മന്ത്രി വീണാ ജോര്‍ജ്ജിന്റെ ‘ഐസിയു സെല്‍ഫി’; മെഡിക്കല്‍ കോളേജിനോട് വിശദീകരണം തേടി മന്ത്രിയുടെ ഓഫീസ്; സൂപ്രണ്ട് അന്വേഷണത്തിന് ഉത്തരവിട്ടു

Jaihind News Bureau
Friday, February 27, 2026

 

ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജ് ഐസിയുവില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കൊപ്പം നില്‍ക്കുന്ന സെല്‍ഫി ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ മന്ത്രിയുടെ ഓഫീസ് മെഡിക്കല്‍ കോളേജ് അധികൃതരോട് വിശദീകരണം തേടി. സംഭവത്തില്‍ ആശുപത്രി സുപ്രണ്ട് അന്വേഷണത്തിന് ഉത്തരവിട്ടു. ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരെ നടപടി വന്നേക്കുമെന്നാണ് സൂചന.

നഴ്‌സുമാര്‍ക്കൊപ്പമുള്ള മന്ത്രി വീണ ജോര്‍ജ്ജിന്റെ ചിത്രം കെ എസ് യു സംസ്ഥാന ജനറല്‍ സെക്രട്ടറി ഫര്‍ഹാന്‍ മുണ്ടേരി ഉള്‍പ്പെടെയുള്ളവരാണ് ഫെയ്സ്ബുക്കില്‍ പങ്കുവച്ചത്. പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന ആരോഗ്യ മന്ത്രിക്കൊപ്പം നഴ്‌സുമാരാണ് ഫോട്ടോയ്ക്ക് സന്തോഷത്തോടെ പോസ് ചെയ്യുന്നത്. ഇത് സമൂഹമാധ്യമങ്ങളില്‍ നഴ്‌സുമാര്‍ പങ്കുവെച്ചതോടെയാണ് ഫോട്ടോഷൂട്ട് പുറംലോകം അറിയുന്നത്. മന്ത്രി വീണ ജോര്‍ജജ് ഐ.സി.യു സംവിധാനം ദുരുപയോഗം ചെയ്യുകയാണെന്നും ഫര്‍ഹാന്‍ ആരോപിച്ചു.

ഐസിയുവില്‍ ഫോട്ടോ എടുക്കുന്നത് അനുവദനീയമല്ലാതിരുന്നിട്ടും സിപിഎം അനുകൂല സ്റ്റാഫുകളുടെ കൂടെ മന്ത്രി ഫോട്ടോഷൂട്ട് നടത്തുകയാണെന്ന വിമര്‍ശനമാണ് ഉയര്‍ന്നത്. കൈക്ക് ഒരു സൂചി പോലും ഇടാതെ, ബിപി യുടെ കഫ് കെട്ടാതെ, മോണിറ്റര്‍ സംവിധാനം വെക്കാതെ, നാലഞ്ച് സ്റ്റാഫുകളെ മന്ത്രി വീണ ജോര്‍ജിന് വേണ്ടി വേണ്ടി മാത്രം നിയോഗിച്ചിരിക്കുകയാണെന്നാണ് കെഎസ്യുവിന്റെ ആരോപണം.പരിയാരം മെഡിക്കല്‍ കോളേജില്‍ സാധാരണക്കാരായ രോഗികള്‍ക്ക് ഐ.സി.യുവില്‍ ബെഡ് കിട്ടാതെ വലയുന്ന സാഹചര്യമാണ് ഉള്ളത്. ആരോഗ്യ മന്ത്രിയുടെയും നഴ്‌സുമാരുടെയും ഫോട്ടൊ ഷൂട്ടിനെതിരെ കടുത്ത വിമര്‍ശനമാണ് സമൂഹമാധ്യമങ്ങളില്‍ നിന്ന് ഉയരുന്നത്.