ലോക്ക്ഡൗൺ വിലക്കുകൾ ലംഘിച്ച് ഐഎഫ്എസ് ഉദ്യോഗസ്ഥൻ സംസ്ഥാനം വിട്ടു. കണ്ണൂർ ഡിഎഫ്ഒ കെ ശ്രീനിവാസാണ് അനുമതിയില്ലാതെ സംസ്ഥാനം വിട്ടത്. കുടുംബത്തോടൊപ്പം കാറിൽ സ്വദേശമായ തെലങ്കാനയിലേക്കാണ് പോയതെന്നാണ് റിപ്പോർട്ട്. കൊറോണ പശ്ചാത്തലത്തിൽ വകുപ്പുതല പ്രവർത്തനങ്ങൾ ഏകോപിക്കേണ്ട ഐഎഫ്എസ് ഉദ്യോഗസ്ഥനാണ് അനുമതിയില്ലാതെ ലീവെടുത്ത് സംസ്ഥാനം വിട്ടത്. നേരത്തെ ശ്രീനിവാസിന്‍റെ അവധി അപേക്ഷ വനംവകുപ്പ് മേധാവി നിരസിച്ചിരുന്നു.
ശനിയാഴ്ച വൈകീട്ട് യാത്ര തിരിച്ച ഇവർ വയനാട് അതിർത്തിയിലൂടെ കർണ്ണാടകയിൽ കടന്നാണ് നാട്ടിലേക്ക് പോയത്. സംഭവത്തിൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ വനം വകുപ്പ് മേധാവിക്ക് റിപ്പോർട്ട് നൽകി. ശ്രീനിവാസിനെതിരെ കടുത്ത നടപടിയുണ്ടായേക്കും.
അനുമതിയില്ലാതെയാണ് ഡിഎഫ്ഒ സംസ്ഥാനം വിട്ടതെന്നും സംഭവത്തില്‍ അന്വേഷണം നടത്തി വനംവകുപ്പ് മേധാവി നല്‍കുന്ന റിപ്പോര്‍ട്ട് കിട്ടിയ ശേഷം നടപടിയെടുക്കുമെന്ന് വനം മന്ത്രി കെ.രാജു പ്രതികരിച്ചു.
നേരത്തെ അനുമതിയില്ലാതെ സംസ്ഥാനം വിട്ട കൊല്ലം സബ് കലക്ടറെ ലോക്ക്ഡൗൺ വിലക്കുകൾ ലംഘിച്ചതിന് സസ്പെന്‍ഡ് ചെയ്തിരുന്നു.