കുഴല്‍പ്പണക്കേസ് : സുരേന്ദ്രന്‍റെ സെക്രട്ടറിയേയും ഡ്രൈവറെയും ചോദ്യം ചെയ്തു

Jaihind Webdesk
Saturday, June 5, 2021

 

തൃശൂര്‍ : കൊടകര കുഴൽപ്പണക്കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്‍റെ സെക്രട്ടറിയേയും ഡ്രെെവറേയും ചോദ്യം ചെയ്ത് വിട്ടയച്ചു. ബിജെപിയുടെ പണമിടപാടുകളിൽ ഒരു ബന്ധവും ഇല്ലെന്ന് ഇരുവരും മൊഴി നൽകി. അതേസമയം കവർച്ചാ കേസിൽ സിപിഎം പ്രവർത്തകൻ റെജിലിനെയും ഇന്ന് ചോദ്യം ചെയ്തു.

കുഴൽപ്പണക്കേസിന്‍റെ അന്വേഷണം ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനിലേക്ക് കൂടുതൽ അടുക്കുകയാണ്. സുരേന്ദ്രന്‍റെ സെക്രട്ടറി ദിപിനേയും ഡ്രെെവര്‍ ലെബീഷിനേയും രണ്ടര മണിക്കൂർ അന്വേഷണ സംഘം ചോദ്യം ചെയ്തു. കുഴൽപ്പണക്കേസിൽ ഉൾപ്പെട്ട ധർമ്മരാജനെ വിളിച്ചത് തരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണത്തിനാണ് എന്ന ബിജെപി നേതാക്കളുടെ മൊഴി അവർത്തിക്കുകയായിരുന്നു ഇരുവരും. ധർമ്മരാജൻ തെരഞ്ഞെടുപ്പ് സാമഗ്രികൾ ഒന്നും വിതരണം ചെയ്തിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയപ്പോൾ അതേക്കുറിച്ച് അറിയില്ലെന്ന് ഇരുവരും വിശദീകരിച്ചു. കെ സുരേന്ദ്രന്‍റെ തെരഞ്ഞെടുപ്പ് കാലത്തെ യാത്രകളും പരിപാടികളും സംബന്ധിച്ച വിവരങ്ങളും ചോദിച്ചറിഞ്ഞു.

അതിനിടെയാണ് കവർച്ചാ കേസിൽ സിപിഎം പ്രവർത്തകൻ റെജിലിനെ പോലീസ് ക്ലബ്ബിലേക്ക് വിളിച്ചു വരുത്തി ചോദ്യം ചെയ്തത്. മുഖ്യപ്രതി രഞ്ജിത്തിന്‍റെ ഫോൺ കോളുകൾ പരിശോധിച്ചതിൽ നിന്നാണ് കൊടുങ്ങല്ലൂർ എസ്.എൻ പുരം സ്വദേശിയായ റെജിലിലേക്ക് അന്വേഷണം എത്തിയത്. കവർച്ചയ്ക്ക് ശേഷം സഹായത്തിനായി രഞ്ജിത്ത് റെജിലിനെ സമീപിച്ചിരുന്നു. കവർച്ചാ പണത്തിൽ നിന്നും രണ്ട് ലക്ഷം രൂപ റെജിലിന് നൽകിയതായും സംശയിക്കുന്നു. രണ്ട് ബിജെപി പ്രവർത്തകരെ വധിച്ച കേസിലെ പ്രതിയാണ് സിപിഎം പ്രവർത്തകനായ റെജിൽ.