വിവിധ രാജ്യങ്ങള്‍ കരിമ്പട്ടികയില്‍പ്പെടുത്തിയിരിക്കുന്ന കെ.പി.എം.ജി എന്ന കമ്പനി പിണറായി സർക്കാരിന്‍റെ ഇഷ്ടക്കാരെന്നതിന് കൂടുതല്‍ തെളിവുകള്‍. പ്രളയ പുനർനിർമാണവുമായി ബന്ധപ്പെട്ടാണ് കെ.പി.എം.ജി വാര്‍ത്തകളില്‍ ഇടംപിടിച്ചത്. സൗജന്യ സേവനം വാഗ്ദാനം ചെയ്തെത്തിയ കമ്പനിക്ക് 8 കോടിയോളം രൂപയ്ക്ക് സർക്കാർ കരാർ നല്‍കിയത് അടുത്തിടെയാണ്. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ വ്യവസായവകുപ്പില്‍ കെ.പി.എം.ജിയുടെ കണ്‍സള്‍ട്ടന്‍സി കരാര്‍ മൂന്നാം തവണയും സര്‍ക്കാര്‍ നീട്ടിനല്‍കിയത്. പ്രളയദുരന്തവുമായി ബന്ധപ്പെട്ട് രംഗത്തെത്തും മുമ്പേ കെ.പി.എം.ജിയുമായി വ്യവസായവകുപ്പിന് ബന്ധമുണ്ടായിരുന്നുവെന്നതാണ് ഇപ്പോള്‍ വ്യക്തമായിരിക്കുന്നത്.
സംസ്ഥാന വ്യവസായ വികസന കോര്‍പറേഷന്‍ (കെ.എസ്.ഐ.ഡി.സി) കണ്‍സള്‍ട്ടന്‍റായി 2017 ലാണ് കെ.പി.എം.ജിയെ നിയമിച്ചത്. 2017 നവംബര്‍ 1 മുതല്‍ 2018 ജൂലൈ 31 വരെയായിരുന്നു കാലാവധി. പ്രളയശേഷം കരാര്‍ 2018 ഓഗസ്റ്റ് 1 മുതല്‍ 2019 ജൂലൈ 31 വരെയും പിന്നീട് 2019 ഓഗസ്റ്റ് 1 മുതല്‍ ഈവര്‍ഷം ജൂലൈ 31 വരെയും നീട്ടി. ഈ കരാറാണിപ്പോള്‍ അടുത്ത ഓഗസ്റ്റ് 1 മുതല്‍ 2021 ജൂലൈ 31 വരെ വീണ്ടും നീട്ടിയത്. സംസ്ഥാനത്തെ വ്യാപാരം സുഗമമാക്കാന്‍ സൗകര്യങ്ങളൊരുക്കുക, വ്യവസായപരിഷ്‌കരണ കര്‍മപദ്ധതി നടപ്പാക്കാന്‍ പിന്തുണ നല്‍കുക, ഓണ്‍ലൈന്‍ ഏകജാലകസംവിധാനം നടപ്പാക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുക, ഭൗതികസ്വത്തവകാശകേന്ദ്രം സ്ഥാപിക്കുക എന്നിവയായിരുന്നു കെ.പി.എം.ജിയെ ഏല്‍പ്പിച്ച ചുമതലകള്‍. പ്രതിമാസം 5,40,000 രൂപ നിശ്ചയിച്ച് രണ്ട് ഉദ്യോഗസ്ഥരെയാണ് ഇതിനായി ചുമതപ്പെടുത്തിയിരുന്നത്. ഇത് 11,20,000 രൂപയായി ഇരട്ടിയിലേറെ വര്‍ധിപ്പിച്ചിട്ടുമുണ്ട്. എന്നാല്‍ ഇവരെന്താണ് വ്യവസായ
അതേസമയം റീബില്‍ഡ് കേരളയ്ക്കായി കരാര്‍ നല്‍കിയ കെ.പി.എം.ജി പ്രളയത്തിന് ശേഷം രണ്ട് വർഷം പിന്നിട്ടിട്ടും ഒരു ചെറുകല്ല് പോലും വെച്ചിട്ടില്ല എന്നത് വസ്തുതയായി നിലനില്‍ക്കുന്നു. 2018 ലെ പ്രളയം കഴിഞ്ഞ ഉടന്‍ കെ.പി.എം.ജിക്കായിരുന്നു ടെണ്ടര്‍ പോലും വിളിക്കാതെ സർക്കാർ കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കിയത്. ഇടയ്ക്ക് പദ്ധതി ഇട്ടെറിഞ്ഞുപോയ അതേ കെ.പി.എം.ജിക്ക് തന്നെ സർക്കാര്‍ റീബില്‍ഡ് കേരളയുടെ കരാർ എട്ട് കോടിയോളം രൂപയ്ക്ക് വീണ്ടും നല്‍കിയതും ദുരൂഹമായി നിലനില്‍ക്കുന്നു. സർക്കാർ നീക്കത്തില്‍ അഴിമതി ഉണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. ഇതിന് പിന്നാലെയാണ് കെ.പി.എം.ജിയുമായി സര്‍ക്കാരിന് മുമ്പേ ബന്ധമുണ്ടായിരുന്നു എന്ന് തെളിയിക്കുന്ന രേഖകള്‍ ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.