പാചകവാതക വിലവർദ്ധന സാധാരണക്കാരുടെ അടുക്കള അടച്ചുപൂട്ടി:എം എം ഹസ്സൻ

ഇന്ധന വിലവർധനവിലൂടെ സാധാരണക്കാരെ കൊളളയടിക്കുന്ന കേന്ദ്രസർക്കാർ പാചകവാതകത്തിന്റെ വില വർധിപ്പിച്ച് പാവപ്പെട്ടവന്റെ അടുക്കള അടച്ചുപൂട്ടുകയാണെന്ന് യുഡിഎഫ് കൺവീനർ എം എം ഹസ്സൻ . ഗാർഹിക സിലിണ്ടറിന് 25.50 രൂപയും വാണിജ്യ സിലിണ്ടറിന് 80 രൂപയുമാണ് കൂടിയത്.കഴിഞ്ഞ ആറുമാസത്തിനിടെ ഗാർഹിക ആവശ്യത്തിനുള്ള പാചകവാതകത്തിന് 140.50 രൂപയാണ് വർധിപ്പിച്ചത്.

ജനജീവിതം ദുരിതപൂർണമാക്കുന്ന ഈ പകൽക്കൊള്ള അവസാനിപ്പിച്ചില്ലെങ്കിൽ ആളിക്കത്തുന്ന ജനരോഷത്തിൽ മോദിസർക്കാർ വെന്തുവെണ്ണീറായി പോകുമെന്നും എംഎം ഹസ്സൻ മുന്നറിയിപ്പുനൽകി. ഇന്ധന വിലവർദ്ധനവ് ഭക്ഷ്യധാന്യങ്ങളുടെ വിലക്കയറ്റത്തിന് കാരണം ആകുമ്പോൾ സാധാരണക്കാരന്റെ അടുക്കളയിൽ വല്ലപ്പോഴുമാണ് തീ പുകയുന്നത്. ലോക്ക്ഡൗണിനെ തുടർന്ന് തൊഴിലും വരുമാനവും നഷ്ടപ്പെട്ട് കഞ്ഞികുടി മുട്ടിയ ദുരിത കാലത്ത് ആശ്വാസ പാക്കേജ് നൽകി ജന ജീവിതത്തിന് താങ്ങും തണലും ആകേണ്ട കേന്ദ്രസർക്കാരാണ് നികുതി കൊള്ളയിലൂടെ ഈ പിടിച്ചുപറി നടത്തുന്നത്.

വാണിജ്യ സിലിണ്ടറുകളുടെ വില വർദ്ധനവ് ഹോട്ടൽ ഭക്ഷണങ്ങളുടെ വിലവർധനവിന് വഴിവയ്ക്കും.ഇത് സാധാരണക്കാരുടെ വയറ്റത്ത് അടിക്കുന്നതാണ്.ഗാർഹിക പാചക വാതകത്തിന് സബ്സിഡി നൽകുമെന്ന തീരുമാനം കേന്ദ്രസർക്കാർ നിർത്തലാക്കി.ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിൽ സബ്സിഡി തുക ലഭിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ആറുമാസമായി അത് ലഭ്യമല്ല.സബ്സിഡിയുടെ പേരിൽ പ്രധാനമന്ത്രി ജനങ്ങളെ തന്ത്രപരമായികബളിപ്പിക്കുകയായിരുന്നു.

സബ്സിഡി നിർത്തലാക്കിയതിനുശേഷം 7 തവണയാണ് പാചകവാതക വില കൂട്ടിയതെന്നും ഹസ്സൻ പറഞ്ഞു.

Comments (0)
Add Comment