ആര്‍ടിപിസിആര്‍ നിരക്ക് കുറച്ച നടപടി റദ്ദ് ചെയ്ത് ഹൈക്കോടതി ; പുനഃപരിശോധിക്കാന്‍ നിർദ്ദേശം

Monday, October 4, 2021

കൊച്ചി: സ്വകാര്യ ലാബുകളില്‍ ആര്‍ടിപിസിആര്‍ പരിശോധനയുടെ നിരക്ക് അഞ്ഞൂറു രൂപയായി കുറച്ച സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. നിരക്ക് പുനഃപരിശോധിക്കാന്‍ സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കി.

1700 രൂപയായിരുന്ന പരിശോധനാ നിരക്ക് അഞ്ഞൂറു രൂപയായാണ് സര്‍ക്കാര്‍ വെട്ടിക്കുറച്ചത്. നിരക്കു കുറച്ചതോടെ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്താന്‍ വിസമ്മതിച്ച ലാബുകള്‍ക്കെതിരെ നടപടിയെടുക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഈ നിര്‍ദേശവും ഹൈക്കോടതി റദ്ദാക്കി.

നിരക്കു കുറച്ച ഉത്തരവ് ചോദ്യം ചെയ്ത് സ്വകാര്യ ലാബുകള്‍ നല്‍കിയ ഹരജിയിലാണ് ഹൈക്കോടതി നടപടി.

പരിശോധനാ നിരക്ക് 500 രൂപയായി കുറയ്ക്കാന്‍ സര്‍ക്കാരിന് അധികാരമില്ലെന്നായിരുന്നു സ്വകാര്യ ലാബുകളുടെ വാദം. ഇല്ലെങ്കില്‍ സബ്‌സിഡി നല്‍കി നഷ്ടം സര്‍ക്കാര്‍ നികത്തണമെന്നും ആവശ്യപ്പെട്ടിരുന്നു. നിരക്ക് കുറയ്ക്കുന്നത് പരിശോധനയുടെ ഗുണനിലവാരം കുറയ്ക്കാന്‍ ഇടയാക്കുമെന്നും ലാബ് ഉടമകള്‍ പറഞ്ഞിരുന്നു.