കാലിക്കറ്റ് സർവകലാശാലയിൽ വീണ്ടും മാർക്ക്‌ ദാന വിവാദം; ചട്ടങ്ങള്‍ മറികടന്ന് മാർക്ക് കൂട്ടി നൽകിയത് മുന്‍ എസ്എഫ് ഐ നേതാവിന്; തിരുത്തിയത് 10 വർഷം മുമ്പുള്ള മാർക്ക്

Jaihind News Bureau
Saturday, July 4, 2020

കാലിക്കറ്റ് സർവകലാശാലയിൽ  മാർക്ക്‌ ദാനം വിവാദമാകുന്നു. മുൻ എസ്എഫ്ഐ നേതാവിന്  10 വർഷം മുൻപുള്ള മാർക്ക്‌ കൂട്ടി നൽകി. മുൻ വിസിയുടെ ഉത്തരവ് തള്ളിയാണ് വനിതാ നേതാവിന് 21 മാർക്ക് ദാനം ചെയ്തുകൊണ്ടുള്ള നടപടി. മാർക്ക് ലിസ്റ്റിന്‍റെ പകർപ്പ് ജയ്ഹിന്ദ് ന്യൂസിന് ലഭിച്ചു. യൂണിവേഴ്സിറ്റിയിൽ  സ്ഥിര അധ്യാപക നിയമനതിനുള്ള ഇന്‍റർവ്യൂവിൽ  യോഗ്യത പരീക്ഷയ്ക്കുള്ള  ഇൻഡക്സ് മാർക്ക്‌ കൂട്ടി  ലഭിക്കുന്നതിനുവേണ്ടിയാണ് മാർക്ക്‌ ദാനം നൽകിയതെന്നാണ് ആക്ഷേപം.  മാർക്ക് ദാന നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി  ഗവർണർക്ക് പരാതി നൽകി.

2009 ൽ M.A.പരീക്ഷ പാസ്സായ മുൻ എസ് എഫ് ഐ വനിതാ സംസ്ഥാന നേതാവിന് പത്തുവർഷം കഴിഞ്ഞ് 21 മാർക്ക് ദാനമായി നൽകിയ നടപടി ഇപ്പോൾ പുറത്തായതോടെ വിവാദമായി . 2009ൽ നൽകിയ എം എ പരീക്ഷയുടെ മാർക്ക് ലിസ്റ്റ് തിരികെ വാങ്ങി, ഭേദഗതി ചെയ്ത പുതിയ മാർക്ക്‌ ലിസ്റ്റ് പരീക്ഷാ ഭവൻ നൽകുകയായിരുന്നു. ഇപ്പോൾ യൂണിവേഴ്സിറ്റിയിൽ കരാർ അടിസ്ഥാനത്തിൽ അധ്യാപകനിയമനം നേടിയിട്ടുള്ള മുൻ വിദ്യാർത്ഥി നേതാവിന്, സ്ഥിരം അധ്യാപക നിയമനതിനുള്ള ഇന്‍റർവ്യൂവിൽ യോഗ്യത പരീക്ഷയ്ക്കുള്ള ഇൻഡക്സ് മാർക്ക്‌ കൂട്ടി ലഭിക്കുന്നതിനുവേണ്ടിയാണ് നടപടിയെന്നാണ് ആക്ഷേപം.

സിപിഎമ്മിന് ആധിപത്യമുള്ള സിന്‍ഡിക്കേറ്റ് കമ്മിറ്റി നിലവിൽ വന്നതോടെയാണ് യൂണിവേഴ്സിറ്റി റെഗുലേഷൻ മറികടന്നുള്ള തീരുമാനം കൈകൊണ്ടത്. 2007-2009 വർഷം സർവകലാശാലയുടെ വിമൻസ് സ്റ്റഡീസ് വകുപ്പിൽ എംഎ കോഴ്സിന് പഠിച്ചിരുന്ന SFI മുൻ സംസ്ഥാന നേതാവായിരുന്ന യുവതി നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ മാർക്ക് ദാനം നടത്തിയത്.

