സംസ്ഥാനത്ത് സിപിഎം-സംഘപരിവാർ ബന്ധത്തിന് കൂടുതല്‍ തെളിവുകള്‍ ; പിണറായി ആർ.എസ്.എസ് നേതാക്കളുമായി രഹസ്യ കൂടിക്കാഴ്ച നടത്തി ; ഇടനിലക്കാരനായത് സർക്കാർ ഭൂമി അനുവദിച്ച ശ്രീ എം

Jaihind News Bureau
Sunday, February 28, 2021

 

തിരുവനന്തപുരം : സംസ്ഥാനത്തെ സിപിഎം-ആര്‍എസ്എസ് ബന്ധത്തിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്. ആത്മീയാചാര്യനും സത്‌സംഗ് ഫൗണ്ടേഷന്‍ സ്ഥാപകനുമായ  ശ്രീ എം, പിണറായി വിജയന്‍-ആർഎസ്എസ് ചർച്ചയുടെ ഇടനിലക്കാരനായതായി വെളിപ്പെടുത്തല്‍. പിണറായിയും കോടിയേരിയും ആർ.എസ്.എസ്. നേതാക്കളായ ഗോപാലൻകുട്ടി മാസ്റ്റർ, വൽസൻ തില്ലങ്കേരി എന്നിവരുമായി  അതീവ രഹസ്യമായി നടത്തിയ കൂടിക്കാഴ്ചക്ക് ശ്രീ എം മധ്യസ്ഥത വഹിച്ചെന്ന വിവരം മലയാളി മാധ്യമ പ്രവർത്തകനാണ് വെളിപ്പെടുത്തിയത്.

 

 

ഇക്കണോമിക് ടൈംസ് ഡൽഹി ലേഖകനും മലയാളിയുമായ ദിനേഷ് നാരായണൻ രചിച്ച ‘The RSS And The Making of The Deep Nation’ എന്ന പുസ്തകത്തിലൂടെയാണ്  വിവരം പുറത്തുവന്നത്. ശ്രീഎമ്മിന് യോഗ സെന്‍റർ സ്ഥാപിക്കാന്‍ തലസ്ഥാനത്ത് മാനദണ്ഡങ്ങള്‍ ലംഘിച്ച് സർക്കാർ ഭൂമി അനുവദിച്ചത് വിവാദമായിരുന്നു.  ഇതിനു പിന്നാലെയാണ് ഇക്കാര്യം പുറത്തുവന്നത്.

 

 

1987 -ല്‍ ഇ.കെ. നായനാർ സർക്കാർ അധികാരത്തിലെത്താന്‍ ആര്‍.എസ്.എസ്. പരോക്ഷമായി സഹായിച്ചതായും പുസ്തകത്തില്‍ പറയുന്നു. 50 ഓളം പേജുകളുള്ള പുസ്തകത്തിന്റെ ഭൂരിഭാഗവും കേരളത്തിലെ ആർ.എസ്.എസിന്റെ ചരിത്രത്തെയും വർത്തമാനത്തെയും കുറിച്ചാണ് പറയുന്നത്.  ശ്രീ എമ്മിനെയും സിപിഎമ്മിനെയും ആർ.എസ്.എസിനെയും ബന്ധപ്പെടുത്തുന്ന നിരവധി സാഹചര്യങ്ങളും പുസ്തകത്തിൽ വിശദീകരിക്കുന്നുണ്ട്. 2014 ൽ കണ്ണൂരിൽ സി.പി.എം. പ്രവർത്തകർക്കായി ശ്രീ എം നടത്തിയ യോഗ ക്യാമ്പാണ് ബന്ധത്തിന്റെ തുടക്കം. ഈ ക്യാമ്പിൽ പിണറായി വിജയനും പങ്കെടുത്തിരുന്നുവെന്ന് ദിനേഷ് നാരായണൻ എഴുതുന്നു.

