നാടൻ കലയുടെ കാവലാൾ; പൂഴനാട് ഗോപന് ഫോക്ലോർ അക്കാദമിയുടെ സംസ്ഥാനപുരസ്കാരം

Jaihind News Bureau
Saturday, March 14, 2026

കേരളത്തിന്റെ തനത് നാടൻ കലകളുടെ സംരക്ഷണത്തിനും പ്രചാരണത്തിനുമായി സംസ്ഥാന സർക്കാർ നൽകുന്ന ഈ വർഷത്തെ കേരള ഫോക്ലോർ അക്കാദമി പുരസ്കാരം പ്രഖ്യാപിച്ചു. വിൽപ്പാട്ട് വിഭാഗത്തിൽ തിരുവനന്തപുരം പൂഴനാട് സ്വദേശി പൂഴനാട് ഗോപനാണ് പുരസ്കാരം ലഭിച്ചത്. ഗ്രന്ഥശാല പ്രവർത്തനങ്ങളിലൂടെ കലാരംഗത്തേക്ക് കടന്നുവന്ന്, വിൽപ്പാട്ടിനെ ആധുനികവൽക്കരിച്ച ഗോപനെ തേടി ഈ സംസ്ഥാന പുരസ്കാരം എത്തുമ്പോൾ, അത് പൂഴനാട് എന്ന കൊച്ചു ഗ്രാമത്തിന് കൂടിയുള്ള വലിയൊരു അംഗീകാരമായി മാറുകയാണ്.

ഭാവന സാംസ്കാരിക കേന്ദ്രത്തിന്റെ സജീവ പ്രവർത്തകനും മുൻ പ്രസിഡന്റുമായ പൂഴനാട് ഗോപൻ, അന്യംനിന്നുപോകുമായിരുന്ന വിൽപ്പാട്ട് എന്ന കലാരൂപത്തെ കൈപിടിച്ചുയർത്താൻ അക്ഷീണം പ്രവർത്തിച്ചു. അൻപത് വർഷത്തിലേറെ പാരമ്പര്യമുള്ള കോട്ടിയക്കോണം രവീന്ദ്രൻ നായരെപ്പോലുള്ള കലാകാരന്മാരെ മുൻനിർത്തി, ഭാവന സാംസ്കാരിക കേന്ദ്രത്തിൽ ഒരു പ്രത്യേക വിൽപ്പാട്ട് സമിതിക്ക് രൂപം നൽകാൻ ഗോപന് സാധിച്ചു. ഈ കൂട്ടായ്മയിലൂടെ നിരവധി പുതുതലമുറ കലാകാരന്മാരെ ഈ രംഗത്തേക്ക് കൊണ്ടുവരാനും അദ്ദേഹത്തിന് കഴിഞ്ഞു.

പരമ്പരാഗത ശൈലിയിൽ ഒതുങ്ങിനിന്നിരുന്ന വിൽപ്പാട്ടിനെ, ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ ‘വിൽകലാമേള’ എന്ന തലത്തിലേക്ക് ഉയർത്താൻ പൂഴനാട് ഗോപന്റെ നേതൃത്വത്തിന് സാധിച്ചു. ഇതിനോടകം ഇന്റർനാഷണൽ ഫോക്ക് ഫെസ്റ്റ്, കേരളീയം തുടങ്ങിയ വലിയ വേദികളിൽ തങ്ങളുടെ കലാരൂപം അവതരിപ്പിക്കാൻ ഇവർക്ക് കഴിഞ്ഞു. തിരുവിതാംകൂറിന്റെ സ്വാതന്ത്ര്യസമര ചരിത്രം പറയുന്ന ‘വേലുത്തമ്പി’ എന്ന കഥയാണ് ഇപ്പോൾ വേദികളിൽ സജീവമായി അവതരിപ്പിക്കുന്നത്. സ്ത്രീശാക്തീകരണത്തിന്റെ വിജയഗാഥകൾ പറയുന്ന പുതിയൊരു കഥ അണിയറയിൽ തയ്യാറായിക്കൊണ്ടിരിക്കുന്നു.

പൊതുരംഗത്തും സജീവ സാന്നിധ്യമായ ഗോപൻ, സംസ്കാര സാഹിതിയുടെ തിരുവനന്തപുരം ജില്ലാ ചെയർമാൻ കൂടിയാണ്. കേന്ദ്ര സർക്കാരിന്റെ മികച്ച യുവജന സാമൂഹ്യ പ്രവർത്തകനുള്ള പുരസ്കാരം, സംസ്ഥാന സർക്കാരിന്റെ യൂത്ത് അവാർഡ് തുടങ്ങി നിരവധി അംഗീകാരങ്ങൾ ഇതിനകം അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. വിൽപ്പാട്ടിനെ ജനകീയമാക്കുന്നതിൽ പൂഴനാട് ഗോപൻ നൽകിയ സേവനങ്ങൾക്കുള്ള മികച്ച അംഗീകാരമാണ് ഈ ഫോക്ലോർ അവാർഡ്.