1000 ദിവസങ്ങൾ, 29 രാഷ്ട്രീയ കൊലപാതകങ്ങൾ; കേരളത്തിൽ രക്തപ്പുഴ ഒഴുകുന്നു : മുല്ലപ്പള്ളി രാമചന്ദ്രൻ എഴുതിയ ലേഖനം

Mullappally Ramachandran
Monday, February 18, 2019

Mullappally Ramachandran

കേരളത്തിന്‍റെ ചരിത്രത്തിലെ ആദ്യത്തെ പ്രധാന രാഷ്ട്രീയ കൊലപാതകമായി അറിയപ്പെടുന്ന വാടിക്കൽ രാമകൃഷ്ണൻ വധക്കേസിലെ പ്രതിയായ പിണറായി വിജയൻ കേരളം ഭരിക്കുകയും കോടിയേരി ബാലകൃഷ്ണൻ സി.പി.എമ്മിന്‍റെ അമരത്തിരിക്കുകയും ചെയ്യുമ്പോൾ കേരളത്തിൽ രക്തപ്പുഴകൾ ഒഴുകിക്കൊണ്ടിരിക്കും. എസ്.എഫ്‌.ഐ പ്രവർത്തകനായിരുന്ന കോടിയേരിയുമായി ബന്ധപ്പെട്ട കശപിശയാണ് അന്ന് വാടിക്കൽ രാമകൃഷ്ണന്‍റെ കൊലപാതകത്തിൽ കലാശിച്ചത്. പിണറായി സർക്കാർ അധികാരമേറ്റിട്ട് 1000 ദിവസമാകുമ്പോൾ കേരളത്തിൽ 28-ാമത്തെയും 29-ാമത്തെയും രാഷ്ട്രീയ കൊലപാതകങ്ങളാണ് കാസർകോഡ് പെരിയ കല്യോട്ട് നടന്നിരിക്കുന്നത്.

ഇന്ത്യയിൽ ഒരു സംസ്ഥാനത്തും നടക്കാത്ത അത്രയും കൊലപാതകങ്ങളാണ് വിദ്യാഭ്യാസത്തിലും സംസ്‌കാരത്തിലുമൊക്കെ ഒന്നാം സ്ഥാനത്താണെന്ന് അവകാശപ്പെടുന്ന സംസ്ഥാനത്ത് സി.പി.എമ്മും ആർ.എസ്.എസും നടത്തുന്നത്. കേരളവും ഓരോ മലയാളിയും ഇന്ന് ലോകത്തിന് മുന്നിൽ ലജ്ജിച്ച് തലകുനിച്ചുനില്‍ക്കുന്നു. കാസർഗോഡ് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിന്‍റെയും ശരത്‌ലാലിന്‍റെയും ഇരട്ടക്കൊലപാതകം ആസൂത്രിതമായ രാഷ്ട്രീയകൊലപാതകമാണെന്ന് പോലീസ് എഫ്‌.ഐ.ആറിൽ തന്നെ വ്യക്തമാണ്. കോളജിൽ വെച്ചുണ്ടായ കശപിശ ഒടുവിൽ കലാശിച്ചത് നിഷ്ഠൂരമായ കൊലപാതകത്തിൽ. നിസാരമായ ഒരു തർക്കം, എളുപ്പത്തിൽ പറഞ്ഞു തീർക്കാവുന്ന ഒരു പ്രശ്‌നം. അവിടെയാണ് സി.പി.എം കൊലക്കത്തിയുമായി ചാടിവീണത്. ശരത്‌ലാലിന്‍റെ ശരീരത്തിൽ 15 വെട്ടുകൾ ഉണ്ടായിരുന്നു. മുട്ടിന് താഴെ മാത്രം അഞ്ചിടത്ത് വെട്ടുണ്ട്. കൃപേഷന്‍റെ മൂർധാവിൽ ആഴത്തിലുള്ള വെട്ടേറ്റ് തലയോട്ടി തകർന്നുപോയി. വിദഗ്മായ ആയുധപരിശീലനം ലഭിച്ച ക്രിമിനിലുകളാണ് കൊലനടത്തിയതെന്നു സുവ്യക്തം. ഇതു കണ്ണൂർ മോഡൽ കൊലപാതകമാണെന്ന് അഭിജ്ഞ കേന്ദ്രങ്ങൾ ചൂണ്ടിക്കാട്ടുന്നു. ഇത് ആർക്കുവേണ്ടി നടത്തിയെന്നും ആരാണ് യഥാർഥ പ്രതികൾ എന്നുമാണ് കേരളത്തിന് ഇനി അറിയേണ്ടത്.

