കെ.എസ്.യു നിരാഹാരസമരം മൂന്നാംദിവസത്തിലേക്ക്; സമരത്തിന് കേരളത്തിന്റെ പിന്തുണ

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലുണ്ടായ അക്രമസംഭവങ്ങളിലും പരീക്ഷാ ക്രമക്കേടുകളിലും ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കെഎസ് യു
ആരംഭിച്ച അനിശ്ചിതകാല നിരാഹാര സമരം ഇന്ന് മൂന്നാം ദിവസത്തിലേക്ക്. സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച സമരത്തിന് പിന്തുണയുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും സമരവേദിയില്‍ എത്തി. യൂണിവേഴ്‌സിറ്റി കോളേജിലെ അക്രമ സംഭവങ്ങളിലും എസ് എഫ് ഐ നേതാക്കളുടെ പരീക്ഷാ ക്രമക്കേടുകളിലും ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടാണ് കെ എസ് യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്തിന്റെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ കെ എസ് യു നിരാഹാര സമരം ആരംഭിച്ചത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കോണ്‍ഗ്രസ് പ്രവര്‍ത്തക സമതി അംഗം ഉമ്മന്‍ ചാണ്ടി, കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ തുടങ്ങിയ നേതാക്കള്‍ സമരത്തിന് പിന്തുണയുമായി എത്തിവിഷയത്തില്‍ ഉടന്‍ തന്നെ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. പ്രതികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാതെ സര്‍ക്കാര്‍ ഒളിച്ചുകളിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സര്‍വകലാശാലയുടെയും പി എസ് സിയുടെയും ഭാഗത്ത് നിന്നുള്ള വീഴ്ചകളില്‍ അടിയന്തര ഇടപെടലും നടപടിയും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് സര്‍വകലാശാല ചാന്‍സിലര്‍ കൂടിയായ ഗവര്‍ണറെയും കണ്ടു.

യൂണിവേഴ്‌സിറ്റി കോളേജില്‍ അരങ്ങേറുന്ന സംഭവ വികാസങ്ങളെ ഒറ്റപ്പെട്ടവയായി ചിത്രീകരിച്ച് നിസാരവല്‍ക്കരിക്കാന്‍ അനുവദിക്കില്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ മുന്നറിയിപ്പ് നല്‍കി. ചാന്‍സിലര്‍ കൂടിയായ ഗവര്‍ണര്‍ കേരള സര്‍വകലാശാല വൈസ് ചാന്‍സിലറെ പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോണ്ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഉമ്മന്‍ചാണ്ടി രണ്ടാം ദിനവും സമരപ്പന്തല്‍ സന്ദര്‍ശിച്ചു.
മുന്‍ കെ പി സി സി അധ്യക്ഷന്‍ വിഎം സുധീരന്‍, വി എസ് ശിവകുമാര്‍ എംഎല്‍ എ, ഡി സി സി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍, കോണ്‍ഗ്രസ് നേതാക്കളായ വി.ഡി. സതീശന്‍ തുടങ്ങി നിരവധി നേതാക്കള്‍ കെ എസ് യു സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സമര വേദിയില്‍ എത്തി.

Comments (0)
Add Comment