തിരുവനന്തപുരം : സിപിഎം നിയന്ത്രണത്തിലുള്ള കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് വിഷയം സഭയിലുന്നയിച്ച് പ്രതിപക്ഷം. കോടികളുടെ ബാങ്ക് തട്ടിപ്പ് സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി. ഷാഫി പറമ്പില്‍ നല്‍കിയ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി.
നെറ്റ്ഫ്ലിക്സ് സീരീസിലുള്ളതിനെക്കാള്‍ വലിയ തട്ടിപ്പാണ് കരുവന്നൂരിലേതെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. സിപിഎം നേതാക്കൾ ബിനാമി പേരിൽ കോടികളുടെ തട്ടിപ്പ് നടത്തി. സിപിഎം നേതൃത്വത്തിന്‍റെ അറിവോടെയാണെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.
ബാങ്ക് കൊള്ളയ്ക്ക് സഹകരണവകുപ്പും കൂട്ടുനിന്നെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആരോപിച്ചു. ഇല്ലാത്ത ലോൺ പേരിൽ പരാതി നൽകിയിട്ടും മൂന്നു വർഷമായി എന്തു നടപടിയാണ് സ്വീകരിച്ചതെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. ഒരു നടപടിയും സ്വീകരിക്കാതെ ഒതുക്കി തീർക്കുകയാണ് ചെയ്തത്. 350 കോടി യുടെ തട്ടിപ്പ് നടന്നിട്ട് പാർട്ടി അത് പൂഴ്ത്തിവെക്കുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. വിജിലൻസ് അനേഷണം വേണം എന്ന ശുപാർശ പൂഴ്ത്തി. പാർട്ടിക്കാർക്ക് എതിരെ നടപടി എടുക്കാൻ സർക്കാർ തയാറുണ്ടോയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോയി.