ലോക്‌സഭയിലെ പ്രതിഷേധം: ഹൈബി ഈഡനും ഡീന്‍ കുര്യാക്കോസും അടക്കം എട്ട് പ്രതിപക്ഷ എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍

Jaihind News Bureau
Tuesday, February 3, 2026

ന്യൂഡല്‍ഹി: ലോക്സഭയില്‍ പ്രതിഷേധിച്ച എട്ട് പ്രതിപക്ഷ എംപിമാരെ സസ്‌പെന്‍ഡ് ചെയ്ത് സ്പീക്കര്‍. ഹൈബി ഈഡന്‍, ഡീന്‍ കുര്യാക്കോസ് എന്നിവര്‍ക്ക് പുറമെ അമരീന്ദര്‍ സിംഗ്, രാജ വാറിംഗ്, മാണിക്കം ടാഗോര്‍, ഗുര്‍ജീത് സിംഗ് ഔജ്‌ല, കിരണ്‍ കുമാര്‍ റെഡ്ഡി, പ്രശാന്ത് പഡോളെ, എസ്. വെങ്കിടേശന്‍ എന്നിവരെയാണ് സമ്മേളന കാലയളവിലേക്ക് സസ്പെന്‍ഡ് ചെയ്തത്.

മുന്‍ കരസേനാ മേധാവി എം.എം. നരവനെയുടെ പുസ്തകത്തില്‍ ചൈനീസ് അതിര്‍ത്തിയെക്കുറിച്ച് പരാമര്‍ശിക്കുന്ന ഭാഗങ്ങള്‍ ഉയര്‍ത്തിക്കാട്ടിയായിരുന്നു പ്രതിപക്ഷ പ്രതിഷേധം. സഭയില്‍ രാഹുല്‍ ഗാന്ധി ഈ വിഷയം ഉന്നയിക്കാന്‍ ശ്രമിച്ചെങ്കിലും സ്പീക്കര്‍ അനുമതി നിഷേധിച്ചു. ഇതോടെ പ്രതിപക്ഷ അംഗങ്ങള്‍ സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുകയായിരുന്നു.

പ്രതിഷേധത്തിനിടയില്‍ പ്രതിപക്ഷ അംഗങ്ങള്‍ സ്പീക്കറുടെ ചെയറിന് നേരെ പേപ്പറുകള്‍ കീറിയെറിഞ്ഞു. സഭയുടെ അന്തസ്സ് കെടുത്തുന്ന പെരുമാറ്റമാണിതെന്ന് ചൂണ്ടിക്കാട്ടിയാണ് സസ്പെന്‍ഷന്‍ നടപടി. ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മിലുള്ള വാഗ്വാദം രൂക്ഷമായതോടെ ലോക്സഭ ഇന്നത്തേക്ക് പിരിഞ്ഞു. സസ്പെന്‍ഷന്‍ നടപടിയെ ജനാധിപത്യ വിരുദ്ധമെന്ന് പ്രതിപക്ഷം വിശേഷിപ്പിച്ചു. ചൈനീസ് കടന്നുകയറ്റം ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ ഭയപ്പെടുകയാണെന്നും സസ്പെന്‍ഷന്‍ കൊണ്ട് തങ്ങളുടെ വായടപ്പിക്കാനാവില്ലെന്നും പ്രതിപക്ഷ നേതാക്കള്‍ പ്രതികരിച്ചു.