മതിയായ ഹാജർ ഇല്ലാത്ത വിദ്യാർഥികൾക്ക് ഹാജറിനുള്ള മാർക്ക് നൽകാൻ പാടില്ലെന്ന് സർവ്വകലാശാല റഗുലേഷൻ വ്യവസ്ഥ ചെയ്യുന്നു. പ്രസ്തുത വ്യവസ്ഥ മറികടന്ന് എല്ലാ പേപ്പറിനും തനിക്ക് മുഴുവൻ മാർക്കും നൽകണമെന്ന വിദ്യാർഥി നേതാവിന്‍റെ 2009 ലെ അപേക്ഷ അന്നത്തെ വൈസ് ചാൻസലർ തള്ളിയിരുന്നു.

എന്നാല്‍ ഇപ്പോള്‍ സിപിഎം സിൻഡിക്കേറ്റ് നിലവിൽവന്നതോടെ, വിദ്യാർഥിനിയുടെ പുതിയ അപേക്ഷ പരിഗണിച്ച സിണ്ടിക്കേറ്റിന്‍റെ സ്ഥിരം സമിതി 21 മാർക്ക് അധികമായി നൽകാൻ തീരുമാനമെടുക്കുകയായിരുന്നു. മാത്രമല്ല, മുൻ വിസി യുടെ ഉത്തരവ് മറച്ചുവയ്ക്കുന്നതിനായി വകുപ്പ് മേധാവിയായിരുന്ന പ്രൊഫസ്സറെ തല്‍സ്ഥാനത്ത് നിന്ന് നീക്കി ഒരു ജൂനിയർ അധ്യാപികയെ വകുപ്പ് മേധാവിയായി ചട്ടവിരുദ്ധമായി നിയമിച്ച ശേഷമാണ് അധിക മാർക്ക്‌ നൽകുന്നതിനുള്ള അപേക്ഷയിൽ തീരുമാനമെടുത്തത്.

എംഎ മൂന്നാം സെമസ്റ്ററില്‍ 5 പേപ്പറാണുള്ളത്. ഓരോ പേപ്പറിനും ഹാജറിന്‍റെ അടിസ്ഥാനത്തിൽ ഈ വിദ്യാർഥിനിക്ക് നാലിൽ 3 മാർക്കുവീതം നൽകിയിരുന്നു. നാലാം സെമെസ്റ്ററിൽ ഹാജർ ഇല്ലാതെ പ്രത്യേക ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ പരീക്ഷാ എഴുതുന്നവർക്ക് ഒരു മാർക്കും നല്‍കാൻ പാടില്ലെന്ന യൂണിവേഴ്സിറ്റി റെഗുലേഷൻ പ്രകാരം ഹാജരില്ലാതിരുന്ന ഈ വിദ്യാർഥിനിക്ക് മാർക്കിന് അർഹത ഇല്ലാതായി. നാലാം സെമസ്റ്ററിൽ നാലു പേപ്പറുകളാണ് ഉള്ളത്. സിന്‍ഡിക്കേറ്റ് കമ്മറ്റി മൂന്ന് മാർക്ക്‌ വീതംകിട്ടിയ മൂന്നാം സെമസ്റ്ററിലെ അഞ്ച് പേപ്പറുകൾക്കും നാലുമാർക്ക് വീതവും, മാർക്ക്‌ നല്‍കിയിട്ടില്ലാത്ത നാലാം സെമസ്റ്ററിലെ നാലുപേപ്പറുകൾക്കും നാലു മാർക്ക്‌ വീതവും നൽകാൻ തീരുമാനിച്ചതോടെ 5+16=21 മാർക്ക്‌ കൂടുതൽ നൽകി പുതിയ മാർക്ക്‌ ലിസ്റ്റ് നൽകുകയാണുണ്ടായത്.

അതേസമയം, യൂണിവേഴ്സിറ്റി റെഗുലേഷന് വിരുദ്ധമായി നടത്തിയ മാർക്ക് ദാനം റദ്ദാക്കണമെന്നും ചട്ടവിരുദ്ധമായി മാർക്ക് ദാനം നടത്തിയ യൂണിവേഴ്സിറ്റി അധികൃതർക്കെതിരെ നടപടി കൈക്കൊള്ളണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണർക്ക് പരാതി നൽകി.

https://youtu.be/KoNfqj4cYuQ