മേഘാലയയില്‍ ഹണിമൂണിനിടെ കാണാതായ യുവതിയുടെ അവസാന സംഭാഷണം പുറത്ത്; ഭര്‍ത്താവിന്റെ ജഢം കണ്ടെത്തി

Jaihind News Bureau
Wednesday, June 4, 2025

ഷില്ലോങ്: മേഘാലയയില്‍ ഹണിമൂണിനിടെ ഭര്‍ത്താവിനൊപ്പം കാണാതായ ഇന്‍ഡോര്‍ സ്വദേശിനി സോനം രഘുവംശിയുടെ അവസാനത്തേതെന്ന് കരുതുന്ന ഓഡിയോ സംഭാഷണം പുറത്തുവന്നു. വനമേഖലയില്‍ ട്രെക്കിംഗ് നടത്തുന്നതിനിടെ സോനം ഭര്‍തൃമാതാവുമായി സംസാരിക്കുന്നതാണ് ഓഡിയോയിലുള്ളത്. സോനത്തിന്റെ ഭര്‍ത്താവ് രാജാ രഘുവംശിയെ പിന്നീട് വെട്ടേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു.

മധ്യപ്രദേശിലെ ഇന്‍ഡോര്‍ സ്വദേശികളായ സോനവും ഭര്‍ത്താവ് രാജാ രഘുവംശിയും മേയ് 22-നാണ് മേഘാലയയിലെ ഈസ്റ്റ് ഖാസി ഹില്‍സ് ജില്ലയിലെ നോങ്രിയാത് ഗ്രാമത്തിലെ ഹോംസ്റ്റേയില്‍ മുറിയെടുത്തത്. അടുത്ത ദിവസം രാവിലെ അവര്‍ അവിടെനിന്ന് തിരിച്ചതായും മേയ് 23 മുതല്‍ ഇവരെക്കുറിച്ച് വിവരം ലഭിക്കാതായെന്നും പോലീസ് പറയുന്നു. പിന്നീട് സോഹ്‌റയ്ക്ക് സമീപമുള്ള കൊക്കയില്‍ നിന്നാണ് രാജയുടെ മൃതദേഹം കണ്ടെത്തിയത്.

പുറത്തുവന്ന ഓഡിയോ ക്ലിപ്പില്‍, ‘ഞങ്ങള്‍ ഇപ്പോള്‍ മലകയറുകയാണ്… പിന്നീട് സംസാരിക്കാം’ എന്ന് സോനം ഭര്‍തൃമാതാവിനോട് പറയുന്നു. ‘ഇന്ന് നിനക്ക് ഉപവാസമായിരിക്കുമല്ലോ’ എന്ന് ഭര്‍തൃമാതാവ് ചോദിക്കുന്നുണ്ട്. ‘അതെ, ഈ യാത്രയ്ക്ക് വേണ്ടി ഞാന്‍ ഉപവാസം മുറിക്കില്ല’ എന്ന് സോനം മറുപടി നല്‍കുന്നുണ്ട്. . കുത്തനെയുള്ള കയറ്റത്തെക്കുറിച്ചും മോശം സാഹചര്യങ്ങളെക്കുറിച്ചും സോനം സംഭാഷണത്തില്‍ ആശങ്ക പ്രകടിപ്പിക്കുന്നുമുണ്ട്. ‘ഞങ്ങളിപ്പോള്‍ കൊടുംവനത്തിലാണ്, ഇവിടെ ഭക്ഷണം ഒന്നും ലഭ്യമല്ല. വളരെ കുത്തനെയുള്ളതാണ് കയറ്റമെന്നും പോകരുതെന്ന് ഞാന്‍ ഭര്‍ത്താവിനോടു പറഞ്ഞതാണെന്നും സോനം പറയുന്നു. പക്ഷേ അദ്ദേഹം കേട്ടില്ല. ഞാന്‍ വളരെ ക്ഷീണിതയാണ്. ഇവിടുത്തെ ഭക്ഷണവും നല്ലതല്ല. നടക്കുമ്പോള്‍ ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടുണ്ട്,’ എന്നും സോനം പറയുന്നു.

മറ്റൊരു ഓഡിയോ ക്ലിപ്പില്‍ രാജാ രഘുവംശി തന്റെ അമ്മയോട് സംസാരിക്കുന്നതും പുറത്തുവന്നിട്ടുണ്ട്. രണ്ടു പേരും മലമുകളിലെത്തിയെന്നും പഴങ്ങള്‍ കഴിക്കുകയാണെന്നും രാജ അമ്മയോട് പറയുന്നു. നിങ്ങളെ മിസ് ചെയ്യുന്നുവെന്നും എന്തിനാണ് അപകടം പിടിച്ച മലമുകളിലേക്ക് പോയതെന്നും വീഡിയോ എന്തുകൊണ്ട് അയച്ചില്ലെന്നും അമ്മ ചോദിക്കുന്നു. ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി ഇല്ലെന്നാണ് രാജ മറുപടി നല്‍കുന്നത്. എപ്പോള്‍ തിരിച്ചുവരുമെന്ന അമ്മയുടെ ചോദ്യത്തിന് യാത്ര അവസാനിക്കാന്‍ ഇനി രണ്ട് ദിവസം കൂടിയേ ഉള്ളൂ എന്നും രാജ പറയുന്നുണ്ട്.

മേയ് 24-ന് നാട്ടുകാരുടെ സഹായത്തോടെ ഇവര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ ആരംഭിച്ചിരുന്നു. ജൂണ്‍ 3-ന് സോഹ്റയ്ക്ക് സമീപമുള്ള കൊക്കയില്‍ നിന്ന് രാജയുടെ മൃതദേഹം കണ്ടെത്തി. വലത് കൈയ്യിലെ ‘രാജ’ എന്ന് പച്ചകുത്തിയത് കണ്ടാണ് സഹോദരന്‍ മൃതദേഹം തിരിച്ചറിഞ്ഞത്. മൃതദേഹത്തിന് സമീപത്തുനിന്ന് ഒരു വെട്ടുകത്തി കണ്ടെത്തിയെന്നും ഇത് കൊലപാതകമാണെന്നും പോലീസ് സ്ഥിരീകരിച്ചു.

സംഭവസ്ഥലത്തുനിന്ന് ഒരു സ്ത്രീയുടെ വെളുത്ത ഷര്‍ട്ട്, മരുന്ന് സ്ട്രിപ്പ്, മൊബൈല്‍ ഫോണ്‍ സ്‌ക്രീനിന്റെ ഭാഗങ്ങള്‍, ഒരു സ്മാര്‍ട്ട് വാച്ച് എന്നിവയും പോലീസ് കണ്ടെടുത്തിട്ടുണ്ട്. മേയ് 30-ന് കനത്ത മഴയും മോശം കാഴ്ചയും കാരണം തിരച്ചില്‍ തടസ്സപ്പെട്ടെങ്കിലും പിന്നീട് പുനരാരംഭിച്ചു. ദേശീയ ദുരന്ത നിവാരണ സേനയും (എന്‍ഡിആര്‍എഫ്) ഇന്ന് തിരച്ചിലിനൊപ്പം ചേര്‍ന്നിട്ടുണ്ട്. സോനം രഘുവംശിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല, തിരച്ചില്‍ തുടരുകയാണ്.