‘അധികാരം കിട്ടിയപ്പോള്‍ ജീവനക്കാരെ മറന്നു, മന്ത്രിസ്ഥാനം എന്നും ഉണ്ടാകില്ല’: ഗതാഗത മന്ത്രിക്കെതിരെ ഇടത് സംഘടനകള്‍

തിരുവനന്തപുരം: കെഎസ്ആർടിസി ശമ്പള പ്രതിസന്ധിയില്‍  ഗതാഗതമന്ത്രി ആന്‍റണി രാജുവിനെതിരെ ഇടത് സംഘടനകള്‍ പ്രതിഷേധം കടുപ്പിക്കുന്നു.  അധികാരം എന്നുമുണ്ടാവുമെന്ന് മന്ത്രി കരുതേണ്ടെന്ന് കെഎസ്ആർടിഇഎ സംസ്ഥാന സെക്രട്ടറി ശാന്തകുമാർ പറഞ്ഞു. ഞങ്ങളും കൂടി പ്രവർത്തിച്ചിട്ടാണ് ആന്റണി രാജു മന്ത്രിയായത്. അധികാരം കിട്ടിയപ്പോൾ ജീവനക്കാർക്കെതിരെ രംഗത്ത് വന്നു. ശമ്പളം നൽകാൻ കഴിവില്ലെങ്കിൽ സിഎംഡി ബിജു പ്രഭാകർ രാജിവെക്കണമെന്നും ശാന്തകുമാർ ആവശ്യപ്പെട്ടു.

മാർച്ച് മാസത്തെ ശമ്പളം മുടങ്ങിയതോടെയാണ് കെഎസ്ആർടിസി ജീവനക്കാർ പ്രത്യക്ഷ സമരത്തിലേക്കിറങ്ങിയത്. 28ന് പണിമുടക്ക് നടത്തുമെന്ന് സിഐടിയു പ്രഖ്യാപിച്ചിരുന്നു. പ്രതിപക്ഷ സർവീസ് സംഘടനകളും സമരം ശക്തമാക്കുമെന്ന് അറിയിച്ചിട്ടുണ്ട്. അതേസമയം സമരം ചെയ്താൽ പൈസ വരുമോയെന്നായിരുന്നു ഗതാഗതമന്ത്രിയുടെ പരിഹാസം.

ശമ്പളവിതരണത്തിനായി 30 കോടി രൂപ സർക്കാർ അനുവദിച്ചിരുന്നു. 84 കോടി രൂപയാണ് ശമ്പള വിതരണത്തിന് വേണ്ടത്. ബാക്കി തുക കെഎസ്ആർടിസി സ്വയം കണ്ടെത്തണമെന്നാണ് സർക്കാർ നിലപാട്. എന്നാൽ അതിനാവില്ലെന്നും ബാക്കി തുകയും സർക്കാർ തന്നെ നൽകണമെന്നാണ് കെഎസ്ആർടിസി മാനേജ്‌മെന്‍റ് ആവശ്യപ്പെടുന്നത്.

 

Comments (0)
Add Comment