മറയൂർ കാന്തല്ലൂർ റോഡിൽ വഴിയാത്രികർക്ക് നേരെ ആനകൂട്ടത്തിന്‍റെ ആക്രമണം പതിവാകുന്നു

Jaihind Webdesk
Monday, July 8, 2019

മറയൂർ കാന്തല്ലൂർ റോഡിൽ വെട്ടുകാട്ടിൽ ചന്ദന റിസർവിലൂടെയെത്തുന്ന ആനകൂട്ടം വഴിയാത്രികരെ ഉപദ്രവിക്കാൻ ശ്രമിക്കുന്നതു പതിവാണ്. കഴിഞ്ഞ രണ്ട് മാസത്തിനിടെ പകൽ സമയത്ത് മാത്രം പതിനഞ്ചിലേറെ ഇരുചക്ര വാഹനയാത്രികരെയാണ് ആന ആക്രമിക്കാൻ ശ്രമിച്ചത്. ബാങ്ക് ഉദ്യോഗസ്ഥർ സഞ്ചരിച്ചിരുന്ന ജീപ്പിന്‍റെ ബോണറ്റ് തകർക്കുകയും ചെയ്തിരുന്നു. തലനാരിഴക്കാണ് ഇവരെല്ലാവരും രക്ഷപെട്ടത് .

മറയൂർ ചന്ദനകാടുകളിൽ നിന്നും പ്രതി വർഷം നൂറ് കോടിയിലധികം വനംവകുപ്പിന് വരുമാന മുണ്ടെങ്കിലും വന്യമൃഗങ്ങളെ പരിപാലിക്കില്ല, പകരം ഉപജീവനത്തിനായി കൃഷി ചെയ്തിരിക്കുന്ന കർഷകരുടെ ഗ്രാമങ്ങളിലേക്ക് തുറന്ന് വിടും. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ മാത്രം ചന്ദന ലേലത്തിലൂടെ വനംവകുപ്പിന് ലഭിച്ചത് 110 കോടിയിലധികം രൂപയാണ്. എന്നാൽ കാട്ടനകൂട്ടം വനംവിട്ട് ഗ്രാമത്തിലേക്കിറങ്ങി ജനജീവിതം ദുസ്സഹമാക്കുമ്പോഴും തീറ്റയും വെള്ളവും എത്തിക്കാനുള്ള നടപടി വനംവകുപ്പിന്‍റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നില്ല എന്നതാണ് കർഷകരുടെ ആരോപണം.

യാതൊരു വാരുമാന മാർഗ്ഗം ഇല്ലെങ്കിൽകൂടി തൊട്ടടുത്ത് ചിന്നാർ അതിർത്തി പങ്കിടുന്ന ആനമല ടൈഗർ റിസർവിൽ തമിഴ്നാട് വനംവകുപ്പ് ഉൽവനങ്ങളിൽ തീറ്റയില്ലാതാകുമ്പോൾ ആന ജനവാസമേഖലയിൽ എത്താതിരിക്കൻ ശാസ്ത്രീയമായ നടപടികൾ സ്വീകിരിക്കാറുണ്ട്. വനാതിർഥികളിൽ കുഴി നിർമ്മിച്ച് വെള്ളം നിറച്ചും പനയോലകളും മറ്റും വിലക്ക് വാങ്ങി എത്തിച്ച് നൽകിയും വന്യമൃഗങ്ങളെ പരിപാലിച്ചാണ് വരുന്നത്.

എന്നാൽ കോടികൾ വരുമാനമുണ്ടായിട്ടും ഇല്ലി, പന പോലുള്ളവ സ്വാഭാവികമായി തഴച്ച് വളരുന്ന ഈ പ്രദേശത്ത് വ്യാപകമായി വെച്ച് പിടിപ്പിച്ച് വന്യമൃഗങ്ങളെ സംരക്ഷിക്കാനും കർഷകരെ പ്രതിസന്ധിയിൽ നിന്നും രക്ഷിക്കാനും വനംവകുപ്പ് തയ്യാറാകുന്നില്ല എന്ന ആരോപണവും ശക്തമാണ്.