‘ശത്രുക്കളുടെ വ്യാജപ്രചാരണം; പിന്നില്‍ കോണ്‍ഗ്രസ് നേടാന്‍ പോകുന്ന വിജയത്തില്‍ അസ്വസ്ഥരായവർ’: കെ. സുധാകരന്‍

Jaihind Webdesk
Monday, May 6, 2024

 

തിരുവനന്തപുരം: കെപിസിസി സ്ഥാനവുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങളില്‍ വരുന്നത് വാസ്തവവിരുദ്ധമായ വാർത്തകളെന്ന് കെ. സുധാകരന്‍. തിരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ കെപിസിസി പ്രസിഡന്‍റിന്‍റെ ചുമതലയില്‍ നിന്ന് മാറിനില്‍ക്കാമെന്നത് താനുള്‍പ്പെടെയുള്ള നേതൃത്വം കൂട്ടായെടുത്ത തീരുമാനമാണ്. തിരഞ്ഞെടുപ്പ് കഴിഞ്ഞ ഉടന്‍ അധ്യക്ഷ പദവിയിലേക്ക് തിരികെ എത്തണം എന്ന ആവശ്യം ഉന്നയിച്ചിട്ടില്ല. എന്നാല്‍ സ്ഥാനം തിരികെ ആവശ്യപ്പെട്ടെന്നും പ്രതിഷേധം ഹൈക്കമാന്‍ഡിനെ അറിയിച്ചെന്നുമുള്ള തരത്തില്‍ അഭ്യൂഹങ്ങളും വാർത്തകളും വരുന്നുണ്ട്. ഇത് തികച്ചും വ്യാജവും പാർട്ടിയെയും തന്നെയും അപകീർത്തിപ്പെടുത്താൻ വേണ്ടി ശത്രുക്കൾ ചമച്ച തെറ്റായ പ്രചാരണവുമാണെന്ന് കെ. സുധാകരന്‍ പറഞ്ഞു. കോൺഗ്രസ്‌ പാർട്ടി കേരളത്തിൽ നേടാൻ പോകുന്ന വൻ വിജയത്തിൽ അസ്വസ്ഥരായവരാണ് ഈ പ്രചാരണത്തിന് പിന്നിലെന്നും ശത്രുക്കളുടെ വ്യാജ പ്രചാരണങ്ങൾ തള്ളിക്കളയുന്നുവെന്നും കെ. സുധാകരന്‍ ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.

കെ. സുധാകരന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ്ണരൂപം:

ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായതിനെ തുടർന്ന് ഇലക്ഷൻ കാലഘട്ടത്തിൽ കെപിസിസി അധ്യക്ഷന്‍റെ ചുമതലയിൽ നിന്ന് താത്കാലികമായി മാറിനിൽക്കാമെന്നുള്ള തീരുമാനം ഞാനുൾപ്പെടെയുള്ള നേതൃത്വം കൂട്ടായെടുത്തതായിരുന്നു. അതിനു ബഹു കോൺഗ്രസ്‌ ഹൈക്കമാൻഡ് അംഗീകാരം നൽകുകയും ശ്രീ. എം.എം. ഹസൻ ഇലക്ഷൻ കാലം വരെ ആക്ടിംഗ് പ്രസിഡന്‍റായി ചുമതലയേൽക്കുകയും ചെയ്തു.

