ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്‍റെ പൈപ്‌ലൈനില്‍ ദ്വാരമിട്ട് പെട്രോള്‍ ഊറ്റി

Jaihind Webdesk
Saturday, July 31, 2021

മംഗളൂരു : ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡിന്‍റെ  പൈപ്‌ ലൈനില്‍നിന്ന് പെട്രോള്‍ ഊറ്റിയെടുത്തു. കര്‍ണാടകയിലാണ് സംഭവം. ഐവാന്‍ എന്നയാള്‍ക്കെതിരെ ബണ്ട്‌വാള്‍ റൂറല്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പെട്രോളിന്റെ അളവിലെ വ്യത്യാസം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഊറ്റല്‍ കണ്ടെത്തിയത്.

മംഗളൂരു – ഹസ്സന്‍ പൈപ്‌ലൈനിലൂടെ കടന്നുപോകുന്ന പെട്രോളിന്‍റെ അളവില്‍ വ്യത്യാസം കണ്ടതിനെ തുടര്‍ന്ന് എച്ച്പിസിഎല്‍. അധികൃതര്‍ പൈപ്‌ലൈനില്‍ പരിശോധന നടത്തുകയായിരുന്നെന്ന് ദക്ഷിണ കന്നഡ എസ്പി ഋഷികേശ് സോനാവനെ പറഞ്ഞു. ജൂലായ് 11-നാണ് പരിശോധന നടത്തിയത്. പൈപ്‌ലൈന്‍ കോട്ടിങ്ങിലെ തകരാര്‍ കൊണ്ടുള്ള ചോര്‍ച്ചയാകാം എന്നാണ് ഉദ്യോഗസ്ഥര്‍ ആദ്യം കരുതിയിരുന്നത്. അരല ഗ്രാമത്തില്‍ സ്വകാര്യ വ്യക്തിയുടെ ഭൂമിയില്‍വെച്ചാണ് ചോര്‍ച്ചയുണ്ടാകുന്നതെന്ന് പിന്നീട് ഉദ്യോഗസ്ഥര്‍ കണ്ടെത്തി. ഐവാന്റെ ഉടമസ്ഥതയിലുള്ളതായിരുന്നു ഈ ഭൂമി.

തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ ഭൂമി കുഴിച്ചു പരിശോധിച്ചു. അപ്പോഴാണ് പൈപ്‌ലൈനിലെ ദ്വാരം കണ്ടെത്തുന്നത്. പെട്രോള്‍ ഊറ്റിയെടുക്കാന്‍ വാല്‍വും പൈപ്‌ലൈനില്‍ ഘടിപ്പിച്ചിരുന്നു. 90,000 രൂപയുടെ നാശനഷ്ടമാണ് ഇതിലൂടെ ഉണ്ടായിരിക്കുന്നത്. ഊറ്റിയെടുത്ത പെട്രോളിന്റെ മൂല്യം കണക്കാക്കുന്നതേയുള്ളൂ. 1962-ലെ പെട്രോളിയം ആന്‍ഡ് മിനറല്‍സ് പൈപ്‌ലൈന്‍ നിയമവും മറ്റ് വകുപ്പുകള്‍ പ്രകാരവുമാണ് ഐവാനെതിരെ കേസ് എടുത്തിരിക്കുന്നത്.