
ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയക്കേസില്‍ മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനും മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്കും ആശ്വാസം. കേസില്‍ ഉള്‍പ്പെട്ട കെജ്രിവാള്, സിസോദിയ, ബിആര്‍എസ് നേതാവ് കെ. കവിത എന്നിവരടക്കം 22 പ്രതികളെയും ഡല്‍ഹി കോടതി കുറ്റവിമുക്തരാക്കി. സിബിഐ ഉന്നയിച്ച ആരോപണങ്ങള്‍ തെളിയിക്കാന്‍ തക്കതായ തെളിവുകള്‍ ഹാജരാക്കുന്നതില്‍ പ്രോസിക്യൂഷന് പരാജയപ്പെട്ടുവെന്ന് കോടതി നിരീക്ഷിച്ചു.
പ്രത്യേക ജഡ്ജി ജിതേന്ദ്ര സിംഗാണ് വിധി പ്രസ്താവിച്ചത്. മദ്യനയ രൂപീകരണത്തില്‍ വലിയ ഗൂഢാലോചനയോ ക്രിമിനല്‍ ലക്ഷ്യങ്ങളോ ഉണ്ടായിരുന്നില്ലെന്ന് കോടതി വ്യക്തമാക്കി. ഗൗരവകരമായ ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ അത് തെളിയിക്കാനുള്ള രേഖകള്‍ കൂടി ഹാജരാക്കണമെന്നും തെളിവില്ലാതെ ഒരാളെ ഗൂഢാലോചനയുടെ കേന്ദ്രബിന്ദുവായി ചിത്രീകരിക്കാന്‍ കഴിയില്ലെന്നും ജഡ്ജി പറഞ്ഞു. സിബിഐയുടെ അന്വേഷണ രീതികളെയും കോടതി ചോദ്യം ചെയ്തു. പ്രോസിക്യൂഷന് ഉപയോഗിച്ച ‘സൗത്ത് ഗ്രൂപ്പ്’ എന്ന പ്രയോഗത്തിന് വ്യക്തമായ തെളിവുകളുടെ അടിസ്ഥാനമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
വികാരഭരിതനായി കെജ്രിവാള്: ‘ഇത് സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വലിയ രാഷ്ട്രീയ ഗൂഢാലോചന’
വിധി വന്നതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കവെ അരവിന്ദ് കെജ്രിവാള് വികാരാധീനനായി. കണ്ണ് നിറഞ്ഞൊഴുകിയ അദ്ദേഹം ഇത് സത്യത്തിന്റെ വിജയമാണെന്ന് വിശേഷിപ്പിച്ചു.
‘സത്യം എപ്പോഴും ജയിക്കുമെന്ന് ഞങ്ങള്‍ പറയാറുണ്ടായിരുന്നു. ഇന്ന് അത് സംഭവിച്ചു. നീതി നടപ്പിലാക്കിയ ജഡ്ജിയോട് ഞാന്‍ നന്ദി പറയുന്നു. ആം ആദ്മി പാര്‍ട്ടിയെ തകര്‍ക്കാന്‍ ബിജെപി മെനഞ്ഞെടുത്ത സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വലിയ രാഷ്ട്രീയ ഗൂഢാലോചനയായിരുന്നു ഈ കേസ്. അധികാരത്തിന് വേണ്ടി രാജ്യത്തോടും ഭരണഘടനയോടും ഇത്തരത്തില്‍ കളിക്കരുത് എന്ന് ഞാന്‍ പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിക്കുന്നു.’ – അരവിന്ദ് കെജ്രിവാള്. തങ്ങള്‍ സത്യസന്ധര്‍ ആണെന്ന് ഈ വിധി തെളിയിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അധികാരത്തിന് വേണ്ടി കുറുക്കുവഴികള്‍ നോക്കാതെ ജനങ്ങളുടെ വിശ്വാസം നേടിയെടുക്കാനാണ് ബിജെപി ശ്രമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
മദ്യനയക്കേസിനെ തുടര്‍ന്ന് അരവിന്ദ് കെജ്രിവാള് മുഖ്യമന്ത്രി സ്ഥാനം രാജിവെക്കേണ്ടി വന്നിരുന്നു. 17 മാസത്തോളം മനീഷ് സിസോദിയയും മാസങ്ങളോളം കെജ്രിവാളും ജയിലില്‍ കിടന്നു. ഈ കേസ് ബിജെപി രാഷ്ട്രീയ ആയുധമാക്കിയതോടെ 2025 ഫെബ്രുവരിയില്‍ നടന്ന ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിക്ക് അധികാരം നഷ്ടപ്പെടുകയും ബിജെപി വന്‍ വിജയം നേടുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തില്‍ കോടതിയുടെ ഇപ്പോഴത്തെ വിധി എഎപിക്ക് വലിയ രാഷ്ട്രീയ ഊര്‍ജ്ജമാണ് നല്‍കുന്നത്.
എന്തായിരുന്നു മദ്യനയക്കേസ്?
2021-22 കാലത്തെ ഡല്‍ഹി മദ്യനയത്തില്‍ സ്വകാര്യ മദ്യക്കച്ചവടക്കാര്‍ക്ക് വഴിവിട്ട സഹായം നല്‍കിയെന്നും പകരം 100 കോടി രൂപ കൈക്കൂലി വാങ്ങിയെന്നുമാണ് സിബിഐയും ഇഡിയും ആരോപിച്ചിരുന്നത്. സ്വകാര്യ വ്യക്തികളുടെ ലാഭവിഹിതം 5 ശതമാനത്തില്‍ നിന്ന് 12 ശതമാനമായി വര്‍ദ്ധിപ്പിച്ചത് ഇതിനുവേണ്ടിയാണെന്നായിരുന്നു അന്വേഷണ ഏജന്‍സികളുടെ വാദം. എന്നാല്‍, ഇതെല്ലാം ഭരണപരമായ നടപടിക്രമങ്ങള്‍ മാത്രമായിരുന്നുവെന്നും അഴിമതി നടന്നിട്ടില്ലെന്നുമാണ് കോടതി ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.