സ്പ്രിങ്ക്ളര്‍ ഇടപാട് രാജ്യതാല്‍പ്പര്യത്തിന് വിരുദ്ധം: മുല്ലപ്പള്ളി

Jaihind News Bureau
Friday, April 24, 2020

പൗരന്‍മാരുടെ ആരോഗ്യവിവരങ്ങള്‍ തൂക്കി വില്‍ക്കുന്ന സ്പ്രിങ്കളര്‍ ഇടപാട് രാജ്യതാല്‍പ്പര്യത്തിന് വിരുദ്ധമാണെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കൊവിഡിന്‍റെ മറവില്‍ സര്‍ക്കാര്‍ നടത്തിയ സ്പ്രിങ്കളര്‍ ഇടപാടില്‍ അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ 5000ത്തിലേറെ കേന്ദ്രങ്ങളില്‍ നടത്തിയ ‘സമരവും കരുതലും’ എന്ന പ്രതിഷേധപരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സ് വഴി ഉദ്ഘാടനം ചെയ്തു സംസാരിക്കുക ആയിരുന്നു അദ്ദേഹം.

അപകടകരമായ ഇടപാടാണിത്. ലാവിലിന്‍ ഇടപാടിനെക്കാള്‍ ഗുരുതരം.സി.ബി.ഐ അന്വേഷണത്തിലൂടെ മാത്രമെ ഇടപാടിലെ കാണാപ്പുറവും ക്രമക്കേടുകളും പുറത്തുകൊണ്ടുവരാന്‍ സാധിക്കു.
നിയമവകുപ്പ്, ആരോഗ്യവകുപ്പ്,തദ്ദേശസ്വയംഭരണ വകുപ്പ്, ധനകാര്യവകുപ്പ് എന്നിവ ഒന്നും അറിയാതെയാണ് കരാര്‍ സ്പ്രിങ്കളിന് നല്‍കിയത്. മന്ത്രി സഭപോലും ഈ ഇടപാടിനെ കുറിച്ച് ചര്‍ച്ച ചെയ്തില്ല. അത്ര രഹസ്യമായിരുന്നു ഇടപാടുകള്‍. എന്തു മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് കരാര്‍ നല്‍കിയതെന്ന് വിശദീകരിക്കാന്‍ മുഖ്യമന്ത്രിക്ക് കഴിഞ്ഞിട്ടില്ല.നാഷണല്‍ ഇന്‍ഫര്‍മേറ്റീവ് സെന്ററിന് മാസ് ഡേറ്റ കൈകാര്യം ചെയ്യാന്‍ കഴിയുമെന്ന് കേന്ദ്ര സര്‍ക്കാര്‍ തന്നെ ഹൈക്കോടതിയില്‍ വ്യക്കമാക്കിയിട്ടുണ്ട്. മാസ് ഡേറ്റ കൈകാര്യം ചെയ്യാന്‍ കഴിവുള്ള കമ്പനി ഇന്ത്യയിലില്ലെന്ന സംസ്ഥാന സര്‍ക്കാരിന്റെ വാദം പച്ചക്കള്ളമാണ്. അന്താരാഷ്ട്ര ഇടപാടുകള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ അനുമതിവേണം. എന്നാല്‍ ഈ കരാറില്‍ സംസ്ഥാനത്തിന് അത്തരമൊരു അനുമതി ലഭിച്ചിട്ടില്ല.

കേവിഡ് പ്രതിരോധ മേഖലയില്‍ ഒരു സേവനവും നടത്താത്ത കമ്പനിയാണ് സ്പ്രിങ്കളര്‍.2016 ലെ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെണാള്‍ഡ് ട്രമ്പിന് കൃത്രിമ വിജയം നേടാന്‍ സഹായിച്ചെന്ന ആക്ഷേപം നേരിടുന്ന കമ്പനിയാണ് സ്പ്രിങ്കളര്‍. തുടക്കം മുതല്‍ സ്പ്രിങ്കളര്‍ ഇടപാടിനെ ന്യായീകരിക്കുകയാണ് മുഖ്യമന്ത്രി.