സമാനമായ രീതിയിലാണ് ടി.പി ചന്ദ്രേശേഖരനും യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബും ഉൾപ്പെടെയുള്ളവർ സി.പി.എമ്മിന്‍റെ കൊലക്കത്തിക്ക് ഇരകളായത്. ഷുഹൈബ് കൊല്ലപ്പെട്ടിട്ടിട്ട് ഫെബ്രുവരി 12 ന് ഒരു വർഷം ആയതേയുള്ളു. ഷുഹൈബിന്‍റെ പൊള്ളുന്ന ഓർമകൾ ഇപ്പോഴും നമ്മുടെ മനസിൽ നീറുകയാണ്. നിസാരമായ ഒരു തർക്കത്തിന്‍റെ പേരിലാണ് ഷുഹൈബിനെയും സി.പി.എമ്മുകാർ വകവരുത്തിയത്. ഷുഹൈബുമായി യാതൊരു വൈരാഗ്യവും ഇല്ലാത്ത സംഘമാണ് കൊലപാതകം നടത്തിയത്. ഇത് പാർട്ടിയുടെ അറിവോടെ ചെയ്ത ക്വട്ടേഷനാണെന്ന് കൊച്ചുകുട്ടികൾക്കുപോലും അറിയാം. കൊലപാതകം ആസൂത്രണം ചെയ്തവരെയും നീതിപീഠത്തിന് മുന്നിൽ എത്തിക്കണം എന്നാവശ്യപ്പെട്ടാണ് ഷുഹൈബിന്‍റെ കുടുംബം സി.ബി.ഐ അന്വേഷണത്തിന് ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതി അതിന് ഉത്തരവിട്ടെങ്കിലും പിണറായി സർക്കാർ അതിനെതിരേ അപ്പീൽ നല്‍കി. സുപ്രീം കോടതിയിലെ പ്രമുഖ അഭിഭാഷകനാണ് സംസ്ഥാന സർക്കാരിനുവേണ്ടി ഈ കേസിൽ കോടതിയിൽ ഹാജരാകുന്നത്. ഒരു സിറ്റിംഗിന് ലക്ഷങ്ങളാണ് ഫീസ്. സംസ്ഥാന സർക്കാരിന്‍റെ കീഴിൽ അഡ്വക്കേറ്റ് ജനറൽ, രണ്ട് അഡീഷണൽ അഡ്വക്കേറ്റ് ജനറൽമാർ, ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ, 150 ഓളം ഗവണ്‍മെന്‍റ് വക്കീലന്മാർ, പത്തോളം ഗവണ്‍മെന്‍റ് പ്ലീഡർമാർ തുടങ്ങിയ വൻ സന്നാഹമുള്ളപ്പോഴാണ് ഭാരിച്ച സാമ്പത്തിക ബാധ്യതയുള്ള വക്കീലിനെ സർക്കാർ ഡൽഹിയിൽ നിന്ന് ഇറക്കുമതി ചെയ്യുന്നത്. ഷുഹൈബിനെ സർക്കാരും സി.പി.എമ്മും ഇപ്പോഴും ഭയക്കുന്നുവെന്ന് വ്യക്തം.

