‘ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കാനാകില്ല, പരസ്യ സംവാദത്തിന് തയ്യാര്‍’; വെല്ലുവിളിയല്ല, അഭ്യര്‍ത്ഥനയെന്നും വി. കുഞ്ഞികൃഷ്ണന്‍

Jaihind News Bureau
Wednesday, February 4, 2026

പയ്യന്നൂര്‍: സി.പി.എം നേതൃത്വത്തിന്റെ നിലപാടുകള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ ഏരിയ സെക്രട്ടറി വി. കുഞ്ഞികൃഷ്ണന്‍. ‘നേതൃത്വത്തെ അണികള്‍ തിരുത്തണം’ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ സംസാരിക്കവെയാണ് പാര്‍ട്ടി നേതൃത്വത്തിനെതിരെ കടുത്ത വിമര്‍ശനവുമായി കുഞ്ഞികൃഷ്ണന്‍ രംഗത്തെത്തിയത്. ഫണ്ട് വിഷയത്തില്‍ പാര്‍ട്ടിയെ പരസ്യ സംവാദത്തിന് അദ്ദേഹം ക്ഷണിച്ചു. ഇത് വെല്ലുവിളിയല്ല മറിച്ച് തന്റെ അഭ്യര്‍ത്ഥനയാണെന്നും ടി.ഐ മധുസൂദനന്‍ ഉള്‍പ്പെടെയുള്ള ആരുമായും സംവാദത്തിന് താന്‍ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തിലാകെ സര്‍ക്കാരിനും പാര്‍ട്ടിക്കും എതിരെ അസംതൃപ്തി വളരുകയാണെന്ന് കുഞ്ഞികൃഷ്ണന്‍ പറഞ്ഞു. പാര്‍ട്ടി തകരണമെന്ന് ആഗ്രഹിക്കുന്ന ആളല്ല താനെന്നും, എന്നാല്‍ ഉള്‍പ്പാര്‍ട്ടി ജനാധിപത്യം തകരുന്നതും തിരുത്തപ്പെടേണ്ട കാര്യങ്ങള്‍ സംഭവിക്കുന്നതും നിശബ്ദമായി കണ്ടുനില്‍ക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തെറ്റുകള്‍ തിരുത്തി മുന്നോട്ട് പോയാല്‍ മാത്രമേ പാര്‍ട്ടിക്ക് ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യത ലഭിക്കൂ എന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

പാര്‍ട്ടിക്ക് അകത്ത് കാര്യങ്ങള്‍ പറഞ്ഞിട്ടും പ്രയോജനമില്ലാത്ത സാഹചര്യത്തിലാണ് ജനങ്ങളോട് സംസാരിക്കാന്‍ തീരുമാനിച്ചതെന്ന് കുഞ്ഞികൃഷ്ണന്‍ വെളിപ്പെടുത്തി. ‘വിമര്‍ശനവും സ്വയം വിമര്‍ശനവും ഈ പാര്‍ട്ടിയില്‍ ഇന്നില്ല. വിമര്‍ശനം ഉന്നയിക്കുന്നവരെ ശത്രുതയോടെയാണ് പലരും നോക്കിക്കാണുന്നത്. വിമര്‍ശനങ്ങള്‍ വെറും വാക്കുകളില്‍ ഒതുക്കാതെ പ്രാവര്‍ത്തികമാക്കണം. ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കാന്‍ ഇനി കഴിയില്ല, സത്യങ്ങള്‍ ജനങ്ങള്‍ അറിയണം,’ അദ്ദേഹം പറഞ്ഞു.

സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ നേരത്തെ നടത്തിയ പരാമര്‍ശങ്ങള്‍ക്കും കുഞ്ഞികൃഷ്ണന്‍ മറുപടി നല്‍കി. ‘ജാഥ പയ്യന്നൂരില്‍ എത്തിയപ്പോള്‍ ഗോവിന്ദന്‍ എനിക്കെതിരെ സംസാരിച്ചു. ഒരു വിരല്‍ മറ്റുള്ളവര്‍ക്ക് നേരെ ചൂണ്ടുമ്പോള്‍ ബാക്കി നാല് വിരലുകള്‍ സ്വന്തം നേരെയാണെന്ന് അദ്ദേഹം ഓര്‍ക്കുന്നത് നല്ലതാണ്,’ എന്ന് കുഞ്ഞികൃഷ്ണന്‍ തിരിച്ചടിച്ചു.

രക്തസാക്ഷി ഫണ്ടുമായി ബന്ധപ്പെട്ട് മുന്‍ ഏരിയ സെക്രട്ടറി കെ.പി മധുവിനെതിരെ ഗുരുതരമായ ആരോപണമാണ് അദ്ദേഹം ഉന്നയിച്ചത്. കെ.പി മധു ഫണ്ട് മോഷ്ടിച്ചുവെന്നും നിലവില്‍ നഗരസഭാ കൗണ്‍സിലറായ അദ്ദേഹം ധൈര്യമുണ്ടെങ്കില്‍ തനിക്കെതിരെ കേസ് കൊടുക്കട്ടെയെന്നും കുഞ്ഞികൃഷ്ണന്‍ വെല്ലുവിളിച്ചു.