‘ശത്രുരാജ്യങ്ങള്‍ വഴിമാറണം’; ഹോര്‍മൂസ് കടലിടുക്കിലെ നിയമങ്ങള്‍ പൊളിച്ചെഴുതുമെന്ന് ഇറാന്‍

Jaihind News Bureau
Wednesday, March 18, 2026

ടെഹ്റാന്‍: ആഗോള എണ്ണ വ്യാപാരത്തിന്റെ ജീവനാഡിയായ ഹോര്‍മൂസ് കടലിടുക്കിലെ കപ്പല്‍ ഗതാഗതത്തിന് പുതിയ നിയമങ്ങള്‍ കൊണ്ടുവരാനൊരുങ്ങി ഇറാന്‍. നിലവിലെ യുദ്ധസാഹചര്യങ്ങള്‍ അവസാനിച്ചാലുടന്‍ കടലിടുക്കിന്റെ നിയന്ത്രണത്തില്‍ കാതലായ മാറ്റങ്ങള്‍ വരുത്തുമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി. ഇസ്രയേല്‍, അമേരിക്ക എന്നീ രാജ്യങ്ങളുമായി സഖ്യമുള്ള കപ്പലുകളെ ഈ പാത ഉപയോഗിക്കുന്നതില്‍ നിന്ന് തടയുന്നത് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹോര്‍മൂസ് കടലിടുക്ക് ഇറാന്റെ തന്ത്രപ്രധാനമായ ജലപാതയാണെന്നും ശത്രുരാജ്യങ്ങള്‍ ഇത് ഉപയോഗിക്കുന്നത് അനുവദിക്കാനാവില്ലെന്നുമാണ് ഇറാന്റെ നിലപാട്. യുദ്ധകാലത്ത് ഇത്തരമൊരു സുരക്ഷാ നടപടി അത്യാവശ്യമാണെന്ന് അബ്ബാസ് അരാഗ്ചി ന്യായീകരിച്ചു. നിലവിലെ സംഘര്‍ഷങ്ങള്‍ കാരണം നിരവധി കപ്പലുകള്‍ ഇതിനകം തന്നെ ഈ പാത ഉപേക്ഷിച്ചിട്ടുണ്ട്. ഭാവിയില്‍ ഇറാന്റെ താല്‍പ്പര്യങ്ങള്‍ക്കും മേഖലയുടെ സുരക്ഷയ്ക്കും മുന്‍ഗണന നല്‍കുന്ന പുതിയൊരു ‘ഷിപ്പിംഗ് പ്രോട്ടോക്കോള്‍’ നിലവില്‍ വരുമെന്ന് അദ്ദേഹം പറഞ്ഞു.

ലോകത്തിലെ ആകെ എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്നും കടന്നുപോകുന്ന പാതയാണിത്. ഹോര്‍മൂസ് കടലിടുക്കിലെ നിയമങ്ങളില്‍ ഇറാന്‍ ഏകപക്ഷീയമായി മാറ്റം വരുത്തുന്നത് ആഗോള എണ്ണവിലയെയും കപ്പല്‍ ഗതാഗതത്തെയും സാരമായി ബാധിക്കുമെന്ന ആശങ്ക ശക്തമാണ്. അന്താരാഷ്ട്ര സമുദ്ര നിയമങ്ങളെ വെല്ലുവിളിക്കുന്ന ഇറാന്റെ ഈ നീക്കം വരും ദിവസങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെക്കും.