സി.ബി.ഐ അന്വേഷണങ്ങൾ

സി.ബി.ഐ അന്വേഷണസംഘത്തിന് ഏറ്റവും ജോലിഭാരമുള്ള സ്ഥലമാണിന്ന് കേരളം. കണ്ണൂർ ജില്ലയിൽ മാത്രം നാല് രാഷ്ട്രീയ കൊലക്കേസുകളിൽ സി.ബി.ഐ അന്വേഷണം നടക്കുകയാണ്. അരിയിൽ ഷുക്കൂർ വധക്കേസിൽ സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജൻ, ടി.വി രാജേഷ് എം.എൽ.എ എന്നിവർക്കെതിരേ കൊലക്കുറ്റം ചാർത്തി സി.ബി.ഐ തലശേരി കോടതിയിൽ അനുബന്ധ കുറ്റപത്രം നല്‍കിക്കഴിഞ്ഞു. ഇവർ സഞ്ചരിച്ചിരുന്ന വാഹനവ്യൂഹത്തിന് കല്ലെറിഞ്ഞെന്ന കുറ്റംചാർത്തി വയലിന്‍റെ നടുവിൽവെച്ച് താലിബാൻ മോഡൽ വിചാരണ നടത്തിയാണ് മുസ്‌ലിം ലീഗ്‌
പ്രവർത്തകനായ അരിയിൽ ഷുക്കൂറിനെ വധിച്ചത്. വാഹനം ആക്രമിക്കപ്പെട്ടതിനെ തുടർന്ന് ജയരാജനും രാജേഷും ചികിത്സ തേടിയ തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ വച്ച് സി.പി.എം പ്രദേശിക നേതാക്കൾ ഗൂഢാലോചന നടത്തി ഷുക്കൂറിനെ കൊലപ്പെടുത്തിയെന്നാണ് സി.ബി.ഐയുടെ കണ്ടെത്തൽ.

കതിരൂർ കെ മനോജ് കൊല്ലപ്പെട്ട കേസിൽ സി.ബി.ഐ സമർപ്പിച്ച കുറ്റപത്രത്തിൽ പി ജയരാജൻ 25-ാം പ്രതിയാണ്. പി ജയരാജനെ 15 വർഷം മുമ്പ് കൊലപ്പെടുത്താൻ ശ്രമിച്ചതിന് പ്രതികാരമായാണ് മനോജിനെ കൊന്നതെന്ന് കുറ്റപത്രത്തിൽ പറയുന്നു. ജയരാജനുമായി അടുത്ത ബന്ധമുള്ള ആളാണ് ഈ കേസിൽ അറസ്റ്റിലായ വിക്രമൻ. മറ്റ് 13 പ്രതികളും സി.പി.എമ്മുമായി ബന്ധപ്പെട്ടവരാണ്. സി.പി.എം പ്രവർത്തകനായിരുന്ന ഫസൽ എൻ.ഡി.എഫിൽ ചേർന്നതിനെ തുടർന്നാണ് 2006 ഒക്ടോബര്‍ 22ന് കൊല്ലപ്പെടുന്നത്. സി.ബി.ഐ അന്വേഷണത്തിൽ കാരായി രാജൻ, കാരായി ചന്ദ്രശേഖരൻ എന്നീ സി.പി.എം നേതാക്കളാണ് പ്രതിസ്ഥാനത്തുള്ളത്. കേസ് നിലനിൽക്കെത്തന്നെ രാജൻ ജില്ലാ പഞ്ചായത്തിലും ചന്ദ്രശേഖരൻ തലശേരി നഗരസഭയിലും ജനവിധി തേടുകയും അധ്യക്ഷന്മാരായി സ്ഥാനമേല്‍ക്കുകയും ചെയ്തിരുന്നു. എന്നാൽ എറണാകുളം ജില്ല വിടാൻ സി.ബി.ഐ കോടതി ജാമ്യവ്യവസ്ഥയിൽ ഇളവുചെയ്തില്ല. തുടർന്ന് ഇരുവരും തൽസ്ഥാനങ്ങൾ രാജിവച്ചു. ഇതൊക്കെ സി.പി.എമ്മിൽ മാത്രം നടക്കുന്ന കാര്യങ്ങളാണ്. ടി.പി ചന്ദ്രശേഖരൻ വധക്കേസിലെ മൂന്നാം പ്രതി കൊടി സുനിയാണ് ഈ കേസിലെ ഒന്നാം പ്രതി. ടി.പി കേസിൽ മൂന്ന് സി.പി.എം നേതാക്കൾ ഉൾപ്പെടെ 11 പേർക്കാണ് ജീവപര്യന്തം ശിക്ഷ ലഭിച്ചത്. ടി.പി കേസിലെ ആസൂത്രകർ നീതിപീഠത്തിന് മുന്നിൽ എത്തണമെങ്കിൽ സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യം നിലനില്‍ക്കുന്നുണ്ട്. ബി.എം.എസ് നേതാവ് പയ്യോളി മനോജ് കൊല്ലപ്പെട്ട കേസിൽ 7 സി.പി.എം നേതാക്കൾ ഉൾപ്പെടെ 9 പേരെ സി.ബി.ഐ അറസ്റ്റ് ചെയ്തിരുന്നു.

