ന്യൂഡല്‍ഹി : ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തില്‍ പരിഹാരം കാണാന്‍ സാധിച്ചില്ലെന്ന് തുറന്നുപറഞ്ഞ് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. നയതന്ത്ര തലത്തിലും സൈനിക തലത്തിലും നടന്ന ചർച്ചകളിലൊന്നും അതിർത്തി പ്രശ്നത്തിന് പരിഹാരം കാണാനായില്ലെന്ന് അദ്ദേഹം ഒരു ദേശീയ മാധ്യമത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു.
‘ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സൈനിക തലത്തിലും നയതന്ത്രതലത്തിലും ചര്‍ച്ചകള്‍ നടക്കുന്നുവെന്നത് ശരിയാണ്. പക്ഷേ അതിർത്തി പ്രശ്നത്തില്‍ വിജയം കൈവരിക്കാന്‍ സാധിച്ചിട്ടില്ല. തുടർ ചര്‍ച്ചകള്‍ ഉണ്ടാകാം’ – രാജ്‌നാഥ് സിംഗ് പറഞ്ഞു.
ലഡാക്ക് അതിര്‍ത്തിയില്‍ വിന്യസിച്ച ട്രൂപ്പുകളെ പിന്‍വലിക്കാന്‍ സാധിക്കാത്ത സ്ഥിതിയാണ് നിലവിലുള്ളതെന്നും രാജ്‌നാഥ് സിംഗ് വ്യക്തമാക്കി. അതേസമയം ഇന്ത്യ-ചൈന അതിർത്തിയിൽ ചൈന സൈനിക സന്നാഹം കൂട്ടി. വ്യോമസേനയെ ചൈന യഥാർത്ഥ നിയന്ത്രണ രേഖയിലാകെ വിന്യസിച്ചു. ഇന്ത്യൻ വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ ആർ.കെ.എസ് ബദൗരിയ ആണ് ഇക്കാര്യം അറിയിച്ചത്. അതിർത്തിയില്‍ ചൈന മിസൈലുകളും വിന്യസിച്ചുണ്ട്.