പിണറായി വിജയന്‍ ഉള്‍പ്പടെ കേരളത്തില്‍ നിന്നുള്ള പോളിറ്റ് ബ്യൂറോ അംഗങ്ങള്‍ പങ്കെടുത്ത പി.ബി.യോഗത്തിലാണ് ഡാറ്റാ ചോര്‍ച്ചക്കെതിരെ സി.പി.എം പ്രമേയം പാസാക്കിയത്.ഡാറ്റാ ചോര്‍ച്ചക്കെതിരെ സി.പി.എമ്മിന്റെ പ്രഖ്യാപിത നിലപാടിന് കടകവിരുദ്ധമാണ് മുഖ്യമന്ത്രിയുടെ നടപടികള്‍. സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കോടതിവിധി വരുന്നതുവരെ കാത്തിരിക്കാം എന്നും പറഞ്ഞപ്പോള്‍ ഇടതുമുന്നണിയിലെ പ്രമുഖ കക്ഷിയായ സി.പി.ഐയുടെ ദേശീയ സെക്രട്ടറി ഡി.രാജയും സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ഈ ഇടപാടിലെ അവരുടെ അതൃപ്തി പ്രകടമാക്കുകയും ചെയ്തു. ഈ ഇടപാടില്‍ ഇടതുപാര്‍ട്ടികള്‍ക്കിടയില്‍ ഭിന്നാഭിപ്രായം ഉണ്ടെന്നതിന് തെളിവാണ് ഈ അതൃപ്തി.

പ്രതിസന്ധിഘട്ടത്തിലും ഇത്തരമൊരു സമരപരിപാടിക്ക് നേതൃത്വം നല്‍കിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അഭിനന്ദിക്കുന്നുവെന്നും മുല്ലപ്പള്ളി പറഞ്ഞു. യൂത്ത് കോൺഗ്രസ്സിൻറെ സമരവും കരുതലും പരിപാടിയിൽ 5000 കേന്ദ്രങ്ങളിലായി 15000 ചെറുപ്പക്കാർ അണിനിരന്നു. ലോക്ഡൗൺ മാനദണ്ഡങ്ങൾക്കു വിധേയമായി ഓരോ കേന്ദ്രങ്ങളിലും 3 പേർ വീതമാണ് സമരത്തിൽ പങ്കെടുത്തത്. 1 ലക്ഷം പച്ചക്കറി കിറ്റുകളുടെ വിതരണവും ഇതോടൊപ്പം നടത്തി.

കെ .പി. സി. സി . പ്രസിഡണ്ട് മുല്ലപ്പളളി രാമചന്ദ്രൻ ഫേസ്ബുക്കിലൂടെ സമരം ഉദ്ഘാടനം ചെയ്തു. പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി എന്നിവർ ഫേസ്ബുക്കിലൂടെ അഭിവാദ്യം ചെയ്തു.

യൂത്ത് കോൺഗ്രസ്സ് സംസ്ഥാന പ്രസിഡണ്ട് ഷാഫി പറമ്പിൽ എം. എൽ. എ. പാലക്കാട് സിവിൽ സ്റ്റേഷനുമുന്നിലാണ് സമരത്തിൽ പങ്കെടുത്തത്. യൂത്ത് കോൺഗ്രസ്സ് ഉപാധ്യക്ഷൻമാരായ കെ.എസ് ശബരീനാഥൻ എം. എൽ. എ., എസ് .എം ബാലു. എന്നിവർ സെക്രട്ടറിയേറ്റിനു മുന്നിലും എൻ .എസ്. നുസൂർ ക് ളിഫ്ഹൗസിനു മുന്നിലും റിയാസ് മുക്കോളി , നൽകി.