ഖമനെയിയുടെ താത്കാലിക പിന്‍ഗാമിയെ പ്രഖ്യാപിച്ച് ഇറാന്‍; ആയത്തുള്ള അലിറേസ അറാഫിക്ക് പരമോന്നത നേതാവിന്റെ ഇടക്കാല ചുമതല

Jaihind News Bureau
Sunday, March 1, 2026

ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയിയുടെ വിയോഗത്തിന് പിന്നാലെ രാജ്യത്തിന്റെ ഭരണം താല്‍ക്കാലികമായി നിയന്ത്രിക്കാന്‍ മൂന്നംഗ നേതൃത്വ സമിതി രൂപീകരിച്ചു. മുതിര്‍ന്ന പുരോഹിതനും ഗാര്‍ഡിയന്‍ കൗണ്‍സില്‍ അംഗവുമായ ആയത്തുള്ള അലിറേസ അറാഫിയെ സമിതിയിലെ മുഖ്യ മതപണ്ഡിതനായി നിയമിതനായതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഇസ്ന (ISNA) റിപ്പോര്‍ട്ട് ചെയ്തു. ഇറാന്‍ ഭരണഘടനയിലെ 111-ാം അനുച്ഛേദം അനുസരിച്ചാണ് ഈ അടിയന്തര നടപടി.

അമേരിക്കയുടെയും ഇസ്രായേലിന്റെയും സംയുക്ത വ്യോമാക്രമണത്തില്‍ ഖമനെയി കൊല്ലപ്പെട്ടതോടെയാണ് ഇറാന്‍ നേതൃപ്രതിസന്ധിയിലായത്. പുതിയ സ്ഥിരമായ നേതാവിനെ അസംബ്ലി ഓഫ് എക്‌സ്‌പെര്‍ട്‌സ് തിരഞ്ഞെടുക്കുന്നത് വരെ ആയത്തുള്ള അലിറേസ അറാഫി, പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍, ചീഫ് ജസ്റ്റിസ് ഗുലാം ഹുസൈന്‍ മൊഹ്സെനി-എജെയി എന്നിവരടങ്ങിയ സമിതിക്കായിരിക്കും രാജ്യത്തിന്റെ പരമാധികാരം. 67-കാരനായ അറാഫി ഇറാന്റെ മതപാഠശാലകളുടെ തലവനായും പ്രവര്‍ത്തിച്ചുവരികയായിരുന്നു.

സൈനിക തലപ്പത്തും ഇറാന്‍ സുപ്രധാനമായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ശനിയാഴ്ച നടന്ന ആക്രമണത്തില്‍ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (IRGC) കമാന്‍ഡര്‍ ജനറല്‍ മുഹമ്മദ് പക്പൂര്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് അഹമ്മദ് വാഹിദിയെ പുതിയ ഐ.ആര്‍.ജി.സി മേധാവിയായി പ്രഖ്യാപിച്ചു. മുന്‍ പ്രതിരോധ-ആഭ്യന്തര മന്ത്രിയായിരുന്ന വാഹിദിക്ക് ഇറാന്റെ സൈനിക തന്ത്രങ്ങളില്‍ വലിയ സ്വാധീനമുണ്ട്. രാജ്യത്തിന്റെ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ അടിയന്തര നിയമനം.

അതേസമയം, ഖമേനിയുടെ മരണം മിഡില്‍ ഈസ്റ്റില്‍ വലിയ രാഷ്ട്രീയ ചലനങ്ങള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. 1989 മുതല്‍ ഇറാനെ നയിച്ചിരുന്ന ഖമേനിയുടെ അന്ത്യം ‘നീതിയുടെ വിജയം’ എന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വിശേഷിപ്പിച്ചത്. എന്നാല്‍, ആക്രമണത്തെ ‘മനുഷ്യത്വത്തിന് വിരുദ്ധമായ കുറ്റം’ എന്ന് വിശേഷിപ്പിച്ച ഇറാന്‍, വരും ദിവസങ്ങളില്‍ ശക്തമായ തിരിച്ചടി നല്‍കുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. രാജ്യത്ത് 40 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു.