ജസ്റ്റിസ് യു.യു ലളിത് ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റിസ്; ഉത്തരവിൽ രാഷ്ട്രപതി ഒപ്പുവെച്ചു

Jaihind Webdesk
Wednesday, August 10, 2022

ന്യൂഡൽഹി: ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റിസ് ആയി ജസ്റ്റിസ് യു.യു ലളിതിനെ നിയമിച്ചു.  നിയമന ഉത്തരവിൽ രാഷ്ട്രപതി ദ്രൗപദി മുർമു ഒപ്പുവെച്ചു. ഈ മാസം 27 ന് യു.യു ലളിത് ചീഫ് ജസ്റ്റിസായി ചുമതലയേൽക്കും.

ഇന്ത്യയുടെ 49ാം ചീഫ് ജസ്റ്റിസ് ആണ് ഉദയ് ഉമേഷ് ലളിത് എന്ന യു.യു ലളിത്. 74 ദിവസം പദവിയിൽ തുടരുന്ന അദ്ദേഹം നവംബർ 8ന് വിരമിക്കും. നിലവിലെ ചീഫ് ജസ്റ്റിസ് എൻ.വി രമണ ഓഗസ്റ്റ് 26ന് വിരമിക്കും. ചീഫ് ജസ്റ്റിസ് എൻ.വി രമണ കഴിഞ്ഞാൽ സുപ്രീം കോടതിയിലെ മുതിർന്ന ജ‍ഡ്ജിയാണ് ജസ്റ്റിസ് യു.യു ലളിത്.

മെമ്മോറാണ്ടം ഓഫ് പ്രൊസീജിയര്‍ (എംഒപി) പ്രകാരം അടുത്ത ചീഫ് ജസ്റ്റിസിനെ എൻ.വി രമണ ശുപാർശ ചെയ്തിരുന്നു. കേന്ദ്ര നിയമ മന്ത്രാലയത്തിനാണ് ജസ്റ്റിസ് യു.യു ലളിതിന്‍റെ പേര് നിർദേശിച്ചുള്ള ശുപാർശ അദ്ദേഹം കൈമാറിയത്. നിയമ മന്ത്രാലയം കൈമാറിയ ഈ ശുപാർശയ്ക്ക് രാഷ്ട്രപതി ദ്രൗപദി മുർമു അംഗീകാരം നൽകി.

സുപ്രീം കോടതി ജഡ്ജിയായി ബാറില്‍ നിന്ന് നേരിട്ട് നിയമിതനാകുന്ന രണ്ടാമത്തെ ചീഫ് ജസ്റ്റിസാണ് യു.യു ലളിത്. ജസ്റ്റിസ് എസ്.എം സിക്രിയാണ് ഇതിന് മുമ്പ് ഇത്തരത്തില്‍ ചീഫ് ജസ്റ്റിസ് ആയിട്ടുള്ളത്. 1957 ല്‍ ജനിച്ച ജസ്റ്റിസ് യു.യു ലളിത് 1983ല്‍ ബോംബെ ഹൈക്കോടതിയിലാണ് അഭിഭാഷകനായി എൻറോൾ ചെയ്തത്. 2014 ൽ ആണ് അദ്ദേഹം സുപ്രീം കോടതി ജഡ്ജിയായി നിയമിക്കപ്പെട്ടത്.