500 പേരെ പങ്കെടുപ്പിച്ച് വ്യാഴാഴ്ച സത്യപ്രതിജ്ഞ ; വലിയ സംഖ്യയല്ലെന്ന് മുഖ്യമന്ത്രി; ന്യായീകരിച്ച് മറുപടി

 

തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് സത്യപ്രതിജ്ഞാച്ചടങ്ങ് നടത്താനുള്ള തീരുമാനത്തില്‍ ഉറച്ച് സര്‍ക്കാര്‍. പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ വ്യാഴാഴ്ച 3.30ന് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുമെന്ന് മുഖ്യമന്ത്രി
പിണറായി വിജയന്‍. 500 പേരെ സത്യപ്രതിജ്ഞാചടങ്ങില്‍ പങ്കെടുപ്പിക്കും. അസാധാരണ സാഹചര്യമായതിനാലാണ് അസാധാരണതീരുമാനം വേണ്ടിവരുന്നതെന്നും മുഖ്യമന്ത്രിയുടെ ന്യായീകരണം.

അന്‍പതിനായിരം പേര്‍ക്കിരിക്കാവുന്ന സ്റ്റേഡിയത്തില്‍ 500 പേര്‍ വലിയ സംഖ്യയല്ല. എംഎല്‍എമാരെയും എംപിമാരെയും പ്രധാന ഉദ്യോഗസ്ഥരെയും ഒഴിവാക്കാനാവില്ല. ജഡ്ജിമാരെയും മാധ്യമങ്ങളെയും ചടങ്ങില്‍ നിന്ന് മാറ്റിനിര്‍ത്താനാവില്ല– അദ്ദേഹം പറഞ്ഞു.

അതേസമയം ജനങ്ങൾക്ക് വീട്ടിൽ നിന്നും പുറത്തിറങ്ങാൻ പോലും അനുവാദമില്ലാതിരിക്കെ നിയന്ത്രണങ്ങൾ നടപ്പിലാക്കിയവർ തന്നെ തങ്ങളുടെ സത്യപ്രതിജ്ഞയ്ക്ക് നിയമത്തിൽ അയവ് വരുത്തുന്നതിനെതിരെയാണ് പ്രതിഷേധം ശക്തമായിരിക്കുന്നത്.

ജയിപ്പിച്ചുവിട്ട ജനങ്ങളോട് സർക്കാരിന് എന്തെങ്കിലും പ്രതിബദ്ധത ഉണ്ടെങ്കിൽ സത്യപ്രതിജ്ഞ ഓൺലൈൻ ആക്കണമെന്ന പ്രതികരണവുമായി നിരവധി പേര്‍ രംഗത്തെത്തി. അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും സമൂഹമാധ്യമങ്ങളുമെല്ലാംഒരേ സ്വരത്തില്‍ ആവശ്യപ്പെടുന്നത് ഇക്കാര്യമാണ്. കടുത്ത കൊവിഡ് നിയന്ത്രണങ്ങളോട് ജനം സഹകരിക്കുന്നത് നിരവധി പരിമിതികള്‍ക്കുള്ളില്‍ നിന്നാണ്. അതേസമയം സര്‍ക്കാര്‍ തന്നെ ഇത്തരത്തില്‍ ഉത്സവാന്തരീക്ഷത്തില്‍ സത്യപ്രതിജ്ഞ നടത്തുന്നത് പൊതുജനങ്ങള്‍ക്ക് എന്ത് സന്ദേശമാണ് നല്‍കുകയെന്നും ചോദ്യമുയരുന്നു.

Comments (0)
Add Comment