തൃശൂർ: വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ ഫ്ലാറ്റ് നിർമ്മാണത്തിൽ മന്ത്രി എ.സി.മൊയ്തീനെതിരെ ആരോപണം കടുപ്പിച്ച് അനിൽ അക്കര എംഎൽഎ. ക്രമക്കേട് നടന്ന ഇടപാടിൽ മന്ത്രി എ.സി മൊയ്തീനാണ് ഇടനിലക്കാരനെന്ന് അനിൽ അക്കര പറഞ്ഞു. മൂന്നര കോടി രൂപയുടെ തട്ടിപ്പാണ് നടന്നിരിക്കുന്നതെന്നും അനിൽ അക്കര തൃശൂരിൽ ആരോപിച്ചു.
ഫ്ലാറ്റ് നിർമാണത്തിന് റെഡ് ക്രസന്‍റും ലൈഫ് മിഷനും തമ്മിൽ കരാറുണ്ടോ എന്നാണ് അനിൽ അക്കരയുടെ പ്രധാന ചോദ്യം. കരാർ ഉണ്ടെങ്കിൽ പുറത്തു വിടണം. ഹാബിറ്റാറ്റുമായുള്ള കരാർ പ്രകാരം 6 കെട്ടിടങ്ങളാണ് വേണ്ടത്. എന്നാൽ അത്രയും കെട്ടിടങ്ങൾ ഉണ്ടോയെന് മന്ത്രി പരിശോധിക്കണം. നിർമ്മാണം മുഴുവൻ നിയമവിരുദ്ധമാണ്. മന്ത്രി എ.സി മൊയ്തീനാണ് ഇടപാടിലെ പ്രധാന കണ്ണി. സാമ്പത്തിക ഇടപാടില്ലെന്ന വാദം പച്ച കള്ളമാണെന്നും അനിൽ അക്കര പറഞ്ഞു. മന്ത്രി എ.സി മൊയ്തീന് അധികാരത്തിൽ തുടരാൻ അർഹതയില്ല. വരും ദിവസങ്ങളിൽ കൂടുതൽ തെളിവുകൾ പുറത്ത് വിടുമെന്നും അനിൽ അക്കര വ്യക്തമാക്കി.