
കേരളം നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആവേശകരമായ ഘട്ടത്തിലേക്ക് കടക്കുകയാണ്. കൃത്യം 25 ദിവസങ്ങൾക്കപ്പുറം ഏപ്രിൽ 9-ന് കേരളം പോളിംഗ് ബൂത്തിലെത്തും. തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതോടെ മുന്നണികളെല്ലാം വലിയ ആവേശത്തിലാണ്. ഭരണത്തുടർച്ച ലക്ഷ്യമിടുന്ന എൽ.ഡി.എഫ് സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ മുന്നിലെത്തിയപ്പോൾ, അധികാരം തിരിച്ചുപിടിക്കാനുള്ള ഒരുക്കത്തിലാണ് യു.ഡി.എഫ്. തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന് പുറത്തിറങ്ങുന്നതോടെ പോരാട്ടം വരുംദിവസങ്ങളിൽ കൂടുതൽ കടുക്കുമെന്ന് ഉറപ്പാണ്.
സ്ഥാനാർത്ഥി നിർണ്ണയത്തിന്റെ ആദ്യഘട്ടമെന്ന നിലയിൽ കോൺഗ്രസിന്റെ ആദ്യ സ്ഥാനാർത്ഥി പട്ടിക ഇന്ന് പുറത്തുവിടും. വിജയസാധ്യതയുള്ള പ്രമുഖരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള പട്ടിക തയ്യാറാക്കുന്നതിൽ കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങൾ വലിയ ചർച്ചകളാണ് നടത്തിയത്. സ്ഥാനാർത്ഥി പ്രഖ്യാപനം കൂടി വരുന്നതോടെ യു.ഡി.എഫ് ക്യാമ്പുകൾ സജീവമായ പ്രചാരണ പ്രവർത്തനങ്ങളിലേക്ക് നീങ്ങും. എൽ.ഡി.എഫ് സ്ഥാനാർത്ഥികൾ ഇതിനോടകം മണ്ഡലങ്ങളിൽ സജീവമായിക്കഴിഞ്ഞു.
അതേസമയം, തിരഞ്ഞെടുപ്പ് നടപടികൾ സുഗമമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ വിളിച്ചുചേർത്ത രാഷ്ട്രീയ പാർട്ടികളുടെ നിർണ്ണായക യോഗവും ഇന്ന് നടക്കും. മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്ന സാഹചര്യത്തിൽ, തിരഞ്ഞെടുപ്പ് മര്യാദകളും ക്രമീകരണങ്ങളും യോഗത്തിൽ ചർച്ചയാകും. രാഷ്ട്രീയ പാർട്ടികളുടെ പരാതികളും നിർദ്ദേശങ്ങളും കമ്മീഷണർ നേരിട്ട് കേൾക്കും.