 

 

”ആർ.എസ്.എസ്, സി.പി.എം. നേതാക്കളുമായുള്ള തന്‍റെ നല്ല ബന്ധം ഇരുപക്ഷത്തെയും ചർച്ചാ മേശക്ക് മുന്നിലെത്തിക്കാൻ ശ്രീ. എം ഉപയോഗിക്കുകയായിരുന്നു. സി.പി.എം അധികാരത്തിലെത്തിയ ശേഷം 2016 -ൽ അദ്ദേഹം അന്ന് പാർട്ടി കണ്ണൂർ ജില്ല സെക്രട്ടറിയായ പി. ജയരാജനെ കാണാനെത്തി. സമാധാനത്തിന്റെ സാധ്യതകൾ അദ്ദേഹം ജയരാജനോട് തേടി. ചരിത്രപരമായി ആർ.എസ്.എസിന്റെ ചെയ്തികളെ ജയരാജൻ വിശദീകരിച്ചു. സംസാരത്തിനിടെ ശ്രീ. എം ഇടപെട്ടു.
‘ കാഴ്ചപ്പാടുകൾ വ്യത്യസ്തമാകാം. ആർ.എസ്.എസിന് വേറെ കാഴ്ചപ്പാടായിരിക്കും. അതിലിനി കാര്യമില്ല. ചരിത്രമെന്നത് ചരിത്രമായി കഴിഞ്ഞു.’ പുതിയ തുടക്കത്തെ കുറിച്ചാണ് ശ്രീ. എം സംസാരിച്ചത്. ജയരാജൻ തന്റെ അംഗഭംഗം വന്ന വലതുകൈ നീട്ടി. ‘ ഞാൻ പറയുന്നത് വിശ്വസിക്കൂ. മറ്റുള്ളവർ പറയുന്നതുപോലെ ഞാനൊരു മൃഗമല്ല. ആരോടും എനിക്ക് വ്യക്തിപരമായി പകയില്ല. എന്നോട് ചെയ്തതിന് പ്രതികാരം ചെയ്യാനും ആഗ്രഹിക്കുന്നില്ല… ‘ അതായിരുന്നു ശ്രീ. എം കേൾക്കാൻ ആഗ്രഹിച്ചത്. അതിനായി അദ്ദേഹം നേരത്തെ പശ്ചാത്തലമൊരുക്കിയിരുന്നു…

ആഴ്ചകൾക്ക് മുമ്പ് സമാധാന സംഭാഷണങ്ങൾക്കുള്ള സാധ്യത ശ്രീ. എം മുഖ്യമന്ത്രി പിണറായി വിജയനോടും ആരാഞ്ഞിരുന്നു. ‘ അവർ (ആർ.എസ്.എസ്.) കേൾക്കുമോ ‘ എന്നായിരുന്നു പിണറായിയുടെ മറുചോദ്യം. ആർ.എസ്.എസ്. പ്രാന്ത കാര്യവാഹ് ആയ ഗോപാലൻ കുട്ടി മാസ്റ്ററോട് ശ്രീ. എം ഇക്കാര്യം ഉന്നയിച്ചപ്പോൾ അദ്ദേഹം ചോദിച്ചതും ഇതുതന്നെ… ‘ താങ്കളെക്കുറിച്ചും, താങ്കളുടെ ആത്മീയ നിലപാടുകളെക്കുറിച്ചും നമുക്ക് നന്നായി അറിയാം. പക്ഷേ കമ്യൂണിസ്റ്റുകാർ സമ്മതിക്കുമോ…’

പിന്നാലെ ആർ.എസ്.എസ്. ജനറൽ സെക്രട്ടറി സുരേഷ് ജോഷിയെ കൊച്ചി ഓഫീസിൽ വെച്ച് ശ്രീ. എം കണ്ടു. സംരംഭങ്ങളോട് അനുകൂലമായാണ് ജോഷി പ്രതികരിച്ചത്. സർ സംഘ്ചാലകുമായും, ശ്രീഎമ്മിന് സംസാരിക്കണമായിരുന്നു. ന്യൂഡൽഹിയിൽ വിഗ്യാൻ ഭവനിലെ ഒരു ചടങ്ങിനിടെ അദ്ദേഹത്തോടും ഇക്കാര്യം സൂചിപ്പിച്ചു. തനിക്ക് ബന്ധപ്പെടാനുള്ള വ്യക്തികളുടെ പേരുകൾ തരണമെന്നും ശ്രീ. എം മോഹൻ ഭാഗവതിനോട് അഭ്യർഥിച്ചു. നാലുപേരുകൾ ഭാഗവത് നൽകി…

