‘വിദ്യാഭ്യാസ സ്ഥാപനങ്ങളെ വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുത്’; വെള്ളാപ്പള്ളി നടേശന് മറുപടിയുമായി നജീബ് കാന്തപുരം എംഎല്‍എ

Jaihind News Bureau
Thursday, January 1, 2026

മലപ്പുറം: എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനകള്‍ക്കെതിരെ രൂക്ഷമായ മറുപടിയുമായി നജീബ് കാന്തപുരം എം.എല്‍.എ. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പേരില്‍ വര്‍ഗീയ വേര്‍തിരിവ് ഉണ്ടാക്കുന്നത് ശരിയല്ലെന്നും, ചരിത്ര വസ്തുതകള്‍ മറന്നുകൊണ്ടാണ് വെള്ളാപ്പള്ളി സംസാരിക്കുന്നതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

2002-ല്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് അന്നത്തെ വിദ്യാഭ്യാസ മന്ത്രി നാലകത്ത് സൂപ്പി പെരിന്തല്‍മണ്ണയില്‍ എസ്.എന്‍.ഡി.പി കോളേജ് അനുവദിച്ച കാര്യം നജീബ് കാന്തപുരം ചൂണ്ടിക്കാട്ടി. പെരിന്തല്‍മണ്ണ മലപ്പുറം ജില്ലയിലാണെന്ന കാര്യം മറക്കരുത്. മുസ്ലിം ലീഗ് കൈകാര്യം ചെയ്തിരുന്ന വിദ്യാഭ്യാസ വകുപ്പ് അക്കാലത്ത് എസ്.എന്‍.ഡി.പിക്കും മറ്റ് വിഭാഗങ്ങള്‍ക്കും നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് അനുവദിച്ചതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

സമുദായങ്ങളെ തമ്മിലടിപ്പിക്കുന്ന തരത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളെ രാഷ്ട്രീയ വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുത്. ‘കുട്ടികള്‍ പഠിച്ച് വളരട്ടെ’ എന്ന നിലപാടാണ് എല്ലാവര്‍ക്കും വേണ്ടതെന്നും, സര്‍ക്കാരിന്റെ ഭരണകാലഘട്ടങ്ങളിലെ നേട്ടങ്ങളെ സമുദായം തിരിച്ച് അളക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്നും എം.എല്‍.എ വ്യക്തമാക്കി.