അതിർത്തിയില്‍ സ്ഥിതി സങ്കീർണ്ണമാക്കുന്ന നടപടികള്‍ ഒഴിവാക്കണം ; വിദേശകാര്യ മന്ത്രിതല കൂടിക്കാഴ്ചയില്‍ അഞ്ചിന ധാരണകള്‍, ചർച്ചകള്‍ തുടരും

Jaihind News Bureau
Friday, September 11, 2020

 

മോസ്കോ: അതിർത്തിയിലെ സംഘർഷം പരിഹരിക്കണമെന്ന് ഇന്ത്യയും ചൈനയും. വിദേശകാര്യമന്ത്രിതല ചര്‍ച്ചയിലാണ് പൊതുധാരണ. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കറും ചൈനീസ് വിദേശകാര്യ മന്ത്രി വാങ്‌ യിയും കൂടിക്കാഴ്ച നടത്തി. മോസ്‌കോയില്‍ ഹാങ് ഹായ് കോ ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ ഉച്ചകോടിക്കിടെയായിരുന്നു കൂടിക്കാഴ്ച. സൈനികതല ചര്‍ച്ച തുടരും, സംഘര്‍ഷം ഒഴിവാക്കും, അകലം പാലിക്കും തുടങ്ങി അഞ്ചിന ധാരണകളായതായി  വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. സമാധാനം ഉറപ്പാക്കാനുള്ള ശ്രമങ്ങള്‍ സജീവമാക്കുമെന്നും അറിയിക്കുന്നു.

രണ്ടു സേനകൾക്കുമിടയിൽ ഉചിതമായ അകലം നിലനിർത്തണമെന്നും സംഘർഷത്തിന് അയവ് വരുത്തണമെന്നും ഇരു രാജ്യങ്ങളും സംയുക്ത പ്രസ്താവന നടത്തി. രണ്ടര മണിക്കൂർ നീണ്ട ചർച്ചകൾക്കൊടുവിലാണ് സംയുക്ത പ്രസ്താവന പുറത്തിറക്കിയിരിക്കുന്നത്. അതിർത്തിയില്‍ സ്ഥിതി സങ്കീർണ്ണമാക്കുന്ന നടപടികള്‍ പരസ്പരം ഒഴിവാക്കുകയും ഒപ്പം സേനകൾ തമ്മിൽ ചർച്ച തുടരാനും ധാരണയായി.

മോസ്കോയിൽ ഷാങ്ഹായ് കോ ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ സമ്മേളനത്തിനിടെ നടന്ന ജയ്ശങ്കർ-വാങ് യി കൂടിക്കാഴ്ച രണ്ട് മണിക്കൂറിലധികം നീണ്ടു. ഇരു രാജ്യങ്ങളുടെയും കോർ കമാൻഡർമാർ ഉടൻ ചർച്ച നടത്താൻ ധാരണയായി. അതിർത്തിയിൽ ചൈനയുടെ ഭാഗത്തു നിന്നുണ്ടായ പ്രകോപനങ്ങളിൽ ഇന്ത്യ ആശങ്കയറിയിച്ചു. ഇന്ത്യൻ സൈന്യം നിയന്ത്രണ രേഖ മറികടന്നുവെന്ന വാദം തെറ്റാണെന്നും വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയോട് പറഞ്ഞു. സേനാ പിന്മാറ്റത്തിനുള്ള ധാരണകൾ ലംഘിക്കരുതെന്നും ഇന്ത്യ ചൈനയോട് ആവശ്യപ്പെട്ടു.

മൂന്ന് പ്രധാന സംഭവങ്ങളാണ് അതിര്‍ത്തിയിലെ ഇപ്പോഴത്തെ സംഘര്‍ഷത്തെ രൂക്ഷമാക്കിയത്. ജൂണ്‍ 14 ന് ഗല്‍വാന്‍ താഴ്വരയില്‍ നടന്ന ഏറ്റുമുട്ടലില്‍ 20 ഇന്ത്യന്‍ സൈനികർ വീരചരമം വരിച്ചത്. തിങ്കളാഴ്ച പാന്‍ഗോങ് തടാകക്കരയില്‍ ചൈനീസ് സേനയുമായുള്ള ഇന്ത്യന്‍ സൈന്യത്തിന്‍റെ മുഖാമുഖം. 45 വര്‍ഷത്തിന് ശേഷം ആദ്യമായി നിയന്ത്രണ രേഖയില്‍ ചൈന വെടിയുതിര്‍ത്തത്.  ഇന്ത്യയാണ് വെടിയുതിര്‍ത്തതെന്നാണ് ചൈനയുടെ ആരോപണം ഇന്ത്യ നിഷേധിക്കുകയും ചെയ്തിരുന്നു.