IFFK 2018 : ശ്രദ്ധേയമായി നാല് സ്ത്രീ സംവിധായകരുടെ ചിത്രങ്ങൾ

ഇരുപത്തി മൂന്നാമത് രാജ്യാന്തര ചലച്ചിത്ര മേളയിൽ അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ ശ്രദ്ധേയമായി സ്ത്രീ സംവിധായകരുടെ ചിത്രങ്ങൾ. ഇത്തവണ അന്താരാഷ്ട്ര മൽസര വിഭാഗത്തിൽ പ്രദർശനത്തിനുള്ളത് നാല് സ്ത്രീ സംവിധായകരുടെ ചിത്രങ്ങൾ.

ഇത്തവണ 14 ചിത്രങ്ങളാണ് മത്സര വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നത്. ഇതിൽ നാലു ചിത്രങ്ങളാകട്ടെ വനിതാ സംവിധായകരുടേതും. ടർക്കിഷ് നടിയും സംവിധായകയുമായ വുൽസറ്റ് സരഷോഗുവിന്‍റെ ‘ഡെബ്റ്റ് ‘, എഴുത്തുകാരിയും സംവിധായികയുമായ ബിയാട്രിസ് സൈനറിന്‍റെ ‘ദി സൈലൻസ്’, അർജന്‍റീനൻ നടിയും സംവിധായികയുമായ മോണിക്ക ലൈറാനയുടെ ‘ദി ബെഡ്’, ഇന്ത്യൻ നാടക പ്രവർത്തകയായ അനാമിക ഹസ്കറിന്‍റെ ‘ടേക്കിങ് ദി ഹോഴ്സ് ടു ഈറ്റ് ജിലേബീസ്’ എന്നിവയാണ് ആ നാലു ചിത്രങ്ങൾ.

നാലു ചിത്രങ്ങളിലെ ഇന്ത്യൻ സാന്നിധ്യമാണ് അനാമിക ഹസ്കറിന്‍റെ ‘ടേക്കിങ് ദി ഹോഴ്സ് ടു ഈറ്റ് ജിലേബീസ്’. ഇന്ത്യൻ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രം പുരാതന ദില്ലിയുടെ ഭൂതകാലവും വര്‍ത്തമാനവും അടയാളപ്പെടുത്തുന്നു.

പുരാതന ദില്ലിയിലെ സാധാരണക്കാരായ മനുഷ്യരുടെ ജീവിതത്തിനെയും പ്രതീക്ഷകളേയും പ്രമേയമാക്കുന്ന ചിത്രത്തിന് അനാമിക ഹസ്‌കറുടെ ആദ്യ ചിത്രമെന്ന പ്രത്യേകതകൂടിയുണ്ട്. മുംബൈ ചലച്ചിത്ര മേള, ബ്ലാക്ക് നൈറ്റ് ചലച്ചിത്ര മേള എന്നീ മേളകളിലെ പ്രദർശനത്തിനു ശേഷമാണ് ചിത്രം ഇരുപത്തി മൂന്നാമത് ഐഎഫ്എഫ്കെയിൽ പ്രദർശിപ്പിക്കുന്നത്.

Comments (0)
Add Comment