മഡ്ഗാവ്: ഐഎസ്എല്ലിൽ കിരീടജേതാക്കളായി ഹൈദരാബാദ് എഫ്സി. പെനാൽറ്റി ഷൂട്ടൗട്ടിൽ ബ്ലാസ്റ്റേഴ്സിനെ 3–1 ന് കീഴടക്കിയാണ് ഹൈദരാബാദിന്‍റെ കിരീടനേട്ടം. ആവേശം നിറഞ്ഞ മത്സരത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഇരു ടീമുകളും കാഴ്ചവെച്ചത്. ബ്ലാസ്റ്റേഴ്സിന്‍റെ 3 കിക്കുകള്‍ രക്ഷപ്പെടുത്തിയ ലക്ഷ്മീകാന്ത് കട്ടിമണിയാണ് ഹൈദരാബാദിന്‍റെ വിജയശിൽപ്പി.
നേരത്തെ നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമും ഓരോ ഗോള്‍ വീതം നേടി സമനില പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്. 68-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സാണ് ആദ്യ ഗോള്‍ തൊടുത്തത്. ജീക്ക്‌സണ്‍ സിംഗ് നല്‍കിയ പന്തുമായി മുന്നേറിയ രാഹുലിന്‍റെ കരുത്തുറ്റ ഷോട്ട് ഹൈദരാഹാദ് ഗോള്‍കീപ്പര്‍ കട്ടിമണിയെ വെട്ടിച്ച് വലകുലുക്കി. എന്നാല്‍ 88-ാം മിനിറ്റില്‍ സഹില്‍ ടവോരയിലൂടെ ഹൈദരാബാദ് ഗോള്‍ മടക്കി.
പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ലെസ്‌കോവിച്ച്, നിഷു കുമാര്‍, ജീക്ക്‌സണ്‍ സിംഗ് എന്നിവരുടെ കിക്കുകള്‍ കട്ടിമണി അതിവിദഗ്ധമായി തടുത്തു. ആയുഷ് അധികാരി മാത്രമാണ് ബ്ലാസ്‌റ്റേഴ്‌സിനായി ലക്ഷ്യം കണ്ടത്. ഹൈദരാബാദിനായി ഹാളിചരണ്‍ നര്‍സാരി, ഖാസ കമാറ, ജാവോ വിക്ടര്‍ എന്നിവര്‍ ബ്ലാസ്റ്റേഴ്സിന്‍റെ വലകുലുക്കി. സിവെറിയോയുടെ ഷോട്ട് മാത്രമാണ് ലക്ഷ്യം കാണാതിരുന്നത്. ഹൈദരാബാദിന്‍റെ കന്നിക്കിരീടനേട്ടമാണിത്.