225 കൊലകൾ

രാജ്യത്ത് ഏറ്റവുമധികം രാഷ്ട്രീയകൊലപാതകങ്ങൾ നടക്കുന്ന ഒരു സംസ്ഥാനമാണു കേരളം. നാഷണൽ ക്രൈം റിക്കാർഡ്‌സ് ബ്യൂറോയുടെ കണക്കു പ്രകാരം രാഷ്ട്രീയ കൊലപാതകങ്ങളിൽ കേരളം യു.പിക്കും ബിഹാറിനും തൊട്ടുതാഴെ മൂന്നാമതാണ്. കഴിഞ്ഞ നാല് ദശകങ്ങൾക്കിടയിൽ 225 രാഷ്ട്രീയ കൊലപാതകങ്ങൾ കണ്ണൂരിൽ മാത്രം അരങ്ങേറിയെന്ന് കരുതപ്പെടുന്നു. ഇത്രയും രാഷ്ട്രീയ കൊലപാതകങ്ങൾ ഇത്രയും ചുരുങ്ങിയ കാലയളവിനുള്ളിൽ ഒരു ചെറിയ പ്രദേശത്ത് നടക്കുകയെന്നത് ആരെയും അമ്പരപ്പിക്കും. സമീപകാലത്തു മുസ്‌ലിം വിഭാഗത്തിൽപ്പെട്ടവരാണ് കൂടുതൽ ഇരകളാകുന്നത്. അരിയിൽ ഷുക്കൂർ, ഷുഹൈബ്, ഫസൽ തുടങ്ങിയവർ ചില ഉദാഹരണങ്ങൾ.

