ബംഗളുരു: രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങളെക്കുറിച്ചും വിദ്വേഷ പ്രചാരണത്തെക്കുറിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി ഐഐഎം വിദ്യാര്‍ത്ഥികള്‍. പ്രധാനമന്ത്രിയുടെ മൗനം ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ക്ക് പ്രോത്സാഹനമാകുന്നുവെന്ന് വിദ്യാര്‍ത്ഥികള്‍ കത്തില്‍ വിമര്‍ശിക്കുന്നു.
ബെംഗളൂരു, അഹമ്മദാബാദ് എന്നിവിടങ്ങളിലുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിലെ വിദ്യാര്‍ത്ഥികളും മറ്റ് ഫാകല്‍റ്റി അംഗങ്ങളും ചേര്‍ന്നാണ് വെള്ളിയാഴ്ച മോദിക്ക് കത്തയച്ചത്.
“ബഹുമാനപ്പെട്ട പ്രധാനമന്ത്രീ, രാജ്യത്ത് വര്‍ധിക്കുന്ന അസഹിഷ്ണുതയിലുള്ള നിങ്ങളുടെ മൗനം, വിവിധ സംസ്‌കാരങ്ങള്‍ ഒരുമിച്ച് അധിവസിക്കുന്ന നമ്മുടെ രാജ്യത്തെ സ്‌നേഹിക്കുന്ന ഞങ്ങളില്‍ വേദനയുളവാക്കുന്നുണ്ട്. നിങ്ങളുടെ മൗനം ഇവിടെ വിദ്വേഷ ശബ്ദങ്ങള്‍ക്ക് പ്രോത്സാഹനമാകുന്നുണ്ട്, അത് രാജ്യത്തിന്‍റെ ഐക്യത്തിനും അഖണ്ഡതയ്ക്കും ഭീഷണിയാണ്” – കത്തില്‍ വിദ്യാർത്ഥികള്‍ ചൂണ്ടിക്കാട്ടുന്നു.
ഐഐഎം ബംഗളുരുവിലെ പ്രതീക് രാജ്, ദീപക് മല്‍ഘന്‍, ദല്‍ഹിയ മനി, രാജ്‌ലക്ഷ്മി വി മൂര്‍ത്തി, ഹേമ സ്വാമിനാഥന്‍ എന്നീ ഫാക്കല്‍റ്റി അംഗങ്ങള്‍ ചേര്‍ന്നാണ് കത്ത് ഡ്രാഫ്റ്റ് ചെയ്തത്. 183 പേര്‍ ഒപ്പുവെച്ച കത്ത് പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് മെയില്‍ അയച്ചു. രാജ്യത്തെ വിഘടിപ്പിക്കാന്‍ ശ്രമിക്കുന്ന ശക്തികളില്‍ നിന്നും നാടിനെ രക്ഷിക്കാന്‍ വേണ്ട നടപടികളെടുക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.