
ടി20 ലോകകപ്പിലെ ഏറ്റവും വലിയ പോരാട്ടത്തിന് ഇന്ന് കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയം വേദിയാകുന്നു. ഇന്ത്യൻ സമയം രാത്രി ഏഴിന് ആരംഭിക്കുന്ന മത്സരത്തിൽ 22 താരങ്ങൾ കളത്തിലിറങ്ങുമ്പോൾ 140 കോടി ആരാധകരുടെ പ്രാർത്ഥനയാണ് അവർക്കൊപ്പമുള്ളത്. സമീപകാലത്തെ മികച്ച ഫോമും ഏഷ്യാ കപ്പ് ഫൈനലിലെ ആധികാരിക വിജയവും നൽകുന്ന ആത്മവിശ്വാസത്തിലാണ് സൂര്യകുമാർ യാദവും സംഘവും പാകിസ്ഥാനെ നേരിടാനൊരുങ്ങുന്നത്. ജയത്തോടെ ‘സൂപ്പർ സിക്സ്’ ഘട്ടത്തിലേക്ക് കടക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം.
മൈതാനത്തിനപ്പുറത്തെ രാഷ്ട്രീയ അസ്വാരസ്യങ്ങൾ ഇത്തവണത്തെ മത്സരത്തിന് വീറും വാശിയും വർദ്ധിപ്പിക്കുന്നു. ബഹിഷ്കരണ ഭീഷണികൾക്കും അനിശ്ചിതത്വങ്ങൾക്കും ശേഷമാണ് പാകിസ്ഥാൻ ടീം ഇന്ത്യക്കെതിരെ കളിക്കുമെന്ന് ഉറപ്പിച്ചത്. ‘ഓപ്പറേഷൻ സിന്ദൂറിന്’ ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായ പശ്ചാത്തലത്തിൽ, ടോസ് സമയത്തോ മത്സരശേഷമോ പാക് താരം സൽമാൻ ആഗയ്ക്ക് ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ് കൈ നൽകിയേക്കില്ലെന്ന് റിപ്പോർട്ടുകളുണ്ട്. ക്രിക്കറ്റ് മൈതാനത്തും ഈ രാഷ്ട്രീയ നിലപാടുകൾ പ്രതിഫലിക്കുമോ എന്നാണ് കായികലോകം ഉറ്റുനോക്കുന്നത്.
കൊളംബോയിൽ ഇന്ന് മഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥാ റിപ്പോർട്ടുകൾ ആരാധകരെ ആശങ്കയിലാക്കുന്നുണ്ടെങ്കിലും മത്സര സമയത്ത് മഴ മാറിനിൽക്കുമെന്നാണ് സൂചന. മഴ പെയ്താലും 20 മിനിറ്റിനുള്ളിൽ കളി പുനരാരംഭിക്കാനുള്ള അത്യാധുനിക സജ്ജീകരണങ്ങൾ പ്രേമദാസ സ്റ്റേഡിയത്തിലുണ്ട്. ശ്രീലങ്കയിലെ സാഹചര്യങ്ങൾ തങ്ങൾക്ക് പരിചിതമാണെന്നും കാലാവസ്ഥ തിരിച്ചടിയാകുമെന്ന് കരുതുന്നില്ലെന്നും ഇന്ത്യൻ നായകൻ വ്യക്തമാക്കിയിട്ടുണ്ട്. പ്രണയദിനത്തിന്റെ പിറ്റേന്ന് പ്രേമദാസയിൽ ഒരു വലിയ വിജയഗാഥ രചിക്കാമെന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ ടീം.