
ടെഹ്റാന്‍: മുതിര്‍ന്ന സുരക്ഷാ ഉദ്യോഗസ്ഥന്‍ അലി ലാറിജാനി കൊല്ലപ്പെട്ടതിന് പിന്നാലെ അമേരിക്കയ്ക്കും ഇസ്രായേലിനും കടുത്ത മുന്നറിയിപ്പുമായി ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമേനി രംഗത്തെത്തി. ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍, ലാറിജാനിയുടെ രക്തത്തിന് ഉത്തരവാദികളായ ‘കുറ്റവാളികള്‍’ വൈകാതെ തന്നെ അതിനുള്ള വില നല്‍കേണ്ടി വരുമെന്ന് അദ്ദേഹം വ്യക്തമാക്കി.
അതേസമയം, പ്രമുഖ നേതാക്കളുടെ വിയോഗം രാജ്യത്തിന്റെ പോരാട്ടവീര്യത്തെ ബാധിക്കില്ലെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരാഗ്ചി പ്രതികരിച്ചു. വ്യക്തികളുടെ സാന്നിധ്യമോ അഭാവമോ ഇറാന്റെ രാഷ്ട്രീയ-സാമ്പത്തിക ഘടനയെ തളര്‍ത്തില്ലെന്ന് അല്‍ ജസീറയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. മുന്‍ പരമോന്നത നേതാവ് അലി ഖമേനിയുടെ മരണത്തിന് ശേഷവും രാജ്യം സുശക്തമായി മുന്നോട്ട് പോകുന്നത് അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടി. നിലവിലെ യുദ്ധത്തിന്റെ മാനുഷികവും സാമ്പത്തികവുമായ പ്രത്യാഘാതങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം വാഷിംഗ്ടണിനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇറാന്‍ ഭരണകൂടത്തിലെയും വിപ്ലവ ഗാര്‍ഡിലെയും അധികാര കേന്ദ്രങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പ്രധാന കണ്ണിയായിരുന്നു അലി ലാറിജാനി. അതീവ പ്രാധാന്യമുള്ള രാഷ്ട്രീയ തീരുമാനങ്ങളും സുരക്ഷാ തന്ത്രങ്ങളും രൂപപ്പെടുത്തുന്നതില്‍ അദ്ദേഹത്തിന് പകരക്കാരെ കണ്ടെത്തുക എളുപ്പമല്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. ലാറിജാനിയെപ്പോലുള്ള പരിചയസമ്പന്നരായ നേതാക്കളുടെ അഭാവം യുദ്ധമുഖത്തെ ഇറാന്റെ പെട്ടെന്നുള്ള തീരുമാനങ്ങളെയും ഏകോപനത്തെയും വരും ദിവസങ്ങളില്‍ പ്രതികൂലമായി ബാധിച്ചേക്കാം.
ഫെബ്രുവരി 28-ന് ആരംഭിച്ച സംഘര്‍ഷങ്ങളില്‍ വന്‍ നാശനഷ്ടങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. മനുഷ്യാവകാശ സംഘടനയായ ‘ഹറാന’ (HRANA) പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഇറാനില്‍ ഇതുവരെ 3,100-ലധികം ആളുകള്‍ കൊല്ലപ്പെട്ടു. ഇതില്‍ 1,300 സാധാരണക്കാരും 200 കുട്ടികളും ഉള്‍പ്പെടുന്നു. ഇസ്രായേലില്‍ 14 പേരും അമേരിക്കയുടെ 13 സൈനികരും സംഘര്‍ഷങ്ങളില്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.