ഇപ്പോൾ ഇതുമായി ബന്ധപ്പെട്ട് വിവിധ മാധ്യമങ്ങളിൽ വാസ്തവ വിരുദ്ധമായ വാർത്തകൾ വന്നുകൊണ്ടിരിക്കുകയാണ്. അധ്യക്ഷ പദവിയിലേക്ക് പോളിങ് കഴിഞ്ഞ ഉടൻ തന്നെ തിരികെ എത്തണം എന്ന ഒരാവശ്യവും ഞാൻ ഉന്നയിച്ചിട്ടില്ല. നിരവധി ദിനങ്ങൾ നീണ്ടു നിന്ന തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ശേഷം പാർട്ടി വിളിച്ച് ചേർത്ത അവലോകന യോഗത്തിൽ സ്ഥാനാർത്ഥി എന്ന നിലയിൽ ഞാൻ പങ്കെടുത്തിരുന്നു, തുടർന്ന്‌ വ്യക്തിപരമായ ചില കാര്യങ്ങളുമായി ബന്ധപ്പെട്ട് തിരക്കിലുമാണ്. ഇതിനിടയിലാണ് ഞാൻ സ്ഥാനം തിരികെ ആവശ്യപ്പെട്ടു എന്നും, തിരികെ ലഭിക്കാത്തത്തിൽ അതൃപ്തിയുണ്ടെന്നും, ഇത് സംബന്ധിച്ച പ്രതിഷേധം കോൺഗ്രസ്‌ ഹൈക്കമാന്‍ഡിനെ അറിയിച്ചു എന്ന തരത്തിലുള്ള, അഭ്യൂഹങ്ങളും വ്യാജ വാർത്തകളും ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്.

കെപിസിസി അധ്യക്ഷൻ എന്ന നിലയിൽ എനിക്കും കേരളത്തിലെ പാർട്ടിക്കും എല്ലാ പിന്തുണയും മാർഗനിർദ്ദേശങ്ങളും നൽകുന്ന എഐസിസി സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി ശ്രീ കെ.സി. വേണുഗോപാലിനെ പോലും അനാവശ്യമായി ഈ വിഷയങ്ങളിലേക്ക് വലിച്ചിഴച്ചു കൊണ്ടാണ് വാർത്തകൾ പ്രചരിപ്പിക്കുന്നത്. ഇത് തികച്ചും വ്യാജവും പാർട്ടിയെയും എന്നെയും അപകീർത്തിപെടുത്താൻ വേണ്ടി പാർട്ടിയുടെ ശത്രുക്കൾ ചമച്ച തെറ്റായ പ്രചാരണമാണ്. കോൺഗ്രസ്‌ പാർട്ടി കേരളത്തിൽ നേടാൻ പോകുന്ന വൻ വിജയത്തിൽ അസ്വസ്ഥരായവരാണ് ഈ പ്രചാരണത്തിന് പിന്നിൽ.

കോൺഗ്രസ്‌ പ്രസ്ഥാനത്തിന് വേണ്ടി ജീവൻ പണയം വെച്ച് പതിറ്റാണ്ടുകൾ പ്രവർത്തിച്ച ഒരു പ്രവർത്തകനായ ഞാൻ ഒരിക്കലും സ്ഥാനമാനങ്ങൾക്ക് പിന്നാലെ പോയിട്ടില്ല. കെപിസിസി അധ്യക്ഷ പദവിയുൾപ്പടെയുള്ള മുഴുവൻ സ്ഥാനങ്ങളും എനിക്ക് എന്‍റെ പ്രസ്ഥാനം നൽകിയിട്ടുള്ളതാണ്. കോൺഗ്രസ്‌ ഹൈകമാന്‍റിൽ എനിക്ക് പരിപൂർണ്ണ വിശ്വാസമാണുള്ളത്. എപ്പോഴാണോ എന്നോട് കെപിസിസി അധ്യക്ഷ പദവി തിരികെ ഏറ്റെടുക്കുവാൻ കോൺഗ്രസ്‌ ഹൈകമാൻഡ് നിർദ്ദേശിക്കുന്നത് അപ്പോൾ മാത്രമേ ആ പദവി ഞാൻ ഏറ്റെടുക്കുകയുള്ളു. ഇക്കാര്യത്തിൽ എനിക്ക് യാതൊരു ആശങ്കയോ ധൃതിയോ ഇല്ല എന്ന കാര്യം ഒരിക്കൽ കൂടി വ്യക്തമാക്കുന്നു. കോൺഗ്രസിനെ ദുർബ്ബലപ്പെടുത്താനുള്ള ശത്രുക്കളുടെ വ്യാജ പ്രചാരണങ്ങൾ തള്ളിക്കളയുന്നു.