അതിന് ശേഷമാണ് നിർണായകമായ ആ അതീവരഹസ്യ കൂടിക്കാഴ്ചക്ക് അരങ്ങൊരുങ്ങിയത്. (ഇനിയുള്ള ഭാഗം ശ്രീ. എം, പിണറായി വിജയൻ, പി. ഗോപാലൻകുട്ടി, എം. രാധാകൃഷ്ണൻ, വൽസൻ തില്ലങ്കേരി എന്നിവരുമായി 2017, 2018 വർഷങ്ങളിൽ ദിനേഷ് നാരായൺ നടത്തിയ അഭിമുഖങ്ങളുടെ അടിസ്ഥാനത്തിലുള്ളതാണെന്ന് അദ്ദേഹം വിശദീകരിക്കുന്നു…) തിരുവനന്തപുരത്തെ ഒരു ആഡംബര ഹോട്ടലിൽ ശ്രീ. എം ഒരു സ്യൂട്ട് ബുക് ചെയ്യുന്നു. ആർ.എസ്.എസ്. പ്രാന്ത കാര്യവാഹ് ഗോപാലൻകുട്ടി മാസ്റ്റർ, വിഭാഗ് പ്രചാർ പ്രമുഖ് വൽസൻ തില്ലങ്കേരി, ജന്മഭൂമി എം.ഡി. എ. രാധാകൃഷ്ണൻ, മുൻ പ്രാന്ത് പ്രചാരക് എസ്. സേതുമാധവൻ എന്നിവർ നേരത്തെ എത്തി. സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പിന്നാലെ വന്നു. തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയനും എത്തി. പൊലീസ് എസ്കോർട്ട് ഇല്ലാതെയാണ് മുഖ്യമന്ത്രി വന്നത്. അതീവ രഹസ്യയോഗത്തിന്റെ വിവരങ്ങൾ പുറത്താകാതിരിക്കാൻ ഇരുപക്ഷവും ശ്രദ്ധിച്ചിരുന്നു…

ചർച്ചകൾക്ക് തുടക്കം കുറിച്ച് കൊണ്ട് ഒരു ആർ.എസ്.എസ്. നേതാവ് സംസാരിച്ചു. സി.പി.എം. അക്രമങ്ങളെ കുറിച്ച് നിശിതമായ ഭാഷയിൽ അദ്ദേഹം വിമർശിച്ചു. പിണറായി നിശബ്ദനായി കേട്ടിരുന്നു. ഇടക്കൊന്ന് ശ്രീ. എമ്മിനെ നോക്കി. ശേഷം ശ്രീ. എം ഇടപെട്ടു. പിണറായി വിജയന് പറയാനുള്ളത് ശാന്തമായി കേൾക്കണമെന്ന് ആവശ്യപ്പെട്ടു. ‘ വിഴുപ്പലക്കാനല്ല ഞാനിവിടെ വന്നത്, അക്രമം അവസാനിക്കുന്നതിലാണ് എന്റെ താൽപര്യം ‘ – പിണറായി വ്യക്തമാക്കി…

അതോടെ മഞ്ഞുരുകി. സ്ഥിരമായി കൂടിക്കാഴ്ചകൾ നടത്താനും, ആശയ വിനിമയത്തിനുമുള്ള സംവിധാനങ്ങൾ രൂപപ്പെട്ടു. മൂന്നു ദശകത്തിനിടെ ആദ്യമായി അക്രമങ്ങൾക്ക് അറുതി വരുത്താനുള്ള തീരുമാനത്തിൽ ഇരുപാർട്ടികളുടെയും ഉന്നത നേതൃത്വം എത്തി. അക്രമങ്ങളുടെ പ്രഭവ കേന്ദ്രമായ കണ്ണൂരിൽ ഒരു യോഗം നടത്തുന്നതിനെ കുറിച്ച് പിണറായി വിജയൻ പറഞ്ഞു. സൗഹാർദ്ദ അന്തരീക്ഷത്തിലായിരുന്നു യോഗമെന്നും, മുൻകാലയോഗങ്ങൾ പോലെ പരസ്പര ആരോപണങ്ങളും, വാക്പോരും ഉണ്ടായില്ലെന്നും ഗോപാലൻ കുട്ടി പിന്നീട് സൂചിപ്പിച്ചു. ഈ സൗഹാർദ്ദ അന്തരീക്ഷം തുടരണമെന്നും ധാരണയായി…

ഒരാഴ്ചക്ക് ശേഷം കണ്ണൂരിൽ ഒരു ആർ.എസ്.എസ്. പ്രവർത്തകൻ ആക്രമിക്കപ്പെട്ടു. ഉടൻ തന്നെ ഗോപാലൻകുട്ടി മാസ്റ്റർ പിണറായി വിജയനെ നേരിട്ടുവിളിച്ചു. മുഖ്യമന്ത്രി ഉടനടി പ്രതികരിച്ചു. സമാധാന ശ്രമങ്ങളിൽ പിണറായി വിജയന് ആത്മാർഥത ഉണ്ടെന്ന് ഗോപാലാൻ കുട്ടി കരുതുന്നതായി ദിനേഷ് നാരായണൻ എഴുതുന്നു…