പിണറായി വിജയന്‍റെ ആത്മസുഹൃത്തും സി.പി.എം നേതാവുമായിരുന്ന പാട്യം ഗോപാലന്‍റെ മകനും പ്രശസ്ത പത്രപ്രവർത്തകനും രാഷ്ട്രീയ വിമർശകനുമായ എൻ.പി ഉല്ലേഖ് കണ്ണൂരിനെക്കുറിച്ച് എഴുതിയ പുസ്തകത്തിൽ (Kannur : Inside India’s Bloodiest Revenge Politics) പല വെളിപ്പെടുത്തലുകളുമുണ്ട്. 16 വയസുള്ള എസ്.എഫ്.ഐ പ്രവർത്തകനും സ്‌കൂൾ വിദ്യാർഥിയുമായിരുന്ന കോടിയേരി ബാലകൃഷ്ണനെ ചെട്ടിപ്പീടികയിൽ വച്ച് ആർ.എസ്.എസുകാർ ആക്രമിച്ചു എന്ന് ആരോപിച്ചാണ് ജനസംഘം പ്രവർത്തകനായിരുന്ന വാടിക്കൽ രാമകൃഷ്ണനെ കോടാലി കൊണ്ട് അരിഞ്ഞുവീഴ്ത്തിയത്. അന്ന് ആ സംഘത്തിൽ പിണറായി വിജയനും ഉണ്ടായിരുന്നെന്നതിന് ദൃക്‌സാക്ഷികളുണ്ട്. കേസിൽ അദ്ദേഹം പ്രതിയുമായിരുന്നു. പിന്നീട് ഇ.എം.എസ് സർക്കാർ പിണറായി രക്ഷിച്ചെടുക്കുകയായിരുന്നത്രേ.
പിണറായി വിജയൻ ചെറുപ്പം മുതൽ തന്നെ കാർക്കശ്യക്കാരനും കടുംപിടിത്തക്കാരനുമായ നേതാവായിരുന്നുവെന്നും എസ്.എഫ്‌.ഐ പ്രവർത്തകർക്ക് പിണറായി കായിക പരിശീലനം പരസ്യമായി നല്‍കാറുണ്ടായിരുവെന്നും പുസ്തകത്തിൽ പറയുന്നു. സി.പി.എമ്മിന്‍റെ പ്രതിരോധ ക്യാമ്പുകളിൽ പിണറായി പങ്കെടുക്കാറുണ്ടായിരുന്നു. സി.പി.എമ്മിന്‍റെ അക്രമാസക്ത രാഷ്ട്രീയത്തിന്‍റെ ചിഹ്നമായി പിണറായി വളർന്നു. അദ്ദേഹം പാർട്ടി അണികളുടെ ആരാധ്യനായ നേതാവായി. വർഗസമരവും വർഗശത്രുക്കളുടെ ഉന്മൂലനവും സൈദ്ധാന്തികമായി തന്നെ കമ്യൂണിസ്റ്റുകൾക്കുണ്ട്. അവരുടെ മാർഗം ലക്ഷ്യത്തെ ന്യായീകരിക്കുന്നു. അക്രമം അവർക്കു നിഷിദ്ധമല്ല. എന്നാൽ, രാഷ്ട്രീയ മേധാവിത്വം കൈവരിച്ച് സി.പി.എമ്മിന് 1990 കളിൽ അക്രമരാഷ്ട്രീയവുമായി മുന്നോട്ടുപോകേണ്ട ഒരു കാര്യവുമില്ലെന്ന് പുസ്തകം ചൂണ്ടിക്കാട്ടുന്നു.

സ്റ്റാലിനിസ്റ്റുകൾക്ക് ഇടമില്ല

കമ്യൂണിസ്റ്റ് സിദ്ധാന്തം തന്നെ കാലഹരണപ്പെടുകയും കമ്യൂണിസ്റ്റ് രാജ്യങ്ങൾ ഭൂമുഖത്തുനിന്നും ഇന്ത്യയിൽ നിന്നും അപ്രത്യക്ഷമാകുകയും ചെയ്തിട്ടും കേരളത്തിൽ മാത്രം ഉന്മൂലസിദ്ധാന്തവും അതിന്‍റെ പ്രയോക്താക്കളും അവശേഷിക്കുകയാണ്. പിണറായി സർക്കാർ അധികാരമേറ്റ ശേഷം മുഖ്യമന്ത്രിയുടെ സ്വന്തം നാടായ പിണറായിൽപോലും കൊലപാതക രാഷ്ട്രീയം അരങ്ങുതകർത്തു. എന്നാൽ കൊലപാതക രാഷ്ട്രീയത്തിന് അന്ത്യം കുറിക്കുന്നതുവരെ കോൺഗ്രസിന് വിശ്രമമില്ല. ഫാസിസ്റ്റുകൾക്കും സ്റ്റാലിനിസ്റ്റുകൾക്കും കേരളത്തിൽ ഇടമില്ല. കൊലപാതക രാഷ്ട്രീയത്തിനെതിരെയുള്ള പോരാട്ടത്തിൽ എല്ലാ ജനാധിപത്യ വിശ്വാസികളും സമാധാനകാംക്ഷികളും ഞങ്ങളോടൊപ്പം ഉണ്ടാകുമെന്ന് എനിക്ക് ഉറച്ച വിശ്വാസവമുണ്ട്.