മുഖ്യമന്ത്രി പിണറായി വിജയന്‍റെ സമൂഹമാധ്യമ അക്കൗണ്ടുകളും വെബ്‌സെറ്റും പരിപാലിക്കുന്നതിന് സര്‍ക്കാര്‍ ചെലവഴിക്കുന്നത് കോടികള്‍. ഇവയ്ക്കായി ഈ സാമ്പത്തിക വര്‍ഷത്തേക്ക് 1 കോടി 10 ലക്ഷം രൂപയാണ് സര്‍ക്കാര്‍ വകയിരിത്തിയിരിക്കുന്നത്. തുക അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് പബ്ലിക് റിലേഷന്‍സ് വകുപ്പ് പുറത്തിറക്കി. സാമ്പത്തിക പ്രതിസന്ധി മൂലം 4 മാസമായി മുഖ്യമന്ത്രിയുടെ വെബ്സൈറ്റ്,സമൂഹമാധ്യമ അക്കൗണ്ടുകള്‍ എന്നിവയുടെ പരിപാലത്തിനായി നല്‍കാന്‍ കഴിയാതിരുന്ന കുടിശിക തുകയായി 36, 07, 209 രൂപയും ഈ ഉത്തരവിൽ അനുവദിച്ചിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ സമൂഹമാധ്യമ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്നതിന് 12 പേരെയാണ് നിയമിച്ചിരിക്കുന്നത്. ഇവര്‍ക്കായി പ്രതിവര്‍ഷം 82,56,600രൂപയാണ് നല്‍കുന്നത്. ഒരാള്‍ക്ക് പ്രതിമാസ ശമ്പളം 57,000രൂപ. സര്‍ക്കാര്‍ സര്‍വീസിലുള്ള അണ്ടര്‍ സെക്രട്ടറി, ഡിവൈഎസ്പി തുടങ്ങിയവര്‍ക്ക് ലഭിക്കുന്നതിനേക്കാള്‍ ഉയര്‍ന്ന തുകയാണിത്.
മുഖ്യമന്ത്രിക്ക് പുറമേ 19 മന്ത്രിമാരുടേയും വെബ്‌സൈറ്റ് പരിപാലത്തിനും ലക്ഷങ്ങളാണ് ചെലവഴിക്കുന്നത്. 19 മന്ത്രിമാര്‍ക്കുമായി 18,15,845 രൂപയാണ് ചെലവിടുന്നത്. രണ്ട് ഉദ്യോഗസ്ഥരാണ് ഈ വൈബ്‌സൈറ്റ് കൈകാര്യം ചെയ്യുന്നതെങ്കില്‍ മുഖ്യമന്ത്രിയുടെ വെബ്‌സൈറ്റ് പരിപാലനത്തിനായി 12 പേരെയാണ് നിയമിച്ചിരിക്കുന്നത്.