ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് അടുത്തതോടെ പ്രതിപക്ഷത്തിന്റെ വിമര്‍ശനത്തിന് തടയിടാനെന്ന വണ്ണമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ചാനലുകള്‍ക്ക്് അഭിമുഖം നല്‍കിത്തുടങ്ങിയത്. രാജ്യം ചരിത്രത്തിലെ വലിയ തൊഴിലില്ലായ്മയും, കര്‍ഷക ആത്മഹത്യയും തുടങ്ങീ വിവിധ പ്രശ്‌നങ്ങളില്‍ പെട്ടിരിക്കുമ്പോള്‍ അതിനെക്കുറിച്ചൊന്നും മിണ്ടാതെ മാങ്ങയുടെ രുചിയെക്കുറിച്ചും കുട്ടിക്കാലത്തെ ഇല്ലാക്കഥകളെയും കുറിച്ചായിരുന്നു മോദിയുടെ അഭിമുഖങ്ങള്‍. ഇപ്പോള്‍ അവസാനം പുറത്തുവന്ന അഭിമുഖമാണ് ഇക്കാര്യത്തില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്നത്. മേഘങ്ങള്‍ റഡാറിനെ തടയുമെന്നും, 1988 കാലഘട്ടത്തില്‍ ഡിജിറ്റല്‍ ക്യാമറയില്‍ ഫോട്ടോയെടുത്ത് ഈമെയില്‍ അയച്ചതും പറഞ്ഞ് വിഡ്ഢിത്വത്തിന്റെയും നുണയുടെയും പെരുമഴതന്നെയായിരുന്നു ആ ആഭിമുഖം.
എന്നാല്‍, ആ അഭിമുഖവും മുന്‍കൂട്ടി തീരുമാനിച്ച ‘തിരക്കഥ’യായിരുന്നുവെന്ന തെളിവുകളുമായി ദേശീയ മാധ്യമങ്ങള്‍. നേരത്തെ തയാറാക്കിയ ചോദ്യം ഉത്തരം കൃത്യമായി പ്രിന്റ് ചെയ്തിരിക്കുന്ന കുറിപ്പുകളാണ് പുറത്തുവന്നിരിക്കുന്നത്. അഭിമുഖം പകര്‍ത്തുന്നതിനിടെ ക്യാമറയില്‍ പതിഞ്ഞ കടലാസുകള്‍ നിരത്തിയാണ് സോഷ്യല്‍മീഡിയ അഭിമുഖത്തിലെ മുന്‍ധാരണകളെ പൊളിച്ചടുക്കിയിരിക്കുന്നത്.
അഭിമുഖത്തിലെ ഓരോ ഭാഗവും നിരീക്ഷിച്ച്, വിലയിരുത്തിയാണ് ചില മാധ്യമങ്ങള്‍ മോദിയുടെ അഭിമുഖം നേരത്തെ തയാറാക്കിയ തിരക്കഥയായിരുന്നു എന്ന് കണ്ടെത്തിയിരിക്കുന്നത്. ഫാക്ട് ചെക്കിങ് വെബ്‌സൈറ്റ് ആള്‍ട്ട് ന്യൂസിന്റെ സ്ഥാപകരിലൊരാളായ പ്രതിക് സിന്‍ഹ ഇക്കാര്യം തെളിവു സഹിതം ട്വീറ്റ് ചെയ്തിട്ടുണ്ട്. ഹിന്ദിയിലാണ് കുറിപ്പുകള്‍ തയാറാക്കിയിരിക്കുന്നത്.
അഭിമുഖത്തിനു മുമ്പേതന്നെ മോദിക്ക് ചോദ്യങ്ങളെല്ലാം കിട്ടിയിരുന്നു എന്നാണ് ഇതില്‍ നിന്ന് വ്യക്തമാണ്. മോദി എഴുതിയ കവിതയും ഈ കുറിപ്പില്‍ കാണാം. അഭിമുഖത്തിനിടെ ചില ഫയലുകള്‍ കൂടെയുള്ളവര്‍ക്ക് മോദിക്ക് കൈമാറുന്നുണ്ട്. ഇതെല്ലാം വിഡിയോയില്‍ കൃത്യമായി തെളിയുന്നുണ്ട്. ബാലാക്കോട്ട് ആക്രമണവും മേഘവും റഡാറും എല്ലാം ഈ കുറിപ്പിലുണ്ട്. 1987 ഡിജിറ്റല്‍ ക്യാമറ ഉപയോഗിച്ച് ഫോട്ടോ എടുത്ത് അദ്വാനിക്ക് അയച്ചതെല്ലാം ഈ അഭിമുഖത്തില്‍ പറയുന്നുണ്ട്.