Jairam Ramesh| ‘മൈഫ്രണ്ട് ഡൊണാള്‍ഡ്ഭായി’യുടെ അവകാശവാദം: വെടിനിര്‍ത്തലിനെ കുറിച്ച് മോദി മൗനം വെടിയണമെന്ന് കോണ്‍ഗ്രസ്

Jaihind News Bureau
Saturday, May 31, 2025

ന്യൂഡല്‍ഹി: ഇന്ത്യയുമായും പാകിസ്ഥാനുമായുമുള്ള വ്യാപാരം വെട്ടിച്ചുരുക്കുമെന്ന തന്റെ ഭീഷണി വെടിനിര്‍ത്തലിന് കാരണമായെന്ന ഡൊണാള്‍ഡ്ഭായി’ യുടെ ആവര്‍ത്തിച്ചുള്ള അവകാശവാദങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം വെടിയണമെന്ന ആവശ്യം കോണ്‍ഗ്രസ് ശക്തമാക്കി. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിര്‍ത്തലിന് മധ്യസ്ഥത വഹിച്ച് താന്‍ ഒരു ‘ആണവ ദുരന്തം’ ഒഴിവാക്കിയെന്ന് ട്രംപ് ഇക്കഴിഞ്ഞ ദിവസവും പ്രസ്താവന ആവര്‍ത്തിച്ചതോടെയാണ് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശിന്റെ വിമര്‍ശനം.

ട്രംപിന്റെ ആവര്‍ത്തിച്ചുള്ള പ്രസ്താവനകളിലൂടെ ഇന്ത്യയേയും പാകിസ്ഥാനേയും തുല്യരെന്ന നിലയില്‍ അമേരിക്കയില്‍ നിന്ന് പ്രസ്താവനകള്‍ ആവര്‍ത്തിക്കപ്പെടുകയാണെന്ന് രാജ്യസഭാ എംപിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ ജയറാം രമേശ് എക്‌സിലെ തന്റെ പോസ്റ്റില്‍ ചൂണ്ടിക്കാട്ടി.

‘കഴിഞ്ഞ 20 ദിവസങ്ങള്‍ക്കിടെ 3 രാജ്യങ്ങളിലായി ഒമ്പതാം തവണയാണ് ഇന്ത്യ-പാകിസ്ഥാന്‍ യുദ്ധം താന്‍ എങ്ങനെ നിര്‍ത്തിച്ചു എന്ന് ഡൊണാള്‍ഡ്ഭായി ആവര്‍ത്തിക്കുന്നത്. യുഎസ് ഇടപെടലും ആണവ സംഘര്‍ഷം തടയാന്‍ വ്യാപാര മാര്‍ഗ്ഗം ഉപയോഗിച്ചന്നെും ട്രംപ് അവകാശപ്പെടുന്നു. ഇന്ത്യയുടെയും പാകിസ്ഥാന്റെയും തുല്യത വീണ്ടും ആവര്‍ത്തിക്കപ്പെടുന്നു,’ രമേശ് ട്വീറ്റ് ചെയ്തു.

‘ഡി-ഹൈഫനേഷന്‍’ (de-hyphenation) എന്ന നയമാണ് ഇന്ത്യ എപ്പോഴും സ്വീകരിച്ചിട്ടുള്ളത്. 90-കളില്‍ പാശ്ചാത്യര്‍ ദക്ഷിണേഷ്യയെ ‘ഇന്തോ-പാക്’ എന്ന് വിശേഷിപ്പിച്ച് ഇരു രാജ്യങ്ങളുമായുള്ള ബന്ധത്തില്‍ സന്തുലിതാവസ്ഥ കണ്ടെത്താന്‍ ശ്രമിച്ചതിനെയാണ് ഇത് സൂചിപ്പിക്കുന്നത്. ഇന്ത്യ ഈ കൂട്ടിക്കെട്ടലിനെ എതിര്‍ക്കുന്നു.
വെടിനിര്‍ത്തല്‍ സംബന്ധിച്ച് ന്യൂഡല്‍ഹിയും ഇസ്ലാമാബാദും ‘നേരിട്ട് ചര്‍ച്ച നടത്തിയാണ്’ ധാരണയിലെത്തിയതെന്നും അമേരിക്കക്ക് ഇതില്‍ പങ്കില്ലെന്നുമാണ് ഇന്ത്യന്‍ സര്‍ക്കാര്‍ എപ്പോഴും നിലപാടെടുത്തിട്ടുള്ളത്.

താരിഫ് ഭീഷണി ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ വെടിനിര്‍ത്തലിന് ഇടനിലക്കാരാകാന്‍ അമേരിക്കയെ സഹായിച്ചുവെന്ന് യുഎസ് വാണിജ്യ സെക്രട്ടറി ഹോവാര്‍ഡ് ലുട്‌നിക് അടുത്തിടെ ഒരു കോടതിയില്‍ നല്‍കിയ മൊഴിയും ജയറാം രമേശ് ചൂണ്ടിക്കാട്ടി. ‘പ്രസിഡന്റ് ട്രംപിന്റെ വാണിജ്യ സെക്രട്ടറി ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള അന്താരാഷ്ട്ര വ്യാപാര കോടതിയില്‍ നല്‍കിയ മൊഴിയിലും ഇതേ അവകാശവാദങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. എന്നാല്‍ ഡൊണാള്‍ഡ്ഭായിയുടെ സുഹൃത്ത് നരേന്ദ്ര മോദി അദ്ദേഹത്തിന്റെ അവകാശവാദങ്ങളെ തികഞ്ഞ മൗനത്തോടെ അവഗണിക്കുന്നത് തുടരുന്നു. എന്തുകൊണ്ട് പ്രധാനമന്ത്രി സംസാരിക്കുന്നില്ല?’ ജയറാം രമേശ് ചോദിക്കുന്നു.