പിന്നാലെ, ഇരുപാർട്ടികളും എല്ലാ തലത്തിലും ആശയവിനിമയ സംവിധാനം സൃഷ്ടിച്ചു. ഓരോ തലത്തിലും ബന്ധപ്പെടേണ്ടവരുടെ പേരുകളും നമ്പരുകളും പരസ്പരം കൈമാറി. എന്തെങ്കിലും അനിഷ്ടസംഭവം ഉണ്ടായാൽ അടിയന്തിരമായി നേതാക്കൾ ഇടപെടാനും ധാരണയായി…

സംസ്ഥാനത്ത് സൗഹാർദ്ദ നീക്കങ്ങൾ നടക്കുമ്പോള്‍ തന്നെ ദേശീയതലത്തിൽ ചിത്രം വ്യത്യസ്തമായിരുന്നു. 2016 ഡിസംബറിൽ ഭോപ്പാലിൽ പിണറായി വിജയത്തിന്റെ പരിപാടിക്ക് നേരെ സംഘ്പരിവാർ രംഗത്തെത്തി. പിന്നാലെ സംസ്ഥാനത്ത് ശബരിമല വിഷയത്തിൽ പിണറായി വിജയനും, ആർ.എസ്.എസും വിരുദ്ധ ധ്രുവങ്ങളിലായി. എന്നിരുന്നാലും ഇരു കക്ഷികൾക്കുമിടയിലെ മഞ്ഞുരുക്കാൻ ശ്രീ. എം നടത്തിയ നീക്കങ്ങൾ അദ്ദേഹത്തെ പിണറായി വിജയന്റെ പ്രിയങ്കരനാക്കിയെന്നത് വസ്തുതയാണ്. ഇരുകക്ഷികളും സൃഷ്ടിച്ച ആശയവിനിമയ സംവിധാനത്തിന്റെ നിലവിലെ നിലയും വ്യക്തമല്ല. പക്ഷേ, ഇങ്ങനെയൊരു രഹസ്യയോഗം നടന്നിരുന്നുവെന്ന് സി.പി.എമ്മോ ആർ.എസ്.എസോ പുറത്തുപറഞ്ഞിരുന്നില്ല…

1987 തെരഞ്ഞെടുപ്പിൽ സി.പി.എമ്മിന് ആർ.എസ്.എസ് പിന്തുണ

അടിയന്തരാവസ്ഥക്ക് ശേഷം കേരളത്തില്‍ 1980 -ല്‍ ഇ.കെ. നായനാരുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നിലവില്‍ വന്നതിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ ആര്‍.എസ്.എസ് സി.പിഎം ചര്‍ച്ച നടന്നു. അന്ന് ദീന്‍ ദയാല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചുമതലയുണ്ടായിരുന്ന പി. പരമേശ്വരന്‍, ഇ.എം.എസ്. നമ്പൂതിരിപ്പാടിനെ ബന്ധപ്പെട്ടതിനെ തുടര്‍ന്ന് ഇ.കെ. നായനാര്‍ ഡല്‍ഹിയിലെത്തുകയും ചര്‍ച്ച നടത്തുകയും ചെയ്തു. ആര്‍.എസ്.എസിന്റെ ഭാഗത്ത് നിന്ന് ദേശീയ ബൗദ്ധിക് പ്രമുഖ് ആര്‍.ഹരി, കേരള പ്രാന്ത പ്രചാരക് കെ. ഭാസ്‌കര്‍ റാവു എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. ഇതിനെ തുടര്‍ന്ന് ആര്‍.എസ്.എസ് – സി.പി.എം. സംഘര്‍ഷങ്ങള്‍ക്ക് കുറവുവന്നു എന്ന് പറയാന്‍ കഴിയില്ലെങ്കിലും 1987 -ലെ തെരഞ്ഞെടുപ്പിൽ നായനാർ അധികാരത്തിലേറുന്നതിൽ ആര്‍.എസ്.എസിന്റെ പരോക്ഷ പിന്തുണയുണ്ടായിരുന്നതായും പുസ്തകത്തില്‍ പറയുന്നുണ്ട്.