പ്രസ്ഥാനത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ എം ജി കണ്ണന്‍ ക്ഷീണമില്ലാതെ പ്രവര്‍ത്തിച്ചു: കെ സി വേണുഗോപാല്‍

Jaihind News Bureau
Sunday, May 11, 2025

എം ജി കണ്ണന്റെ നിര്യാണത്തില്‍ കെ സി വേണുഗോപാല്‍ എംപി അനുശോചിച്ചു. പ്രസ്ഥാനത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ എം ജി കണ്ണന്‍ ക്ഷീണമില്ലാതെ രാപ്പകല്‍ ഓടിനടക്കുമായിരുന്നുവെന്നും ഏത് പ്രവര്‍ത്തകനും ഏതര്‍ധരാത്രിയിലും എന്ത് പ്രശ്‌നമുണ്ടായാലും അവിടെ ഓടിയെത്താന്‍ കണ്ണനുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഹൃദയസ്പര്‍ശിയായ ഫേയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് എം പി അനുശോചനം അറിയിച്ചത്.

കെ സി വേണുഗോപാല്‍ എംപിയുടെ ഫേയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം:

അര്‍ബുദ ബാധിതനായ മകനെ തോളിലിട്ട് തിരുവനന്തപുരം ആര്‍സിസിയിലേക്ക് നടന്നുപോകുന്ന കണ്ണന്റെ മുഖമാണ് ഇപ്പോഴും മനസ്സില്‍. അന്ന് അടൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്നു കണ്ണന്‍. ആശുപത്രിയിലേക്ക് അച്ഛനും വരണമെന്ന ആ ഒമ്പത് വയസ്സുകാരന്റെ ആഗ്രഹം സാധിച്ചുകൊടുക്കാന്‍ കണ്ണന്‍ അവനെ ചേര്‍ത്തുപിടിച്ച് ആര്‍സിസിയിലേക്ക് നടന്നുനീങ്ങിയപ്പോള്‍ ഈ നാടും ഒപ്പമുണ്ടായിരുന്നു. പ്രസ്ഥാനത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളിലും ക്ഷീണമില്ലാതെ രാപ്പകല്‍ ഓടിനടക്കുമായിടുന്നു കണ്ണന്‍. ഏത് പ്രവര്‍ത്തകനും ഏതര്‍ധരാത്രിയിലും എന്ത് പ്രശ്‌നമുണ്ടായാലും അവിടെ ഓടിയെത്താന്‍ കണ്ണനുണ്ടായിരുന്നു. സമരമുഖങ്ങളില്‍ പൊലീസിന്റെ ലാത്തിക്ക് മുന്നില്‍ ആദ്യം കയറിനില്‍ക്കുന്ന കണ്ണനുമുണ്ട് ഓര്‍മ്മകളില്‍. ചെറു ഭൂരിപക്ഷത്തില്‍ അടൂര്‍ നഷ്ടപ്പെടുമ്പോഴും കണ്ണനെ ഹൃദയത്തിലായിരുന്നു ആ നാട് സ്വീകരിച്ചത്. പത്തനംതിട്ട ഡിസിസി വൈസ് പ്രസിഡന്റ് പദവിയിലായിരുന്നു എം.ജി.കണ്ണന്‍. ഇനിയുമെത്രെയേറെ പദവികളും യാത്രകളും ബാക്കിയുണ്ടായിരുന്നു. അപ്രതീക്ഷിതമായി മരണം വന്ന് വിളിക്കുമ്പോള്‍, നമ്മള്‍ക്ക് നഷ്ടപ്പെടുന്നത് ഉറ്റവനെയാണ്. പ്രിയ കണ്ണന്‍. ഹൃദയാഞ്ജലികള്‍. വിവരിക്കാന്‍ കഴിയാത്ത വേദനയില്‍ ആ കുടുംബത്തോടൊപ്പം പങ്കുചേരുന്നു.