ഹരീഷ് വാസുദേവന്‍റെ ഫേസ്ബുക്ക് കുറിപ്പ് മുഖ്യമന്ത്രിയുടെ അറിവോടെയുള്ള ഗൂഢാലോചനയുടെ ഭാഗം ; പരാതി നല്‍കി വാളയാറിലെ അമ്മ

Jaihind Webdesk
Friday, April 9, 2021

തനിക്കെതിരെ ഹരീഷ് വാസുദേവന്‍റെ അപകീർത്തികരമായ ഫേസ്ബുക്ക് കുറിപ്പ് മുഖ്യമന്ത്രിയുടെ അറിവോടെയുള്ള ഗൂഢാലോചനയുടെ ഭാഗമെന്ന് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ. ഹരീഷ് വാസുദേവനെതിരെ വാളയാര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും കുട്ടികളുടെ അമ്മ പ്രതികരിച്ചു.

ധർമ്മടത്ത് മുഖ്യമന്ത്രിക്കെതിരെ തെരഞ്ഞെടുപ്പില്‍ മത്സരിച്ചതാണ് ഇത്തരം ഒരു പോസ്റ്റിന് കാരണമായത്. ധര്‍മടം മണ്ഡലത്തില്‍ മത്സരിച്ചത് വിജയിച്ച് എംഎല്‍എ ആവാനല്ലെന്നും പ്രതിഷേധസൂചകമാണെന്നും വാളയാര്‍ അമ്മ പ്രതികരിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തിഹത്യ നടത്തിയതിൽ നിയമനടപടി വേണം. തികച്ചും വസ്തുതാ വിരുദ്ധമാണ് ഹരീഷ് വാസുദേവന്‍റെ ഫേസ്ബുക്ക് പോസ്റ്റെന്നും വാളയാർ കുട്ടികളുടെ അമ്മ ആരോപിച്ചു. വാളയാർ പൊലീസിൽ പരാതി നൽകിയിട്ടും നടപടിയില്ലെന്നും തുടർ നിയമനടപടികളിലേക്ക് നീങ്ങുമെന്നും ഇവര്‍ അറിയിച്ചു.

കേസിലെ പ്രതികള്‍ തങ്ങളുടെ വീട്ടില്‍ വന്നുതാമസിച്ചുവെന്നൊക്കെ പറയുന്നത് അടിസ്ഥാനരഹിതമാണ്. വാസ്തവം അറിയാനോ വിവരം അന്വേഷിക്കാനോ ഒരു തവണയെങ്കിലും ഇങ്ങോട്ട് വരികയോ സംസാരിക്കുകയോ ചെയ്യാത്തവര്‍ക്കൊക്കെ എന്ത് വേണമെങ്കിലും പറയാമല്ലോ. പ്രതികളെ വെറുതെ വിട്ട 2019 ല്‍ സര്‍ക്കാരിനേയും ഡിവൈഎസ്പി സോജനേയും വിമര്‍ശിച്ചയാളാണ് ഇപ്പോള്‍ മറുകണ്ടം ചാടി തങ്ങള്‍ക്കെതിരെ തിരിഞ്ഞിരിക്കുന്നത്. അത് ഗൂഢാലോചനയാണ്.

ഏപ്രില്‍ ആറിനാണ് മുമ്പാണ് വാളയാര്‍ കേസിന്‍റെ അന്വേഷണത്തിന്‍റെ വിശദാംശങ്ങളടങ്ങിയ കുറിപ്പ് ഹരീഷ് വാസുദേവന്‍ ഫേബുക്കില്‍ പോസ്റ്റ് ചെയ്തത്. ആദ്യ കുട്ടി മരിച്ചപ്പോള്‍ മാതാപിതാക്കള്‍ പരാതിപ്പെട്ടില്ല, പ്രതി കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നത് അമ്മ നേരിട്ട് കണ്ടിട്ടും പരാതി നല്‍കിയില്ല, പ്രതിയെ വീട്ടില്‍ വിലക്കിയില്ല പ്രതികളെ സഹായിക്കുന്ന നിലപാട് എടുത്തു തുടങ്ങിയ ആരോപണങ്ങളാണ് ഹരീഷ് വാസുദേവന്‍ ഫേസ്ബുക്ക് കുറിപ്പില്‍ ഉന്നയിച്ചത്‌. ഇത് മുഖ്യമന്ത്രിയും അറിഞ്ഞുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്ന് കുട്ടികളുടെ അമ്മ ചൂണ്ടിക്കാട്ടുന്നു.