ഇടക്കാല ബജറ്റ്; സുപ്രധാന പ്രഖ്യാപനങ്ങൾ ഒന്നുമില്ല, 58 മിനിറ്റ് മാത്രം, ബജറ്റ് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട്

Jaihind Webdesk
Thursday, February 1, 2024

സുപ്രധാന പ്രഖ്യാപനങ്ങൾ ഒന്നുമില്ലാതെ രണ്ടാം മോദി സർക്കാരിന്‍റെ ഇടക്കാല ബജറ്റ്. ആദായ പരോക്ഷനികുതി ഘടനയിൽ മാറ്റമില്ല. വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വിലയും കൂട്ടി. രാജ്യത്തെ സാധാരണ ജനങ്ങളെ സംബന്ധിച്ച് പ്രത്യേക ആശ്വാസങ്ങളും ആദായങ്ങളും നൽകാത്തതായിരുന്നു നിർമ്മല സീതാരാമന്‍റെ ഇടക്കാല ബജറ്റ്.

സമ്പദ് ഘടനയുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള നിർദ്ദേശങ്ങൾ ഒന്നും തന്നെ ഈ ബജറ്റിൽ ഇടം പിടിച്ചില്ല.  ബജറ്റ് പ്രസംഗത്തിലെ തന്നെ ഏറ്റവും ഹ്രസ്വമായ  ഒന്നായിരുന്നു നിർമ്മല സീതാരാമന്‍ ഇന്ന് അവതരിപ്പിച്ചത്. ഇടക്കാല ബജറ്റ് അവതരണം 58 മിനിറ്റുകൾ കൊണ്ടാണ് ധനമന്ത്രി പൂർത്തിയാക്കിയത്.

വികസിത ഭാരതത്തിന് ഉള്ളതെല്ലാം ഇടക്കാല ബജറ്റിലുണ്ടെന്ന് സർക്കാർ ആവർത്തിച്ച് പറയുമ്പോഴും ബജറ്റ് സമ്പൂർണ്ണ നിരാശയിലാക്കി എന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. വോട്ട് മുന്നില്‍ക്കണ്ടുള്ള ബജറ്റെന്ന് വിലയിരുത്തുന്നവരുമുണ്ട്. രാജ്യത്ത് പുതിയ 149 വിമാനത്താവളങ്ങൾ ആരംഭിക്കുമെന്ന് ബജറ്റ് പറയുമ്പോഴും കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ചത് പൂർത്തീകരിക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല.

ജനസംഖ്യാവർധന പഠിക്കാൻ ഉന്നത തല സമിതിയെ നിയമിക്കും, കാർഷിക മേഖലയിൽ സ്വകാര്യവൽക്കരണം നടപ്പാക്കും, ഇടത്തരക്കാർക്ക് വീടുകൾ നിർമിക്കാൻ സഹായം നൽകും, വികസിത ഭാരതത്തിന് വഴിയൊരുക്കും, തുടങ്ങി കൃത്യമായ കണക്കുകൾ വിശദീകരിക്കാതിയായിരുന്നു മന്ത്രിയുടെ പ്രഖ്യാപനങ്ങൾ മുഴുവൻ.

കോവിഡ് പ്രതിസന്ധിക്ക് ശേഷം ലോകം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ g20 ഉച്ചകോടിക്ക് ഇന്ത്യ വിജയകരമായി നേതൃത്വം നൽകി എന്നു പറഞ്ഞ ധനമന്ത്രി കോവിഡാനന്തരം ജോലി നഷ്ടപ്പെട്ട യുവാക്കളുടെ ക്ഷേമത്തിനുള്ള പദ്ധതികളോ, കോവിഡാനന്തരം മരണപ്പെട്ടവർക്കുള്ള സഹായങ്ങളോ പ്രഖ്യാപിച്ചില്ല. സാധാരണക്കാർക്കോ,തൊഴിലിനോ കൃഷിക്കോ സ്ത്രീകൾക്ക് വേണ്ട യാതൊന്നും ബജറ്റിന്‍റെ മുൻനിരയിൽ ഇടം പിടിച്ചിട്ടില്ല.

9 നിയമസഭാ തിരഞ്ഞെടുപ്പുകളും ലോക്സഭാ തെരഞ്ഞെടുപ്പും അടുത്ത പതിനാല് മാസത്തിനുള്ളിൽ നടക്കാനിരിക്കെ സാധാരണക്കാർക്ക് എന്തു നൽകി എന്തു നൽകുന്നു എന്നത് എണ്ണി പറഞ്ഞു കൊണ്ടായിരുന്നു നിർമല സീതാരാമന്‍റെ പ്രസംഗം. എന്നാൽ അവർക്കായി പുതുതായി ഒരു പദ്ധതികളും വ്യാപിക്കാതെ നിരാശയിലാക്കിയതായിരുന്നു നിർമ്മല സീതാരാമന്‍റെ ബജറ്റ്.