ബംഗളുരു : കർണാടകയിലെ പോലീസ് ഉദ്യോഗസ്ഥർ കാവി വസ്ത്രമണിഞ്ഞ് പ്രത്യക്ഷപ്പെട്ടത് നടത്തിയത് വിവാദത്തിൽ. വിജയദശമി ദിനത്തില്‍ നടത്തിയ ഫോട്ടോ ഷൂട്ടിലാണ് പൊലീസുദ്യോഗസ്ഥർ കാവിയണിഞ്ഞത്. യുപിയിലേതുപോലെ കർണാടകയിലും കാട്ടുഭരണം കൊണ്ടുവരാനാണ് ബിജെപിയുടെ ശ്രമമെന്ന് കോണ്‍ഗ്രസ് വിമർശിച്ചു.
വിജയപുര, ഉഡുപ്പി എന്നിവിടങ്ങളിലെ പൊലീസ് ഉദ്യോഗസ്ഥർ കാവി വസ്ത്രം അണിഞ്ഞ് നിൽക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നത്. വിജയദശമി ദിനത്തില്‍ എടുത്ത ചിത്രങ്ങളിലാണ് പൊലീസുകാർ കാവിയണിഞ്ഞത്. വിജയപുരത്തെ എസ്പി ഉൾപ്പെടെയുള്ള പോലീസുകാർ വെളുത്ത വസ്ത്രത്തിനൊപ്പം കാവി ഷാള്‍ അണിഞ്ഞു. ഉഡുപ്പിയിലെ കൗപ്പ് പോലീസ് സ്റ്റേഷനിൽ ഉദ്യോഗസ്ഥർ കാവി നിറത്തിലുള്ള ഷർട്ടും വെള്ള ധോത്തികളും ധരിച്ചപ്പോൾ വനിതാ ഉദ്യോഗസ്ഥർ കാവി സാരി ധരിച്ചു.
പൊലീസിലെ കാവിവത്ക്കരണത്തിനെതിരെ ശക്തമായ വിമർശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. ഉത്തർപ്രദേശിലേതുപോലെ കർണാടകയിലും കാട്ടുഭരണമാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായി സിദ്ധരാമയ്യ കുറ്റപ്പെടുത്തി. അവർക്ക് ഒരു ത്രിശൂലവും അക്രമം നടത്താനുള്ള അനുമതിയും കൂടി നല്‍കാനും അദ്ദേഹം പരിഹസിച്ചു.
‘മിസ്റ്റർ ബൊമ്മൈ, നിങ്ങൾ എന്തിനാണ് പോലീസിന്റെ യൂണിഫോം മാത്രം മാറ്റിയത്? അവർക്ക് ഒരു ത്രിശൂലവും അക്രമം നടത്താനുള്ള അനുമതിയും കൂടി നൽകുക. അങ്ങനെ ജംഗിള്‍ രാജ് സ്ഥാപിക്കുകയെന്ന നിങ്ങളുടെ സ്വപ്നം പൂർത്തീകരിക്കപ്പെടും’ – സിദ്ധരാമയ്യ പറഞ്ഞു.
ജനാധിപത്യരീതിയില്‍ ഭരണഘടന അനുശാസിച്ച് തുടരാനാവില്ലെങ്കില്‍ രാജിവെച്ച് പുറത്തുപോകണമെന്നും സിദ്ധരാമയ്യ ആവശ്യപ്പെട്ടു.