വയനാട്ടിൽ കാട്ടാനയുടെ ആക്രമണം; വയോധികൻ കൊല്ലപ്പെട്ടു

വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ വയോധികൻ കൊല്ലപ്പെട്ടു. പനമരം പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ സുരേഷിന്‍റെ പിതാവ് പനമരം കാപ്പുഞ്ചാൽ ആറുമൊട്ടംകുന്ന് കാളിയാർ തോട്ടത്തിൽ രാഘവൻ ആണ് മരിച്ചത്.

ഇന്ന് രാവിലെ കാപ്പുഞ്ചാലിന് സമീപം വെച്ചാണ് കാട്ടാന ആക്രമിച്ചത്. അതിനിടെ ജനവാസ കേന്ദ്രത്തിലിറങ്ങിയ ആനയെ തിരിച്ച് കാട്ടിലേക്ക് തുരത്താനുള്ള പരിശ്രമത്തിൽ ആനയുടെ ആക്രമണത്തിൽ ആറ് വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. ഇവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ജനവാസകേന്ദ്രങ്ങളിൽ കാട്ടാന ഇറങ്ങിയതിനാൽ മാനന്തവാടി സബ്കളക്ടർ എൻ എസ് കെ ഉമേഷ് ചെറുകാട്ടൂർ വില്ലേജിൽ 144 പ്രഖ്യാപിച്ചു. കാടിനോട് ചേർന്ന് കിടക്കുന്ന മേഖലകളിൽ ആനശല്യം രൂക്ഷമായതോടെ നാട്ടുകാരും പ്രതിഷേധത്തിലാണ്. സമീപത്തെ സ്‌കൂളുകളിൽ നിന്നും കുട്ടികളെ പുറത്ത് വിടരുതെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്.

Comments (0)
Add Comment