പൊടിച്ചത് 227 കോടി; തെരഞ്ഞെടുപ്പ് കാലത്തെ സർക്കാരിന്റെ പരസ്യധൂർത്തിൽ ഞെട്ടി കേരളം

Jaihind News Bureau
Sunday, March 15, 2026

നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ സംസ്ഥാനത്ത് സര്‍ക്കാര്‍ നടത്തിയ പരസ്യപ്രചാരണങ്ങളുടെ കണക്കുകള്‍ പുറത്തുവരുമ്പോള്‍ രാഷ്ട്രീയ കേരളം ഞെട്ടലില്‍. പബ്ലിക് റിലേഷന്‍സ് വകുപ്പിനു പുറമേ കിഫ്ബി വഴിയും കോടികള്‍ പൊടിച്ചു. ആകെ 227.24 കോടി രൂപയാണ് പരസ്യങ്ങള്‍ക്കായി സര്‍ക്കാര്‍ ചെലവഴിച്ചതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. വന്‍തോതിലുള്ള സാമ്പത്തിക പ്രതിസന്ധിക്കിടയിലും ഇത്രയും വലിയ തുക പ്രചാരണത്തിനായി പൊടിച്ചത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.

പി.ആര്‍.ഡിയും കിഫ്ബിയും സര്‍ക്കാര്‍ പരസ്യത്തിനായി മത്സരിച്ച് ചെലവാക്കുകയായിരുന്നു എന്നാണ് കണക്കുകള്‍ വെളിപ്പെത്തുന്നത്. സര്‍ക്കാരിന്റെ ഔദ്യോഗിക പ്രചാരണ വിഭാഗമായ പി.ആര്‍.ഡി 117.24 കോടി രൂപയാണ് ചിലവഴിച്ചത്. ഇതില്‍ ബജറ്റ് വിഹിതമായ 80 കോടിക്ക് പുറമെ, പ്രത്യേക പ്രചാരണ ഫണ്ടായി 22.24 കോടിയും സമൂഹമാധ്യമങ്ങളിലെ പ്രചാരണത്തിനായി അവസാന നിമിഷം അനുവദിച്ച 15 കോടിയും ഉള്‍പ്പെടുന്നു. ഇതിനു പുറമേ, ചരിത്രത്തിലാദ്യമായി അടിസ്ഥാന സൗകര്യ വികസന ഏജന്‍സിയായ കിഫ്ബി, പി.ആര്‍.ഡിയെപ്പോലും കടത്തിവെട്ടുന്ന രീതിയിലാണ് പരസ്യങ്ങള്‍ക്കായി പണം ചെലവഴിച്ചത്. 110 കോടി രൂപയാണ് കിഫ്ബിയുടെ വകയായി പരസ്യങ്ങള്‍ക്കു ചെലവാക്കിയത്. പൊതുമേഖലാ ബാങ്കുകളില്‍ നിന്നും ഉയര്‍ന്ന പലിശയ്ക്ക് വായ്പയെടുത്ത് പ്രവര്‍ത്തിക്കുന്ന കിഫ്ബിയാണ് ഈ നീക്കം നടത്തിയിരിക്കുന്നത്. പി.ആര്‍.ഡി നല്‍കുന്ന പരസ്യ നിരക്കിനേക്കാള്‍ പലമടങ്ങ് തുകയാണ് കിഫ്ബി മാധ്യമങ്ങള്‍ക്ക് നല്‍കുന്നത്. പി.ആര്‍.ഡി 54 പത്രങ്ങളില്‍ പരസ്യം നല്‍കാന്‍ 1.81 കോടി രൂപ ചെലവാക്കിയ സ്ഥാനത്ത് കിഫ്ബി കേവലം 17 പത്രങ്ങളിലെ പരസ്യത്തിനായി 12.21 കോടി രൂപ് ചെലവഴിച്ചു. ഇതേ നിരക്ക് വ്യത്യാസം ടി വി റേഡിയോ പരസ്യങ്ങളിലും കാണുന്നുണ്ട്.

തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച മാര്‍ച്ച് 15 ഞായറാഴ്ച മാത്രം പത്രങ്ങളില്‍ വന്ന ജാക്കറ്റ് പരസ്യങ്ങള്‍ക്കായി സര്‍ക്കാര്‍ ചെലവാക്കിയത് 25.81 കോടി രൂപയാണ്. കിഫ്ബിയുടെ രണ്ട് ജാക്കറ്റ് പരസ്യങ്ങള്‍ക്ക് 24.42 കോടിയും പി.ആര്‍.ഡിയുടെ ഒന്നര പേജ് പരസ്യത്തിന് 1.39 കോടിയും ഇതിനായി ഉപയോഗിച്ചു.

മോട്ടോര്‍ വാഹന നികുതിയില്‍ നിന്നുള്ള വിഹിതവും ഇന്ധന സെസ്സും ഉപയോഗിച്ചാണ് കിഫ്ബി വായ്പകള്‍ തിരിച്ചടയ്ക്കുന്നത്. 2030 ആകുമ്പോഴേക്കും ഏകദേശം 89,793 കോടി രൂപ തിരിച്ചടയ്‌ക്കേണ്ട ബാധ്യത കിഫ്ബിക്കുണ്ടാവും. ഈ സാഹചര്യത്തില്‍ ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ഇത്രയും വലിയ തുക പരസ്യത്തിനായി ചെലവാക്കിയത് ഏതു കണക്കിലാണ് ഉള്‍പ്പെടുത്തുക. ഈ ധൂര്‍ത്തു തന്നെയാണ് ദിവസങ്ങളില്‍ വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിമരുന്നിടും. ജനം വിലയിരുത്തുകയും ചെയ്യും