‘ഉത്തർ പ്രദേശില്‍ കാട്ടുനീതി, പെണ്‍കുട്ടികള്‍ക്ക് സുരക്ഷയില്ലാതായി ; ഇനിയെങ്കിലും ഉത്തരവാദിത്വം കാണിക്കൂ’ : യോഗിയോട് പ്രിയങ്കാ ഗാന്ധി

Jaihind News Bureau
Thursday, October 1, 2020

 

യോഗി സർക്കാരിന്‍റെ ഭരണത്തില്‍ ഉത്തർപ്രദേശില്‍ നടക്കുന്നത് കാട്ടുനീതിയെന്നും പെണ്‍കുട്ടികള്‍ക്ക് സുരക്ഷയില്ലാതായെന്നും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. രാജ്യമനസാക്ഷിയെ നടുക്കിയ ഹത്രാസ് പീഡനത്തിന് പിന്നാലെ ബല്‍റാംപൂരിലും യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് കൊന്നത്. ഈ പശ്ചാത്തലത്തിലാണ് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ രൂക്ഷ വിമർശനവുമായി പ്രിയങ്കാ ഗാന്ധി എത്തിയത്.

‘ഹത്രാസ് പോലുള്ള ഭീകരമായ ഒരു സംഭവം ബൽ‌റാം‌പൂരിലും നടന്നിരിക്കുകയാണ്. പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയും കാലുകളും ഇടുപ്പെല്ലും തകർക്കുകയും ചെയ്തു. അസംഗഢിലും ബാഗ്പതിലും ബുലന്ദ്‌ഷഹറിലുമെല്ലാം പെണ്‍കുട്ടികള്‍ ആക്രമിക്കപ്പെടുന്നു.  ജംഗിൾ രാജിന്‍റെ വ്യാപ്തി യു.പിയിൽ വ്യാപിച്ചു. മാർക്കറ്റിംഗിലൂടെയും വാചകക്കസർത്തിലൂടെയും ക്രമസമാധാനം പാലിക്കാനാവില്ല. മുഖ്യമന്ത്രിയുടെ ഉത്തരവാദിത്തം കാണിക്കേണ്ട സമയമാണിത്. ജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി ആവശ്യമാണ്’ – പ്രിയങ്കാ ഗാന്ധി ട്വീറ്റ് ചെയ്തു.