രോഗലക്ഷണങ്ങള്‍ കണ്ടതുമുതല്‍ പൊതുപരിപാടികളില്‍ ; മുഖ്യമന്ത്രി പ്രോട്ടോക്കോള്‍ ലംഘിച്ചില്ലെന്ന് ആരോഗ്യമന്ത്രി ; ന്യായീകരിച്ച് പ്രതികരണം

 

തിരുവനന്തപുരം : കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ ന്യായീകരിച്ച് ആരോഗ്യമന്ത്രി കെ.കെ ശൈലജ. ലക്ഷണങ്ങള്‍ കണ്ടപ്പോള്‍ തന്നെ മുഖ്യമന്ത്രി ക്വാറന്റീനില്‍ പോയെന്നാണ് മന്ത്രിയുടെ വാദം. എന്നാല്‍ രോഗലക്ഷണം പ്രകടിപ്പിച്ചുതുടങ്ങിയ നാലാം തീയതി മുതല്‍ മുഖ്യമന്ത്രി പൊതുയോഗങ്ങളില്‍ പങ്കെടുക്കുകയും ആള്‍ക്കൂട്ടത്തിനൊപ്പം വോട്ടുചെയ്യാനെത്തുകയും ചെയ്തിരുന്നു. ഇക്കാര്യങ്ങള്‍ മറച്ചുവച്ചാണ് മന്ത്രിയുടെ പ്രതികരണം.

ഈ മാസം നാലുമുതല്‍ മുഖ്യമന്ത്രിക്ക് രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നുവെന്ന് ആശുപത്രി അധികൃതരാണ് വ്യക്തമാക്കിയത്. കുടുംബാംഗങ്ങള്‍ കൊവിഡ് ബാധിതരായതിനെ തുടര്‍ന്ന് സമ്പര്‍ക്കപ്പട്ടികയിലുണ്ടായിരുന്ന മുഖ്യമന്ത്രി  പരിശോധന നടത്തിയത് ഈ മാസം എട്ടിനും. രോഗം സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് അന്നു തന്നെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. എന്നാല്‍, വിശദമായി പരിശോധനയില്‍ ഈ മാസം നാലു മുതല്‍ രോഗലക്ഷണങ്ങളുണ്ടെന്ന് ഡോക്ടര്‍മാര്‍ മനസിലാക്കിയിരുന്നു.

ലക്ഷണങ്ങളുള്ള രോഗികളെ പത്തു ദിവസത്തിനു ശേഷം വീണ്ടും രോഗ മുക്തമായോ എന്ന് ടെസ്റ്റ് ചെയ്യണമെന്നാണു പ്രോട്ടോക്കോള്‍. മുഖ്യമന്ത്രിക്ക് ഈ മാസം നാലിന് രോഗലക്ഷണങ്ങള്‍ വന്നത് കണക്കാക്കിയാണ് പത്തു ദിവസത്തിനു ശേഷം ഇന്നലെ വീണ്ടും പരിശോധന നടത്തിയത്. നെഗറ്റീവായതിനെത്തുടര്‍ന്ന് ആശുപത്രി വിടുകയും ചെയ്തു. നാലിനു രോഗ ലക്ഷണങ്ങള്‍ കാണിച്ച മുഖ്യമന്ത്രി ടെസ്റ്റ് നടത്തുന്നത് വരെയുള്ള നാലു ദിവസം നിരവധി പൊതു പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ട്. രോഗലക്ഷണങ്ങള്‍ കാണിച്ചിട്ടും ടെസ്റ്റ് നടത്താന്‍ എട്ടുവരെ കാത്തിരുന്നു എന്നും ആരോപണങ്ങള്‍ ഉയരുന്നു.

Comments (0)
Add Comment