ന്യൂഡല്‍ഹി : രാജ്യത്ത് പാചകവാതക വില കൂടി. ഗാര്‍ഹിക എല്‍പിജി സിലിണ്ടറിന് 25 രൂപ കൂട്ടി. 14.2 കിലോഗ്രാമിന്‍റെ സിലിണ്ടറിന് കൊച്ചിയില്‍ വില 726 രൂപയായി. 19 കിലോ വാണിജ്യ സിലിണ്ടറിന് 1,535 രൂപ നല്‍കണം.
അതേസമയം തുടർച്ചയായ 11-ാം തവണ ഇന്ധനവിലയും വർധിപ്പിച്ചിരുന്നു. പെട്രോളിന് 29 പൈസയും ഡീസലിന് 30 പൈസയും കൂട്ടി. ഇതോടെ തിരുവനന്തപുരത്ത് ഡീസല്‍ ലീറ്ററിന് 82.65 രൂപയും പെട്രോളിന് 88.53 രൂപയുമായി. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് ഇന്നത്തെ വില 86 രൂപ 75 പൈസയാണ്. ഡീസല്‍ ഒരു ലിറ്ററിന് 80 രൂപ 97 പൈസയായി.
കേന്ദ്ര ബജറ്റിന് ശേഷമുള്ള ആദ്യ വര്‍ധനവ് കൂടിയാണിത്. കഴിഞ്ഞ മാസം മാത്രം 10 തവണയാണ് ഇന്ധനവില വര്‍ധിപ്പിച്ചത്. അമേരിക്കയില്‍ എണ്ണയുടെ സ്റ്റോക്കില്‍ കുറവ് വന്നതാണ് വില കൂടാനുളള പ്രധാന കാരണമായി പറയുന്നത്. രാജ്യാന്തര വിപണിയില്‍ വിലയിടിവ് തടയാന്‍ ഉല്‍പാദനം കുറയ്ക്കുമെന്ന ഒപെക് രാജ്യങ്ങളുടെ നിലപാടും വില കൂടാനിടയാക്കി.