കര്‍ണാടകയില്‍ ഉറച്ച നിലപാടുമായി സ്പീക്കര്‍: എം.എല്‍.എമാരുടെ രാജിയില്‍ ഉടന്‍ തീരുമാനമെടുക്കാനാകില്ല

Jaihind Webdesk
Thursday, July 11, 2019

കര്‍ണാടകയില്‍ വിമത എം.എല്‍.എമാരുടെ രാജിയില്‍ ഇന്ന് തന്നെ തീരുമാനമെടുക്കാനാകില്ലെന്ന് കര്‍ണ്ണാടക നിയമസഭ സ്പീക്കര്‍ കെ.ആര്‍.രമേശ് കുമാര്‍ വ്യക്തമാക്കി.. രാജി വെച്ചവരുടെ പത്ത് രാജിക്കത്തുകളും പരിശോധിക്കണം. രാജി നല്‍കുന്ന ദൃശ്യങ്ങളടക്കം പകര്‍ത്തിയിട്ടുണ്ട്. ഇതടക്കം നാളെ സുപ്രീംകോടതിയില്‍ മറുപടി നല്‍കുമെന്നും രമേശ് കുമാര്‍ അറിയിച്ചു. മുംബൈയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസിക്കുകയായിരുന്ന ജെ.ഡി.എസ്-കോണ്‍ഗ്രസ് സഖ്യസര്‍ക്കാരിലെ 10 വിമത എംഎല്‍എമാരും മുംബൈയില്‍ നിന്ന് വിധാന്‍ സൗധയിലെത്തി രാജി സമര്‍പ്പിച്ച് മടങ്ങി.
രാജി കാര്യത്തില്‍ മിന്നല്‍ വേഗത്തില്‍ തീരുമാനമെടുക്കാനാകില്ലെന്ന് സ്പീക്കര്‍ പറഞ്ഞു ഭരണഘടന അനുസരിച്ചേ അന്തിമ തീരുമാനമുണ്ടാകൂ. എം.എല്‍.എമാര്‍ തന്നെ കാണാതെ ഗവര്‍ണറെ കണ്ടത് ശരിയായില്ല. രാജി ഉടന്‍ സ്വീകരിക്കണമെന്ന് എം.എല്‍.എമാര്‍ ആവശ്യപ്പെട്ടു. അതിന് കഴിയില്ലെന്ന് താന്‍ എം.എല്‍.എമാരെ അറിയിച്ചിട്ടുണ്ട്. എം.എല്‍.എമാരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് കത്ത് നല്‍കിയ ജെ.ഡി.എസ്, കോണ്‍ഗ്രസ് നേതാക്കളോടും കൂടുതല്‍ രേഖകള്‍ പരിശോധിച്ച ശേഷമേ നടപടിയെടുക്കാനാകൂ എന്ന് സ്പീക്കര്‍ അറിയിച്ചു. രേഖകള്‍ നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ആരുടെയും ഭീഷണിയോ പ്രേരണയോ രാജിക്ക് പിന്നിലില്ലെന്ന് ബോധ്യപ്പെടണം. വിമതര്‍ ആദ്യ ഘട്ടത്തില്‍ തന്നെ കാണാതെ ഗവര്‍ണറെ കണ്ടത് ചട്ട വിരുദ്ധമാണന്ന് സ്പീക്കര്‍ പറഞ്ഞു.

സ്പീക്കര്‍ രാജി സ്വീകരിക്കുന്നില്ലെന്ന് കാട്ടി സുപ്രീംകോടതിയെ സമീപിച്ച 10 വിമത എം.എല്‍.എമാരോട് നേരിട്ട് പോയി രാജി കൊടുക്കാനായിരുന്നു സുപ്രീംകോടതി നിര്‍ദേശിച്ചത്. ആറ് മണിയോടെ നേരിട്ട് പോയി രാജി സമര്‍പ്പിച്ച് ഇന്ന് വൈകിട്ട് തന്നെ സ്പീക്കര്‍ തീരുമാനമെടുക്കണമെന്നായിരുന്നു സുപ്രീംകോടതി ഉത്തരവ്.

എന്നാല്‍ ഈ നിര്‍ദേശം സ്പീക്കര്‍ കെ.ആര്‍.രമേശ് കുമാര്‍ തള്ളിയിരുന്നു. അതേസമയം വിമത എംഎല്‍എമാരെ അയോഗ്യരാക്കാന്‍ സ്പീക്കര്‍ക്ക് ജെഡിഎസ്സ് കത്ത് നല്‍കി. 3 ജെഡിഎസ് എംഎല്‍എമാരാണ് രാജിവെച്ചത്. നേരത്തേ രാജിവെച്ച 13 കോണ്‍ഗ്രസ് എം.എല്‍.എമാരില്‍ ഒമ്പതു പേര്‍ക്കെതിരെയും അയോഗ്യതാ നടപടിക്ക് നേരത്തേ പാര്‍ട്ടി സ്പീക്കര്‍ക്ക് കത്ത് നല്‍കിയിരുന്നു നാളെ തുടങ്ങുന്ന നിയമസഭാ സമ്മേളനത്തില്‍ ധനകാര്യബില്ലവതരണത്തില്‍ ബിജെപി വോട്ടെടുപ്പ് ആവശ്യപ്പെട്ടി കേും കോണ്‍ഗ്രസും ജെഡിഎസ്സും വിമതരടക്കമുള്ള എല്ലാ എംഎല്‍എമാര്‍ക്കും വിപ്പ് നല്‍കി. രാജി വച്ച എംഎല്‍എമാരുടെ കാര്യത്തില്‍ സ്പീക്കര്‍ തീരുമാനമെടുക്കാതിരിക്കുകയോ, രാജി അംഗീകരിക്കാതിരിക്കുകയോ ചെയ്താല്‍, വോട്ടെടുപ്പില്‍ നിന്ന് വിട്ടു നില്‍ക്കുന്ന എംഎല്‍എമാര്‍ അയോഗ്യരാകും. കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യരായാല്‍ പിന്നെ ആറ് വര്‍ഷത്തേക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ല