വാക്സിന്‍ വിലവർദ്ധിപ്പിച്ച നടപടി : കേന്ദ്ര സർക്കാരിനും ഭാരത് ബയോടെക്കിനുമെതിരെ നിയമനടപടിക്കൊരുങ്ങി എം.കെ മുനീര്‍

Jaihind Webdesk
Sunday, April 25, 2021


കോഴിക്കോട് : കൊവിഡ് രണ്ടാം തരംഗം കച്ചവടവത്കരിക്കാനുള്ള ശ്രമത്തിനെതിരെ മുസ്ലീം ലീഗ് നേതാവ് ഡോ. എം.കെ മുനീര്‍. കോവാക്‌സിന്‍റെ വിലവര്‍ധനയില്‍ കേന്ദ്രസര്‍ക്കാരിനും ഭാരത് ബയോടെക്കിനും എതിരേ ഹൈക്കോടതിയെ സമീപിക്കുമെന്ന് ഡോ. എം.കെ മുനീര്‍ പറഞ്ഞു. വിലവര്‍ധന നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുന്നില്ല.

‘ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച വാക്‌സിനാണ് കോവാക്‌സിന്‍. ഹൈദരാബിദിലെ ഭാരത് ബയോടെക് ആണ് കോവാക്‌സിന്‍ നിര്‍മിച്ചത്. അവര്‍ 150 രൂപയ്ക്ക് കേന്ദ്ര സര്‍ക്കാരിന് കൊടുക്കുന്നു. സ്റ്റേറ്റ് ഗവണ്‍മെന്‍റിന് 800 രൂപയ്ക്ക് കൊടുക്കുന്നു. പുറത്തുനിന്നുള്ള വാക്‌സിനേക്കാള്‍ ഈ വാക്‌സിന് വില കൊടുക്കേണ്ടി വരുന്നു. അത് സ്വകാര്യ ആശുപത്രിയിലേക്കെത്തുമ്പോള്‍ 1200 രൂപയാകുന്നു. ജനങ്ങളെ എന്തിനാണ് ഇങ്ങനെ മൂന്ന് തട്ടുകളായി വേര്‍തിരിക്കുന്നത്. എല്ലാവ്യക്തികള്‍ക്കും രാജ്യത്ത് ഒരേ അവകാശമാണുള്ളത്.

ഇതില്‍ ഭാരത് ബയോടെക്കിന് മാത്രമല്ല, കേന്ദ്ര സര്‍ക്കാരിനും ഉത്തരവാദിത്തം ഉണ്ട്. തദ്ദേശീയമായി ഒരു മരുന്നു കണ്ടുപിടിച്ചുകഴിഞ്ഞാല്‍ ആ മരുന്നു പേറ്റന്‍റ് പോലും കൊടുക്കാതെ ഒരു കമ്പനിക്ക് വില നിശ്ചയിക്കാന്‍ വേണ്ടി അനുമതി കൊടുത്തിരിക്കുന്നത് കേന്ദ്ര സര്‍ക്കാരാണ്. അതുകൊണ്ട് തന്നെ നിയമനടപടികളിലേക്ക് പോകുമ്പോള്‍ കേന്ദ്രസര്‍ക്കാരിനെയും കക്ഷിചേര്‍ക്കും യുഡിഎഫിന്‍റെയും പാര്‍ട്ടി നേതൃത്വത്തിന്‍റെയും സമ്മതം വാങ്ങിയ ശേഷം നിയമനടപടികളിലേക്ക് കടക്കു’മെന്നും മുനീര്‍ വ്യക്തമാക്കി.