ചെപ്പോക്കില്‍ ഇന്ത്യന്‍ ബാറ്റിംഗ് താണ്ഡവം; സിംബാബ്‌വെയെ തകര്‍ത്തത് 72 റണ്‍സിന്; സെമി പ്രതീക്ഷകള്‍ സജീവം

Jaihind News Bureau
Friday, February 27, 2026

 

ചെന്നൈ: ടി20 ലോകകപ്പ് സൂപ്പര്‍ എട്ടിലെ നിര്‍ണ്ണായക പോരാട്ടത്തില്‍ സിംബാബ്‌വെയെ 72 റണ്‍സിന് തകര്‍ത്ത് നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ സെമിഫൈനല്‍ പ്രതീക്ഷകള്‍ സജീവമാക്കി. അഭിഷേക് ശര്‍മ്മയുടെ തകര്‍പ്പന്‍ അര്‍ദ്ധ സെഞ്ചുറിയും ഹാര്‍ദിക് പാണ്ഡ്യയുടെ വെടിക്കെട്ട് ബാറ്റിംഗും കരുത്തായപ്പോള്‍, ലോകകപ്പ് ചരിത്രത്തിലെ തങ്ങളുടെ ഏറ്റവും ഉയര്‍ന്ന സ്‌കോറായ 256 റണ്‍സാണ് ഇന്ത്യ അടിച്ചുകൂട്ടിയത്. ഈ വിജയത്തോടെ ഗ്രൂപ്പ് 1-ല്‍ നിന്ന് ദക്ഷിണാഫ്രിക്ക സെമിഫൈനല്‍ ഉറപ്പിച്ചു. മാര്‍ച്ച് 1-ന് കൊല്‍ക്കത്തയില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ നടക്കുന്ന പോരാട്ടം ഇന്ത്യയ്ക്ക് ഇനി ‘വെര്‍ച്വല്‍ ക്വാര്‍ട്ടര്‍ ഫൈനല്‍’ ആയി മാറും.

ദക്ഷിണാഫ്രിക്കയോടേറ്റ കനത്ത തോല്‍വിക്ക് ശേഷം ശക്തമായ തിരിച്ചുവരവാണ് ചെപ്പോക്കിലെ ബാറ്റിംഗ് സൗഹൃദ പിച്ചില്‍ ഇന്ത്യ നടത്തിയത്. തുടര്‍ച്ചയായ മൂന്ന് മത്സരങ്ങളില്‍ പൂജ്യത്തിന് പുറത്തായി വിമര്‍ശനം നേരിട്ട അഭിഷേക് ശര്‍മ്മ (30 പന്തില്‍ 55), ഫോമിലേക്ക് തിരിച്ചെത്തിയത് ഇന്ത്യന്‍ ക്യാമ്പിന് ആശ്വാസമായി. സഞ്ജു സാംസണൊപ്പം (24) ചേര്‍ന്ന് മികച്ച തുടക്കം നല്‍കിയ അഭിഷേക്, പിന്നീട് ഇഷാന്‍ കിഷനെ (38) കൂട്ടുപിടിച്ച് ഇന്ത്യന്‍ സ്‌കോര്‍ അതിവേഗം ഉയര്‍ത്തി. പവര്‍പ്ലേ ഓവറുകളില്‍ മാത്രം 80 റണ്‍സെടുത്ത ഇന്ത്യ, ടൂര്‍ണമെന്റിലെ തങ്ങളുടെ ഏറ്റവും മികച്ച തുടക്കമാണ് കുറിച്ചത്.

മധ്യനിരയില്‍ ഹാര്‍ദിക് പാണ്ഡ്യയും തിലക് വര്‍മ്മയും നടത്തിയ താണ്ഡവമാണ് ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. വെറും 23 പന്തില്‍ 50 റണ്‍സുമായി പാണ്ഡ്യ പുറത്താകാതെ നിന്നപ്പോള്‍, 275 സ്‌ട്രൈക്ക് റേറ്റില്‍ 16 പന്തില്‍ 44 റണ്‍സെടുത്ത തിലക് വര്‍മ്മ തന്റെ പ്രഹരശേഷി തെളിയിച്ചു. അവസാന അഞ്ച് ഓവറില്‍ മാത്രം 80 റണ്‍സാണ് ഇന്ത്യന്‍ ബാറ്റര്‍മാര്‍ അടിച്ചെടുത്തത്. സിംബാബ്വെ ബൗളര്‍മാര്‍ക്ക് ഒരവസരവും നല്‍കാതെ മൈതാനത്തിന്റെ എല്ലാ കോണുകളിലേക്കും പന്ത് പായിച്ച ഇന്ത്യ, ഈ ലോകകപ്പിലെ ഏറ്റവും ഉയര്‍ന്ന ടീം സ്‌കോറും സ്വന്തം പേരില്‍ കുറിച്ചു.

മറുപടി ബാറ്റിംഗിനിറങ്ങിയ സിംബാബ്വെക്കായി ഓപ്പണര്‍ ബ്രയാന്‍ ബെനറ്റ് (97*) ഐതിഹാസികമായ പോരാട്ടം കാഴ്ചവെച്ചു. 59 പന്തില്‍ പുറത്താകാതെ നിന്ന ബെനറ്റ്, ശിവം ദുബെ എറിഞ്ഞ ഒരോവറില്‍ 26 റണ്‍സ് അടിച്ചെടുത്ത് ഇന്ത്യന്‍ ബൗളര്‍മാരെ ഞെട്ടിച്ചു. എങ്കിലും 257 റണ്‍സെന്ന ഹിമാലയന്‍ ലക്ഷ്യം മറികടക്കാന്‍ സിംബാബ്വെയ്ക്ക് സാധിച്ചില്ല. അര്‍ഷ്ദീപ് സിംഗിന്റെ (3/24) കൃത്യതയാര്‍ന്ന ബൗളിംഗ് സിംബാബ്വെയെ 184 റണ്‍സില്‍ തളച്ചു. ടീം വിജയിച്ചെങ്കിലും ബൗളിംഗില്‍ കൂടുതല്‍ അച്ചടക്കം പാലിക്കേണ്ടതുണ്ടെന്ന് മത്സരശേഷം ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് പറഞ്ഞു.